" ഒരു സുപ്രഭാതത്തിൽ ഉണർന്നെണീറ്റ് വസ്ത്രം മാറുമ്പോലെ എങ്ങനെയാണ് ഒരാൾക്ക് തന്റെ പ്രത്യയശാസ്ത്രം മാറാൻ കഴിയുന്നത്..? അതോ നിങ്ങളുടെ പ്രത്യയ ശാസ്ത്രം എന്ന് പറയുന്നത് അധികാരത്തിനു പിന്നാലെയുള്ള ഓട്ടം എന്ന് മാത്രമാണോ അർഥം..? "  നാലുവർഷം മുമ്പ് താൻ ചോദിച്ച അതേ ചോദ്യത്തിന് ഉത്തരം പറയേണ്ട ഗതികേടിലാണ് ഇപ്പോൾ പ്രിയങ്കാ ചതുർവേദി. 

രാഷ്ട്രീയം വളരെ അപകടം പിടിച്ച ഒരു കളിയാണ്. പറയുന്നതൊക്കെയും, നിയമസഭാ-പാർലമെന്റ് രേഖകളായി, പത്രക്കട്ടിങ്ങുകളായി, ടീവി ദൃശ്യങ്ങളായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. . പൊതുജനത്തിന്റെ ഓർമയിൽ അത് മായാതെ നിൽക്കും. ട്വിറ്ററും ഫേസ്ബുക്കും ഒക്കെ ഉള്ള ഇന്നത്തെക്കാലത്ത് ആ തെളിവുകൾ അനുനിമിഷം ഭൂതകാലത്തിന്റെ വെണ്ണീർ കുടഞ്ഞെണീറ്റു വന്ന് നിങ്ങളെ വേട്ടയാടും. കോൺഗ്രസ് വിട്ട് ശിവസേനയിൽ ചേർന്ന പ്രിയങ്കാ ചതുർവേദിയെ വേട്ടയാടുന്നതും കോൺഗ്രസ് വക്താവ് എന്ന നിലയിൽ സമീപ ഭൂതകാലത്ത് അവർ നടത്തിയ കുറിക്കുകൊള്ളുന്ന ചില ട്വീറ്റുകളും ഫേസ്ബുക് പോസ്റ്റുകളുമാണ്. അതൊക്കെ പോസ്റ്റ് ചെയ്ത രാഷ്ട്രീയ സാഹചര്യങ്ങളിൽ പ്രിയങ്കയ്ക്ക് കോൺഗ്രസിൽ വളർച്ച നേടാൻ ഉപകരിച്ചു പഞ്ച് ഡയലോഗുകളായിരുന്നു എങ്കിൽ ഇന്ന് അതൊക്കെ തിരിച്ചു കടിക്കുന്ന സാഹചര്യമാണ് അവർ നേരിട്ടുകൊണ്ടിരിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ഉദാഹരണത്തിന്, ബിജെപി -ശിവസേനാ സഖ്യത്തെ കടന്നാക്രമിച്ചുകൊണ്ട് അവർ 2016 ഏപ്രിൽ 24 -ന് ചെയ്ത ഒരു ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ടാണ് ചുവടെ.

അതിൽ അവർ പ്രസിദ്ധമായ ഒരു ഹിന്ദി സിനിമാ ഗാനത്തിന്റെ ചുവടുപിടിച്ച് ബിജെപി-ശിവസേനാ സഖ്യത്തെ കടന്നാക്രമിച്ചിരിക്കുകയാണ്. പട്ടാപ്പകൽ തങ്ങൾ അഴിമതി നടത്തുമെന്നും, തങ്ങൾക്ക് ഈ ലോകത്ത് ആരെയും ഭയമില്ലെന്നും അവർ പറയുന്നതായാണ് പ്രിയങ്ക പരിഹാസ രൂപേണ അവതരിപ്പിച്ചതിവിടെ. 

ശിവസേനയുടെ രാഷ്ട്രീയ സഖ്യകക്ഷിയായ ബിജെപി നേതാവ് സ്മൃതി ഇറാനി ഇത്തവണ തെരഞ്ഞെടുപ്പിൽ സത്യവാങ്മൂലം സമർപ്പിച്ചതിന് തൊട്ടുപിന്നാലെ അവരുടെ വ്യാജഡിഗ്രി വാദങ്ങൾക്ക് നേരെ കടുത്ത പരിഹാസങ്ങളുമായി പ്രിയങ്കാ ചതുർവേദി പത്രസമ്മേളനം നടത്തിയിരുന്നു. സ്‌മൃതി ഇറാനിയെ പ്രസിദ്ധയാക്കിയ സീരിയൽ 'ക്യൂം കി സാസ് ഭി കഭി ബഹു ഥി' യുടെ പേരിനെ കളിയാക്കിക്കൊണ്ട് 'ക്യൂം കി മന്ത്രി ഭി കഭി ഗ്രാജ്വേറ്റ് ഥി'എന്നാണ് പത്ര സമ്മേളനത്തിൽ അവർ പറഞ്ഞത്. 

