പരിശോധനയില്‍ നാല് കിലോഗ്രാം മെത്, കാല്‍ക്കിലോ ഹാഷിഷ്, ഇവ നിര്‍മ്മിക്കാനുള്ള ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്ന് നിര്‍മ്മിച്ചിരുന്ന ഫാക്ടറിയില്‍ റെയ്ഡ്. മെത് നിര്‍മ്മിക്കുന്ന ഫാക്ടറിയിലാണ് പരിശോധന നടത്തിയത്. ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി, ലെഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ നേതൃത്വത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. 

പരിശോധനയില്‍ നാല് കിലോഗ്രാം മെത്, കാല്‍ക്കിലോ ഹാഷിഷ്, ഇവ നിര്‍മ്മിക്കാനുള്ള ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ട് മയക്കുമരുന്ന് ഇടപാടുകാരും അറസ്റ്റിലായി. ഇവരെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

Read More -  ഈന്തപ്പഴത്തിനുള്ളില്‍ ഒളിപ്പിച്ച് നിരോധിത ഗുളികകള്‍ കടത്താന്‍ ശ്രമം; പ്രവാസി വിമാനത്താവളത്തില്‍ അറസ്റ്റില്‍

ലഹരിമരുന്നുമായി മൂന്നുപേരെ കഴിഞ്ഞ ദിവസം കുവൈത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തേക്ക് വന്‍തോതില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ഇവരെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഡ്രഗ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പക്കല്‍ നിന്ന് നാല്‍പ്പത് കിലോഗ്രാം ഹാഷിഷ്, 150,000 ലഹരി ഗുളികകള്‍ എന്നിവ പിടിച്ചെടുത്തു. ഇതിന് പുറമെ തോക്കുകളും വെടിയുണ്ടകളും ഇവരുടെ പക്കല്‍ നിന്ന് പിടികൂടി. 

കഴിഞ്ഞ ദിവസം 131 കിലോഗ്രാം ഹാഷിഷ് ആണ് കുവൈത്തില്‍ പിടിച്ചെടുത്തത്. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് ജനറല്‍, തീരസുരക്ഷാ സേനാ വിഭാഗവുമായി സഹകരിച്ചാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. ഇറാനില്‍ നിന്നെത്തിയ ഹാഷിഷ് ആണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കുവൈത്ത് സമുദ്രാതിര്‍ത്തി കടന്നെത്തിയ രണ്ട് ഇറാന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിന്നീട് തിരികെ എടുക്കാനായി കടലില്‍ ലഹരിമരുന്ന് നിക്ഷേപിച്ചെന്ന് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

Read More -  പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് നിരോധിത സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി

അതേസമയം അതിര്‍ത്തി വഴി സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. നുഴഞ്ഞുകയറ്റക്കാരായ മൂന്ന് എത്യോപ്യക്കാരെയാണ് അതിര്‍ത്തി സുരക്ഷാസേന അറസ്റ്റ് ചെയ്തത്. 36 കിലോഗ്രാം ഹാഷിഷ്, 5,548 ലഹരി ഗുളികകളും പൗഡര്‍ രൂപത്തിലുള്ള 500 ഗ്രാം മയക്കുമരുന്നും കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അതിര്‍ത്തി സുരക്ഷാസേന അറിയിച്ചു.