പട്ടാപ്പകൽ ബലാത്സംഗം: ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ച് കേന്ദ്രമന്ത്രി ആനന്ദ് ഹെഗ്ഡെ
ജനങ്ങളുടെ വിശ്വാസത്തെ ഹനിക്കാത്ത രീതിയിൽ സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയായിരുന്നു. പട്ടാപ്പകൽ ബലാത്സംഗം ചെയ്തത് പോലെയാണ് ഇപ്പോഴത്തെ സർക്കാർ പെരുമാറുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
ദില്ലി: ശബരിമല വിഷയത്തിൽ കേരള സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടെന്ന് കേന്ദ്രമന്ത്രി ആനന്ദ് ഹെഗ്ഡെ. വിശ്വാസികളെ പട്ടാപ്പകൽ ബലാത്സംഗം ചെയ്തത് പോലെയാണ് സർക്കാർ പെരുമാറിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല വിഷയത്തിൽ ഇടപെട്ടത് മുൻവിധികളോടെയാണെന്നും അത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും ഹെഗ്ഡെ അഭിപ്രായപ്പെട്ടു.
ശബരിമല വിഷയത്തിൽ കൃത്യമായ നിർദ്ദേശങ്ങളാണ് സുപ്രീംകോടതിയിൽ നിന്ന് ലഭിച്ചത്. ജനങ്ങളുടെ വിശ്വാസത്തെ ഹനിക്കാത്ത രീതിയിൽ സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയായിരുന്നു. പട്ടാപ്പകൽ ഹൈന്ദവരെ ബലാത്സംഗം ചെയ്തത് പോലെയാണ് ഇപ്പോഴത്തെ സർക്കാർ പെരുമാറുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
#WATCH Union Minister Ananth Kumar Hegde on #Sabarimala row says, "Kerala govt entirely failed. It’s totally daylight rape on Hindu people." pic.twitter.com/brKdVApSZ8
— ANI (@ANI) January 2, 2019
ശബരിമലയിൽ നാൽപത് വയസ്സിൽ താഴെ പ്രായമുള്ള ബിന്ദുവും കനകദുർഗയും ശബരിമല പ്രവേശനം നടത്തിയതിന്റെ പേരിൽ കേരളത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം. യുവതികള്‍ ഇന്നലെ ശബരിമല ദര്‍ശനം നടത്തിയതിനെ തുടർന്ന് ശബരിമലയിൽ തന്ത്രി ശുദ്ധികലശം നടത്തിയിരുന്നു. യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതിയും ബിജെപിയും പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുകയാണ്.