Asianet News MalayalamAsianet News Malayalam

വിവാഹത്തിൽ പങ്കെടുക്കാനെത്തിയാൾ പിരിവെടുത്ത് അപമാനിച്ചു; വെളിപ്പെടുത്തലുമായി നടിയുടെ അച്ഛന്‍

വിവാഹത്തിന്റെ പേരിൽ ക്ഷണിച്ചെത്തിയ അതിഥികളുടെ പക്കൽനിന്നും ഒരാൾ‌ പണം പിരിച്ചെന്ന് വെളിപ്പെടുത്തി സിനിമാ-സീരിയൽ താരം മഹാലക്ഷ്മിയുടെ അച്ഛൻ സർവ്വേശ്വരൻ. 

facebook post of actress mahalakshmis father
Author
Trivandrum, First Published Jan 9, 2020, 12:41 PM IST

തിരുവനന്തപുരം: സിനിമാ-സീരിയൽ താരം മഹാലക്ഷ്മിയുടെ വിവാഹത്തിന്റെ പേരില്‍ ഒരാൾ‌ പണം പിരിച്ചെന്ന് വെളിപ്പെടുത്തി അച്ഛനും മൃദംഗ വിദ്വാനുമായ സര്‍വ്വേശ്വരന്‍. തങ്ങൾക്ക് അപമാനം ഉണ്ടാക്കുന്നവിധത്തിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഒരു വ്യക്തിയാണ് ആളുകളിൽനിന്ന് പണം പിരിച്ചതെന്നും സർവ്വേശ്വരൻ പോസ്റ്റിൽ‌ വ്യക്തമാക്കി. വിവാഹസദ്യ സംഭാവന ചെയ്തത് താനാണെന്ന് പറഞ്ഞാണ് 
അയാൾ പണപ്പിരിവ് നടത്തിയതെന്നും സമൂഹത്തിന് മുന്നില്‍ കുടുംബത്തെ അപമാനിക്കുവാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. 

ഡിസംബർ 15നായിരുന്നു മഹാലക്ഷ്മിയുടെ വിവാഹം. വയനാട് സ്വദേശി നിര്‍മല്‍ കൃഷ്ണയായിരുന്നു വരന്‍. വിന്ദുജ മേനോന്‍, മണിയന്‍പിള്ള രാജു, മനു വര്‍മ, ബീന ആന്റണി, കാലടി ഓമന രാധിക സുരേഷ് ഗോപി തുടങ്ങി സിനിമാ-സീരിയല്‍ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

സര്‍വ്വേശ്വരന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്:

എത്രയും സ്നേഹം നിറഞ്ഞ എന്റെ സുഹൃത്തുക്കളെ,

ഞങ്ങളുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കുകയും അവരെ അനുഗ്രഹിക്കുകയും ആശീർവദിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദിയും കടപ്പാടും സ്നേഹവും വിനയപുരസ്സരം അറിയിച്ചുകൊള്ളട്ടെ. ഒത്തിരി ആൾക്കാരെ വിളിക്കാൻ വിട്ടുപോയി, മനപ്പൂർവം അല്ലെന്നും സദയം ക്ഷമിക്കുമെന്നും വിശ്വസിക്കുന്നു.

ഈ സന്തോഷത്തോടൊപ്പം കല്യാണ ക്ഷണക്കത്തിൽ പ്രത്യേകം പറഞ്ഞിരുന്നു സംഭാവനകൾ സ്വീകരിക്കുകയില്ലെന്നും. അത് ഞങ്ങൾ പാലിക്കുകയും ചെയ്തു. പക്ഷെ കല്യാണമണ്ഡപത്തിൽവെച്ചുതന്നെ കുടുംബത്തിലെ ഞങ്ങൾ ആരുമറിയാതെ, ഞങ്ങളുടെ അനുവാദമില്ലാതെ വിവാഹമംഗളകർമത്തിലുണ്ടായിരുന്ന ഒരു വ്യക്തി ഞങ്ങൾക്കൊക്കെ വളരെ വേദനയും വിഷമവും അപമാനവും ഉണ്ടാക്കുന്നവിധത്തിൽ വിവാഹസദ്യ സംഭാവന ചെയ്തത് താനാണ് എന്ന് പറഞ്ഞു (ശെരിക്കും കല്യാണസദ്യയുടെ മുഴുവൻ സാമ്പത്തിക ഇടപാടും ഞാൻ തീർത്തിരുന്നു ) പലരിൽ നിന്ന് പൈസ പിരിക്കുകയും ഞങ്ങളെ സമൂഹത്തിന്റെ മുന്നിൽ നാണംകെടുത്താൻ ശ്രമിക്കുകയും ചെയ്തു.

ഞങ്ങളിലാരുമറിയാതെ ഞങ്ങൾക്കുണ്ടായിരിക്കുന്ന മാനഹാനിക്ക് ആരിൽ നിന്നൊക്കെ അവർ പൈസവാങ്ങിയിട്ടുണ്ടോ അവർക്കൊക്കെ തിരികെ നൽകി നിരുപാധികം ചെയ്തുപോയ തെറ്റിന് പരസ്യമായി മാപ്പു ചോദിക്കണമെന്ന് വിനീതമായി ഞാൻ അഭ്യർത്ഥിക്കുന്നു.
ആവശ്യമായിവന്നാൽ ഇതിൽ കൂടുതൽ എല്ലാ തെളിവുകളോടും ഏതു മാധ്യമത്തിന് മുന്നിൽ വന്നു എന്റെ നിരപരാധിത്വം തെളിയിക്കാൻ ഞാൻ തയ്യാറാണ്. ഇതിൽ ഞാൻ പറഞ്ഞിരിക്കുന്നത് നൂറുശതമാനം ശരിയാണ്. 

എന്തെങ്കിലും സംശയം ഉള്ളവർക്ക് നേരിൽ ബന്ധപ്പെടാം ഫോൺ നമ്പർ (0091 9447163278)
വളരെഏറെ വിഷമത്തോടെ വിനയത്തോടെ
സർവേശ്വരൻ
കലാസാഗർ. വലിയവിള. തിരുമല പി ഓ
തിരുവനന്തപുരം 695006

 

Read More: പൊന്നില്‍ കുളിച്ച് മഹാലക്ഷ്മി, വിവാഹ ദൃശ്യങ്ങളും ചിത്രങ്ങളും ഏറ്റെടുത്ത് ആരാധകര്‍

 

Follow Us:
Download App:
  • android
  • ios