'നാൻ കടവുൾ' സിനിമയുടെ ചിത്രീകരണാനുഭവങ്ങൾ നടൻ ആര്യ പങ്കുവെച്ചു. വാരണാസിയിലെ സന്യാസിമാരിൽ 40 ശതമാനത്തോളം പേർ കുറ്റകൃത്യങ്ങൾക്കുശേഷം ഒളിവിൽ കഴിയുന്നവരാണെന്ന് ആര്യ പറഞ്ഞു.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ തമിഴ് നടനാണ് ആര്യ. മലയാളിയായ താരം തമിഴ് സിനിമയിൽ സജീവമാകുകയായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ നിരവധി വേഷങ്ങൾ ചെയ്ത ആര്യയുടേതായി വരാനിരിക്കുന്നത് ‘മിസ്റ്റർ. എക്സ്’ എന്ന ചിത്രമാണ്. മഞ്ജുവാര്യയും ചിത്രത്തിൽ പ്രധാന റോളിൽ എത്തുന്നുണ്ട്. ആര്യയുടെ കരിയറിലെ ഏറ്റവും ചാലഞ്ചിങ്ങായിട്ടുള്ള വേഷമായിരുന്നു നാൻ കടവുൾ എന്ന സിനിമയിലേത്. അവാർഡുകൾ വാരിക്കൂട്ടിയ സിനിമയുടെ ഷൂട്ടിങ്ങിനിടെയുള്ള അനുഭവങ്ങൾ പറയുകയാണ് ആര്യ ഇപ്പോൾ.
വാരണാസിയിലായിരുന്നു ഷൂട്ടിംഗ്. ഇവിടെയുള്ള അറുപത് ശതമാനവും യഥാർത്ഥ സന്ന്യാസിമാരായിരിക്കുമെന്നും എന്നാൽ ബാക്കി നാല്പത് ശതമാനം പേർ ക്രിമിനൽ ആക്ടിവിറ്റികൾ ചെയ്ത് ഒളിവിൽ താമസിക്കുന്നവരാകുമെന്നും ആര്യ പറഞ്ഞു. സിനിഉലകം എന്ന തമിഴ് യുട്യൂബ് ചാനലിനോട് ആയിരുന്നു ആര്യയുടെ തുറന്നുപറച്ചിൽ.
ആര്യയുടെ വാക്കുകൾ ഇങ്ങനെ
നാൻ കടവുൾ സിനിമ ചെയ്യുന്ന സമയം വാരണാസിയിൽ പോയിരുന്നു. അവിടെ നിറയെ കള്ള സന്യാസിമാരുണ്ടായിരുന്നു. കൊലപാതകമടക്കം ചെയ്തിട്ട് ഒളിവിൽ കഴിയുന്നവരാകും. ഒരു അറുപത് ശതമാനം സന്ന്യാസിമാരും യഥാർത്ഥമായിരിക്കും. ബാക്കി 40 ശതമാനം പേരും കള്ള സ്വാമിമാരാണ്. പലരും കുറ്റവാളികളാണ്. ചിലരോട് നമ്മൾ പേര് ചോദിച്ചാൽ സ്വാമി എന്നെ പറയൂ. കൃത്യമായൊരു പേരില്ല. റേഷൻ കാർഡ്, ഐഡി കാർഡ്, പാൻ കാർഡ് തുടങ്ങി ഒന്നും തന്നെ കാണില്ല. ക്രിമിനൽ ആക്ടിവിറ്റീസ് ചെയ്ത് വന്നിട്ട് ഒളിച്ച് താമസിക്കുന്നവരാകും. മൂന്ന്, നാല് വർഷം റസ്റ്റ് എടുത്തിട്ട് പോകാൻ വന്നവർ !!.
കുംഭമേളയുടെ ഇടയിൽ ഞങ്ങൾ ഷൂട്ട് ചെയ്യാൻ പോയിരുന്നു. പൊലീസുകാർ പറഞ്ഞത് ഞങ്ങൾ അൻപതിനായിരം പൊലീസുകരെ ഉള്ളൂ. നോർമൽ തോക്കാണ് കയ്യിലുള്ളതും. അവിടെ അകത്തുള്ളവർ എകെ 47 ആണ് വച്ചിരിക്കുന്നത്. അതുകൊണ്ട് സൂക്ഷിച്ച് ഷൂട്ടിംഗ് ചെയ്യണമെന്ന് അവർ പറഞ്ഞു. അതാണ് അവിടുത്തെ അവസ്ഥ. എല്ലായിടത്തും എല്ലാവിധമായിട്ടുള്ള ആളുകളും ഉണ്ടാകും.



