വിവാഹ ആഘോഷത്തിനിടെ വെടിയുതിര്‍ത്തു; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിക്ക് പരിക്ക്
ഉടന്‍ തന്നെ കുട്ടിയെ ജഹ്റ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്‍ത്രക്രിയക്ക് വിധേയയാക്കിയതായി അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂന്ന് വയസുകാരിക്ക് വെടിയേറ്റു. കഴിഞ്ഞ ദിവസം ജഹ്റ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. ജഹ്റയിലെ പബ്ലിക് സെക്യൂരിറ്റി ഓപ്പറേഷന്‍സ് റൂമിലാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. ഉടന്‍ തന്നെ കുട്ടിയെ ജഹ്റ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്‍ത്രക്രിയക്ക് വിധേയയാക്കിയതായി അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടിക്ക് വെടിയേറ്റത്. തൊട്ടടുത്ത് നടക്കുകയായിരുന്ന ഒരു വിവാഹ ചടങ്ങില്‍ വെടിയുതിര്‍ത്തതാണ് അപകട കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read also: ചികിത്സയിലായിരുന്ന പ്രവാസി മലയാളി വിദ്യാർഥിനി നിര്യാതയായി
സൗദി അറേബ്യയിൽ വീടിന് തീപിടിച്ച് ആറ് കുട്ടികളും അച്ഛനും മരിച്ചു; അമ്മയ്ക്ക് പരിക്ക്
റിയാദ്: വടക്കൻ സൗദിയിലെ അൽഖുറയാത്തിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികളടക്കം ഏഴ് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഹയ്യ് തസ്ഹീലാത്തിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ദാരുണമായ സംഭവം നടന്നത്. ആറു മക്കളും പിതാവുമാണ് മരിച്ചത്. മാതാവ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു.
വീടിന് തീപിടിച്ച് പുക ഉയരുന്നെന്ന വിവരം അൽഖുറയാത്ത് പട്രോളിങ് പൊലീസിനാണ് ലഭിച്ചത്. ഉടനെ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നെന്ന് അൽജൗഫ് മേഖല സിവിൽ ഡിഫൻസ് വക്താവ് കാപ്റ്റൻ അബ്ദുറഹ്മാൻ അൽദുവൈഹി പറഞ്ഞു.
വേഗം തന്നെ തീ നിയന്ത്രണ വിധേയമാക്കാനായി.
വീട്ടിനുള്ളിൽ നാല് പേരെ മരിച്ച നിലയിലും മറ്റ് നാലുപേരെ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൂന്ന് പേർ പിന്നീട് ആശുപത്രിയിലാണ് മരിച്ചത്. മരിച്ചവരിൽ മൂന്ന് പേർ ചെറിയ കുട്ടികളാണ്. ഇവർ വീട്ടിനുള്ളിലെ ഒരു റൂമിലായിരുന്നു. താഴത്തെ നിലയിലെ കുട്ടികൾക്കുള്ള കിടപ്പുമുറിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അൽ ഫൈസലിയ പൊലീസ് അന്വേഷണം തുടരുകയാണ്.
Read also: ആറ് വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന പ്രവാസി മലയാളി മരിച്ചു