നടി ഐശ്വര്യ ഭാസ്കരൻ തൻ്റെ ആർത്തവവിരാമ കാലഘട്ടത്തിലെ കഠിനമായ ശാരീരിക-മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറഞ്ഞു.

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ഭാസ്കരൻ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ​ഗോപി തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം വെള്ളിത്തിരയിൽ നിറഞ്ഞു നിന്ന താരം സമീപകാലത്ത് സോപ്പ് വിറ്റായിരുന്നു ജീവിതം തള്ളി നീക്കിയിരുന്നത്. ഒപ്പം കേക്ക് മേക്കിങ്ങും തുടങ്ങിയ താരം വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ്. തതവസരത്തിൽ താൻ ആർത്തവ വിരാമ സമയത്ത് അനുഭവിച്ച പ്രശ്നങ്ങളേയും വേദനയേയും കുറിച്ച് പറയുകയാണ് ഐശ്വര്യ. അതികഠിനമായ വേദനയായിരുന്നു ആ ഘട്ടത്തിൽ അനുഭവിച്ചതെന്ന് താരം പറയുന്നു.

"മെനോപാസ് കാലഘട്ടമൊക്കെ കഴിഞ്ഞു. പക്ഷേ അതൊരു ട്രോമയായിരുന്നു ആ സമയത്ത് സഹിക്കാനാകാത്തൊരു ചൂടാണ്. എസിയിൽ ഇരുന്നാലും ചൂടായിരിക്കും. വിയർക്കും. മുതുകെല്ലാം വിയർത്ത് ഒഴുകും. പിരീഡ്സ് സമയത്ത് എനിക്ക് ഇതൊന്നും ഉണ്ടായിരുന്നില്ല. വേദനയും വരാറില്ലായിരുന്നു. എന്നാൽ നാല്പത്തി ആറ്, നാല്പത്തി ഏഴ് വയസായപ്പോൾ മെനോപാസ് തുടങ്ങി. മൂന്ന് മാസം കുടുമ്പോഴൊക്കെ പിരീഡ്സ് ആകും. പാഡും കൊണ്ടായിരുന്നു ഞാൻ നടന്നത്. എനിക്ക് എപ്പോഴും മൂഡ് സ്വിങ്സ് ആയിരിക്കും. പെട്ടെന്ന് ഹാപ്പിയാകും പെട്ടെന്ന് വിഷമം വരും പെട്ടെന്ന് ദേഷ്യം വരും. ഒരു കാരണവുമില്ലാതെ കരയും. ആ സമയത്ത് ഞാൻ യോ​ഗ പരിശീലിക്കാൻ തുടങ്ങി. യോ​ഗ 40 ദിവസം പൂർത്തിയാക്കിയ ശേഷം ഓവർ ബ്ലീഡിം​ഗ് ആയി", എന്ന് ഐശ്വര്യ ഭാസ്കരൻ പറയുന്നു.

"ഷൂട്ടിന്റെ ആവശ്യത്തിന് കേരളത്തിലായിരുന്നു ഞാനപ്പോൾ. കിടക്കയിൽ മുഴുവനും രക്തമാകും. ജീവൻ പോകുന്ന വേദനയും. കൈ കൊണ്ട് യുട്രസ് എടുത്ത് കളയാൻ തോന്നി. അത്രയും വേദനയായിരുന്നു. അമ്മയോടും ഇക്കാര്യം ഞാൻ പറഞ്ഞു. യോ​ഗ തുടരാനാണ് അമ്മ എനിക്ക് നൽകിയ ഉപദേശം. ഞാനും അത് അനുസരിച്ചു. അതോടെ മെനോപാസ് അവസാനിച്ചു. വിയർപ്പ്, ചൂട്. മൂഡ് സ്വിങ്സ് ഒന്നും പിന്നീട് എനിക്ക് വന്നില്ല. ശരീരവും മനസും ഇപ്പോഴും ആശ്വാസത്തോടെ ഇരിക്കുന്നു. ബോഡി ഇപ്പോൾ എന്റെ കൺട്രോളാണ്. സദ്​ഗുരുവിന്റെ യോ​ഗ ക്ലാസിന് ഒരുപാട് നന്ദി", എന്നും ഐശ്വര്യ കൂട്ടിച്ചേത്തു. ഒരു തമിഴ് യുട്യൂബ് ചാനലിനോട് ആയിരുന്നു ഐശ്വര്യ ഇക്കാര്യം പറഞ്ഞത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming