വിണ്ണിൽ നിന്ന് മണ്ണിലേക്ക്; പേടകത്തിന് മെക്സികോ ഉൾക്കടലിൽ സുരക്ഷിത ലാൻഡിംഗ്, യാത്രികരെ കപ്പലിലേക്ക് മാറ്റും
ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്.

ഫ്ലോറിഡ: മാസങ്ങൾ നീണ്ട ബഹിരാകാശ വാസവും, പതിനേഴ് മണിക്കൂർ നീണ്ട മടക്കയാത്രയും കഴിഞ്ഞ് സുനിത വില്യംസ് അടക്കം ക്രൂ 9 സംഘം ഇന്ന് പുലർച്ചെ ഭൂമിയിൽ മടങ്ങിയെത്തി. നാല് ബഹിരാകാശ സഞ്ചാരികളും സുരക്ഷിതരാണെന്നും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ അറിയിച്ചു.
കാത്തിരിപ്പിനും വിവാദങ്ങൾക്കും വിരാമമിട്ട് കൊണ്ട് അവർ ഇന്ന് പുലർച്ചെയാണ് മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിൽ ലാൻഡ് ചെയ്തത്. പുലർച്ചെ കൃത്യം മൂന്ന് ഇരുപത്തിയേഴിന് ഡ്രാഗൺ ഫ്രീഡം പേടകം ഒരു അപ്പൂപ്പൻ താടി കണക്കെ കടലിനെ തൊട്ടു. ഫ്ലോറിഡയിലെ ടലഹാസി പട്ടണത്തിന്റെ തീരത്തോട് ചേർന്ന് മെക്സിക്കൻ ഉൾക്കടലിലായിരുന്നു ഇറക്കം. പേടകമിറങ്ങിയതിന് പിന്നാലെ സ്പേസ് എക്സിന്റെ രക്ഷാ സംഘം കുതിച്ചെത്തി. ആദ്യമെത്തിയ ചെറു സ്പീഡ് ബോട്ടുകൾ പേടകത്തെ വടമിട്ട് കെട്ടി കാത്തു നിൽക്കുയായിരുന്ന എംവി മേഗനെന്ന റിക്കവറി ഷിപ്പിലേക്കെത്തിച്ചു.
പേടകത്തിൻ്റെ വാതിൽ തുറന്ന് ആദ്യം പുറത്തെത്തിച്ചത് നിക്ക് ഹേഗിനെയായിരുന്നു. തൊട്ടുപിന്നാലെ അലക്സി ഗോർബുനോവ്, മൂന്നാമതായി സുനിത വില്യംസും പുറത്തേക്ക് എത്തി. ബുച്ച് വിൽമോറും കൂടി പിന്നാലെ പുറത്തെത്തി. കൈവീശി നിറ പുഞ്ചിരിയോടെ അവർ ലോകത്തെ അഭിവാദ്യം ചെയ്തു. കഥകൾ മെനഞ്ഞവർക്കും, അനാവശ്യ വിവാദമുണ്ടാക്കിയവർക്കും മനോഹരമായ മറുപടിയായിരുന്നു അവരുടെ കൈ വീശലെന്ന് ചുരുക്കം.
അടുത്ത ദിവസങ്ങളിൽ തന്നെ നാല് പേർക്കും കുടുംബാംഗങ്ങളെ കാണാൻ നാസ അവസരമൊരുക്കും. പക്ഷേ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഇത്തിരി കൂടി കാത്തിരിക്കണം. പ്രാഥമിക വൈദ്യ പരിശോധനകൾക്ക് ശേഷം നാസയുടെ ജോൺസൺ സ്പേസ് സെന്ററിലാകും
ഇനി കുറച്ചുനാൾ നാല് പേരുടെയും വാസം. ഭൂമിയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ നാല് പേർക്കും അൽപ്പം സമയമെടുക്കും.
ഭൂമിയോളമുള്ള കാത്തിരിപ്പിന് ചരിത്രം കുറിച്ച് വിരാമം; ഡ്രാഗൺ ഫ്രീഡം പേടകം കടലിൽ ലാന്റ് ചെയ്തു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
