ബ്രിട്ടന്‍റെ തീരുമാനം കായിക രംഗത്തേയും പ്രതികൂലമായി ബാധിക്കും
യൂറോപ്പിലെ മുൻനിര താരങ്ങളെല്ലാം പന്തുതട്ടുന്ന പോരാട്ടവേദിയാണ് ലോകത്തിലെ ഏറ്റവും ജനപ്രിയ ഫുട്ബോൾ ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗ്. ബ്രിട്ടന് പുറത്തുള്ള 432 യൂറോപ്യൻ കളിക്കാരാണ് ഇക്കഴിഞ്ഞ സീസണിൽ 20 ടീമുകളിലായി പ്രീമിയർ ലീഗിൽ കളിച്ചത്. രണ്ടും മൂന്നും ഡിവിഷനിൽ കളിക്കുന്ന താരങ്ങൾ വേറെയും.
യൂറോപ്യൻ പാസ്പോർട്ട് ഉള്ളതിനാൽ ബ്രിട്ടീഷ് താരങ്ങൾക്കുള്ള എല്ലാ നിയമ ആനുകൂല്യങ്ങളും ