ശബരിമലയിലെ സംഘർഷം: 16 കേസുകൾ റജിസ്റ്റർ ചെയ്തു; 45 പേർ റിമാൻഡിൽ
നിലയ്ക്കലിലും പമ്പയിലും ശബരിമലയിലും ഇന്നലെയും ഇന്നുമായി ഉണ്ടായ സംഘർഷങ്ങളിൽ പൊലീസ് ഇതുവരെ റജിസ്റ്റർ ചെയ്തത് 16 കേസുകൾ. മതസ്പർധ വളർത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങൾ വഴി സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയും കേസുകളുണ്ട്. സാമൂഹ്യമാധ്യമങ്ങൾ സൈബർഡോമിന്‍റെ കർശനനിരീക്ഷണത്തിലാണ്. മതസ്പർധ വളർത്തുന്ന സന്ദേശങ്ങളയച്ചാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം അകത്ത് കിടക്കാം.
തിരുവനന്തപുരം: നിലയ്ക്കലിലും പമ്പയിലും ശബരിമലയിലും ഇന്നലെയും ഇന്നുമായി ഉണ്ടായ സംഘർഷങ്ങളിൽ പൊലീസ് 16 കേസുകൾ റജിസ്റ്റർ ചെയ്തു. ഇതിൽ 15 കേസുകൾ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ്. 45 പേരെ ഇതുവരെ റിമാൻഡ് ചെയ്തിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലിൽ പ്രകടനം നടത്തിയ യുവമോർച്ച പ്രവർത്തകർക്കെതിരെ ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം മാത്രമാണ് കേസുകളെടുത്തിരിക്കുന്നത്.
മതസ്പർധ വളർത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങൾ വഴി സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയും പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന പോസ്റ്റുകൾ കൈമാറിയവർക്കെതിരെയും മ്യൂസിയം പൊലീസും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് അക്രമത്തിൽ ഏർപ്പെടുന്നവർക്കെതിരെയും മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലും കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിലും സന്ദേശങ്ങൾ കൈമാറുന്നവർക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് കേരളാ പൊലീസ് വ്യക്തമാക്കിയിരുന്നു. ഔദ്യോഗികഫേസ്ബുക്ക് പേജിലൂടെയാണ് പൊലീസിന്‍റെ മുന്നറിയിപ്പ്.