പശ്ചിമ ബംഗാളിന്‍റെ രാഷ്ട്രീയം മാറ്റിയ നന്ദിഗ്രാമില്‍ ഇതാണ് ഇപ്പോള്‍ അവസ്ഥ
2008ല്‍ കെമിക്കല്‍ ഫാക്ടറിക്കായി നന്ദിഗ്രാമിലെ സ്ഥലം ഏറ്റെടുക്കാനുള്ള ബുദ്ധദേവിന്‍റെ ഇടത് സര്‍ക്കാര്‍ തീരുമാനാമാണ് അന്ന് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇതോടെ പശ്ചിമ ബംഗാളിന്‍റെ രാഷ്ട്രീയ ചരിത്രം തന്നെ മാറി
നന്ദിഗ്രാം: ബംഗാള്‍ രാഷ്ട്രീയത്തിന്‍റെ ഗതിമാറ്റിയ നന്ദിഗ്രാമില്‍ ഇപ്പോഴും 2008ലെ ആക്രമണങ്ങളുടെ ഭീതി മാറുന്നില്ല. അന്ന് ആക്രമണങ്ങളില്‍ മരിച്ചവരുടെ ഓര്‍മ്മയ്ക്കായി മമത ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാര്‍ ഇവിടെ ഒരു സ്മാരകം പണിഞ്ഞിട്ടുണ്ട്. ഇവിടെ നിന്നാണ് മമത തന്‍റെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. ഇപ്പോഴും ക്യാമറയ്ക്ക് മുന്നില്‍ സംസാരിക്കാന്‍ ഭയപ്പെടുന്നവരാണ് ഈ നാട്ടില്‍. നന്ദിഗ്രാമിലെ നാട്ടുവഴികളിലൂടെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് പോകുന്ന വാഹനങ്ങള്‍ എല്ലാം തൃണമൂലിന്‍റെ മാത്രം.
ഇത്തരത്തില്‍ ഒരു വാഹനത്തിലാണ് ഓംപ്രകാശിനെ കണ്ടത്. എന്താണ് തെരഞ്ഞെടുപ്പിന്‍റെ അവസ്ഥ എന്ന് ചോദിച്ചാല്‍ ഇദ്ദേഹം പറയുന്നത് ഇതാണ്, ഇവിടെ തൃണമൂൽ മാത്രമെ ഉള്ളു. സിപിഎം ഇല്ല. 2008ല്‍ കെമിക്കല്‍ ഫാക്ടറിക്കായി നന്ദിഗ്രാമിലെ സ്ഥലം ഏറ്റെടുക്കാനുള്ള ബുദ്ധദേവിന്‍റെ ഇടത് സര്‍ക്കാര്‍ തീരുമാനാമാണ് അന്ന് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇതോടെ പശ്ചിമ ബംഗാളിന്‍റെ രാഷ്ട്രീയ ചരിത്രം തന്നെ മാറി. ഒരു കാലത്ത് സിപിഎം കോട്ടയായിരുന്നു ഈ പ്രദേശത്ത് ഇപ്പോള്‍ സിപിഎം കൊടികളോ, ഓഫീസുകളോ കാണുവാന്‍ സാധിക്കില്ല.
തംലക്ക് ലോക്സഭ മണ്ഡലത്തിലാണ് നന്ദിഗ്രാം ഉള്‍പ്പെടുന്നത്. സിപിഎം 2009 ന് ശേഷം ഈ മണ്ഡലത്തില്‍ ശോഷിച്ച് വരുകയാണ്. സിപിഎം വോട്ട് കുറഞ്ഞ് 20 ശതമാനത്തില്‍ താഴെയായി. സിപിഎം തിരിച്ചുവരുമോ എന്നത് ഭീതിയോടെയാണ് ജനം കാണുന്നത് എന്നാണ് തൃണമൂല്‍ ആരോപണം. അതേ സമയം മേഖലയിലെ സ്വദീനം അനുദിനം വര്‍ദ്ധിപ്പിക്കുകയാണ് തൃണമൂല്‍. അതിന്‍റെ ഭാഗമാണ് നന്ദിഗ്രാം രക്തസാക്ഷികള്‍ക്കായി ഇവിടെ സര്‍ക്കാര്‍ ചിലവില്‍ പണിത സ്മാരകം. സിപിഎം അനുഭാവികള്‍ ഇപ്പോഴും നന്ദിഗ്രാമില്‍ ഉണ്ടെങ്കിലും ഇവര്‍ ആരും സജീവ രാഷ്ട്രീയത്തില്‍ ഇടപെടാറില്ല എന്നാണ് രാഷ്ട്രീയ സ്ഥിതികള്‍ സൂചിപ്പിക്കുന്നത്.