കുവൈത്തിലെ ഹവല്ലിയിൽ നടന്ന സുരക്ഷാ പരിശോധനയിൽ മയക്കുമരുന്ന് കൈവശം വെച്ചതിന് മൂന്ന് ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഒരു ബംഗ്ലാദേശ് സ്വദേശിയെയും രണ്ട് ഇന്ത്യൻ പൗരന്മാരെയുമാണ് പിടികൂടിയത്.  

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന് കീഴിലുള്ള ഓപ്പറേഷൻസ് ആൻഡ് പട്രോൾസ് വിഭാഗം നടത്തിയ പതിവ് സുരക്ഷാ പരിശോധനകൾക്കിടയിൽ മയക്കുമരുന്ന് കൈവശം വെച്ച മൂന്ന് ഏഷ്യൻ പ്രവാസികൾ അറസ്റ്റിൽ. ഹവല്ലി ഗവർണറേറ്റിന്‍റെ വിവിധ ഭാഗങ്ങളിൽ വെച്ച് നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്.

Add Asianetnews as a Preferred SourcegooglePreferred

ആദ്യ സംഭവത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘത്തെ കണ്ട ഉടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ച വഴിപോക്കനായ ഒരാളെ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് ഇയാളെ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചപ്പോൾ പൊലീസിനെ ചെറുക്കാൻ നോക്കിയെങ്കിലും ഉദ്യോഗസ്ഥർ ഇയാളെ കീഴടക്കി. ചോദ്യം ചെയ്യലിൽ ഇയാൾ ലഹരിക്ക് അടിമപ്പെട്ട നിലയിലാണെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് മയക്കുമരുന്നെന്ന് സംശയിക്കുന്ന 25 കവറുകൾ കണ്ടെടുത്തു. ഇതിൽ 18 എണ്ണം ലഹരിമരുന്നടങ്ങിയ ഹെർബൽ ഉൽപ്പന്നങ്ങളും 7 എണ്ണം ക്രിസ്റ്റൽ രൂപത്തിലുള്ള ലഹരിവസ്തുക്കളുമായിരുന്നു. പിടിയിലായ പ്രതി ബംഗ്ലാദേശ് സ്വദേശിയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

രണ്ടാമത്തെ സംഭവത്തിൽ, ഒരു തുറന്ന കാർ പാർക്കിംഗ് ഏരിയയിൽ രണ്ട് പേർ സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുന്നത് പട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതിൽ ഒരാൾ മണ്ണിൽ കുഴിയെടുക്കുന്നതായി കണ്ടതിനെ തുടർന്ന് പൊലീസ് സംഘം അങ്ങോട്ട് അടുക്കുകയും പ്രദേശം പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനയിൽ മയക്കുമരുന്നെന്ന് സംശയിക്കുന്ന ക്രിസ്റ്റൽ രൂപത്തിലുള്ള ലഹരിവസ്തുക്കൾ അടങ്ങിയ 12 സുതാര്യമായ കവറുകൾ മണ്ണിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. പിടിയിലായ ഈ രണ്ട് പ്രതികളും ഇന്ത്യൻ പൗരന്മാരാണെന്ന് സുരക്ഷാ വകുപ്പ് അറിയിച്ചു. പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്നുകളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.