അഡലെയ്ഡ്: രണ്ടാം ആഷസ് ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ എട്ട് വിക്കറ്റിന് 442 റൺസെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. നാല് വിക്കറ്റിന് 209 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഓസീസിനെ ഷോൺ മാർഷിന്‍റെ സെഞ്ച്വറിയാണ് രക്ഷിച്ചത്.126 റൺസെടുത്ത മാര്‍ഷിന് 57 റൺസെടുത്ത പൈനും 44 റൺസെടുത്ത കമ്മിൻസും ഉറച്ച പിന്തുണ നൽകി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 29 റൺസെടുക്കുന്നതിനിടെ ഒരു വിക്കറ്റ് നഷ്ടമായി.

18 റണ്‍സെടുത്ത മാര്‍ക് സ്റ്റോണ്‍മാനെ മിച്ചല്‍ സ്റ്റാര്‍ക് പുറത്താക്കി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അലിസ്റ്റര്‍കുക്കും(11) ജെയിംസ് വിന്‍സുമാണ്(0) ക്രീസില്‍. ഓസ്‌ട്രേലിയയ്ക്കായി ഉസ്മാന്‍ കാവ്ജ 53 റണ്‍സും ഡേവിഡ് വാര്‍ണര്‍ 47 റണ്‍സുമെടുത്തു. നായകന്‍ സ്റ്റീവന്‍ സ്മിത്ത് 40 റണ്‍സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി ക്രെയ്ഗ് ഓവര്‍ട്ടണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്റ്റുവര്‍ട്ട് ബ്രോഡ് ജെയിംസ് ആന്‍ഡേഴ്‌സണ്‍, ക്രിസ് വോക്ക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീതമെടുത്തു.