നട അടച്ച തന്ത്രിയുടെ തീരുമാനം തെറ്റ്; ദേവസ്വം ബോർഡുമായി ആലോചിച്ചിട്ടില്ലെന്ന് ദേവസ്വം കമ്മീഷണർ
തന്ത്രിയുടെ തീരുമാനം പ്രഥമദൃഷ്ട്യാ തെറ്റും കോടതി അലക്ഷ്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ നാളെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകും.
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തെ തുടർന്ന് തന്ത്രി നട അടച്ച് ശുദ്ധികലശം നടത്തിയത് ദേവസ്വം ബോർഡുമായി ആലോചിച്ചിട്ടല്ലെന്ന് ദേവസ്വം കമ്മീഷണർ എൻ വാസു. തന്ത്രിയുടെ തീരുമാനം പ്രഥമദൃഷ്ട്യാ തെറ്റും കോടതി അലക്ഷ്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ നാളെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകും. ശബരിമലയുടെ ഉടമസ്ഥാവകാശം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ്. ദേവസ്വം ബോർഡിന്റെ അഭിപ്രായം തന്ത്രി തേടിയില്ലെന്ന് പ്രസിഡന്റ് എം പത്മകുമാർ വെളിപ്പെടുത്തിയിരുന്നു.
നാളെ ചേരുന്ന ബോർഡ് യോഗത്തിൽ സംഭവത്തിൽ തന്ത്രിയോട് വിശദീകരണം ചോദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. നാളെയാണ് ബോർഡ് മീറ്റിംഗ് ചേരുന്നത്. അഭിഭാഷകരായ ഗീനാകുമാരി, എ വി വർഷ എന്നിവർ തന്ത്രിയ്ക്കെതിരായി സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു.