സമരം നിർത്താൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ. ബോർഡിന് രാഷ്ട്രീയമില്ല. ഹർജി നൽകിയാൽ സമരം നിർത്തുമോ എന്ന് സമരനേതാക്കൾ തന്നെ പറയണം. ശബരിമലയിൽ സമാധാനമുണ്ടാക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കണം: പദ്മകുമാർ പറയുന്നു. പുനഃപരിശോധനാഹർജി നൽകുന്നത് ചർച്ച ചെയ്യാൻ നാളെ വീണ്ടും ദേവസ്വംബോർഡ് യോഗം ചേരും

പത്തനംതിട്ട: സമരം അവസാനിപ്പിയ്ക്കാൻ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ. പുനഃപരിശോധനാഹർജി നൽകിയാൽ സമരം നിർത്തുമോ എന്നും എ.പദ്മകുമാർ സമരക്കാരോട് ചോദിച്ചു. ബോർഡിന് രാഷ്ട്രീയമില്ല. ഹർജി നൽകിയാൽ സമരം നിർത്തുമോ എന്ന് സമരനേതാക്കൾ തന്നെ പറയണം. ശബരിമലയിൽ സമാധാനമുണ്ടാക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കണം. 

നിലവിലെ സംഘർഷത്തിന്‍റെയും അക്രമങ്ങളുടെയും സാഹചര്യത്തിൽ നാളെയാണ് ദേവസ്വം ബോർഡ് യോഗം ചേരുന്നത്. സുപ്രീംകോടതിയിൽ പുനഃപരിശോധനാഹർജി നൽകണോ എന്ന കാര്യത്തിൽ നാളെ വീണ്ടുമ യോഗത്തിൽ ചർച്ച നടക്കും. വീണ്ടും കോടതിയെ സമീപിയ്ക്കാനാണ് യോഗത്തിൽ ഭൂരിപക്ഷാഭിപ്രായമെങ്കിൽ അതിന് വേണ്ട നടപടികളെടുക്കും. എന്നാൽ പന്തളം രാജകുടുംബാംഗങ്ങളെ നാളത്തെ യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 

ദേവസ്വംബോർഡിൽത്തന്നെ പുനഃപരിശോധനാഹർജി സംബന്ധിച്ച് ഭിന്നത നിലനിൽക്കുന്നു എന്ന കാര്യം നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വീണ്ടും കോടതിയെ സമീപിയ്ക്കേണ്ട സാഹചര്യമില്ലെന്നും അത്തരം കാര്യങ്ങൾ ബോർഡ് യോഗം ചർച്ച ചെയ്തിട്ടില്ലെന്നുമായിരുന്നു ദേവസ്വംബോർഡ് അംഗമായ കെ.രാഘവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. നിലവിലെ സംഘർഷസാഹചര്യത്തിൽ നാളത്തെ യോഗത്തിൽ ദേവസ്വം ബോർഡിന്‍റെ ഭാവി തീരുമാനം നിർണായകമാവും.