Scroll to load tweet…

അന്ന് സ്‌മൃതി ഇറാനിയെ കളിയാക്കാൻ വേണ്ടി ആ സീരിയലിന്റെ അവതരണ ഗാനത്തിന്റെ പാരഡി പോലും പ്രിയങ്ക ചമച്ചു പാടിയിരുന്നു. ഇതൊക്കെ പുതിയ ഇന്നിങ്‌സിൽ പ്രിയങ്കയ്ക്ക് വിനയാവാൻ സാധ്യതയുണ്ട്. 

'മേം ഭി ചൗക്കിദാർ -ചൗക്കിദാർ ചോർ ഹേ' യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് ബാങ്കിൽ നിന്നും പണം മോഷ്ടിക്കുന്ന സെക്യൂരിറ്റി ഗാർഡിനെപ്പറ്റിയുള്ള സെന്റർ ഫ്രെഷിന്റെ ഒരു പഴയ പരസ്യം ഷെയർ ചെയ്ത പ്രിയങ്ക ഏറെ കയ്യടി നേടിയിരുന്നു. പ്രധാനമന്ത്രി മോദിയെ നേരിട്ട് കളിയാക്കുന്ന ഒരു ട്വീറ്റായിരുന്നു അത്.

Scroll to load tweet…

യാദൃച്ഛികമാവാം, 2015 ജനുവരി 19 -ന് പാർട്ടി മാറുന്നതിനെപ്പറ്റിയും പ്രിയങ്ക ഒരു ട്വീറ്റ് ചെയ്തിരുന്നു. " ഒരു സുപ്രഭാതത്തിൽ ഉണർന്നെണീറ്റ് വസ്ത്രം മാറുമ്പോലെ എങ്ങനെയാണ് ഒരാൾക്ക് തന്റെ പ്രത്യയശാസ്ത്രം മാറാൻ കഴിയുന്നത്..? അതോ നിങ്ങളുടെ പ്രത്യയ ശാസ്ത്രം എന്ന് പറയുന്നത് അധികാരത്തിനു പിന്നാലെയുള്ള ഓട്ടം എന്ന് മാത്രമാണോ അർഥം..? " നാലുവർഷം മുമ്പ് താൻ ചോദിച്ച അതേ ചോദ്യത്തിന് ഉത്തരം പറയേണ്ട ഗതികേടിലാണ് ഇപ്പോൾ പ്രിയങ്കാ ചതുർവേദി. 

ഇപ്പോൾ കോൺഗ്രസ് വിട്ടു ചെന്നു ചേർന്നിരിക്കുന്ന ശിവസേനയിലെ പ്രവർത്തകരെത്തന്നെ ഗുണ്ടകൾ എന്ന് വിളിച്ചുകൊണ്ടുള്ള ഒരു ട്വീറ്റും പണ്ട് പ്രിയങ്കയുടെ വകയായി വന്നിട്ടുണ്ട്. ISI ഏജന്റുമാർ മുതൽ സെക്സ് റാക്കറ്റ് നടത്തുന്നവർ വരെ ബിജെപിയ്ക്കുള്ളിൽ ഉണ്ടെന്ന് പ്രിയങ്കാ ചതുർവേദി ട്വീറ്റ് ചെയ്തിട്ട് അധികനാളായിട്ടില്ല 

രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളും മിത്രങ്ങളുമില്ല എന്നാണ്. ഉദ്ധവ് താക്കറെ നേരിട്ടാണ് ശിവസേനയിലേക്ക് പ്രതിഭയെ സ്വാഗതം ചെയ്തിരിക്കുന്നത്. മുംബൈയിൽ ജനിച്ചുവളർന്ന താൻ താൻ മുംബൈയ്ക്കുവേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു എന്നും അതാണ് ശിവസേനയിൽ ചേരാൻ തീരുമാനിച്ചത് എന്നുമാണ് പ്രിയങ്കാ ചതുർവേദി ഇപ്പോൾ അവകാശപ്പെടുന്നത്.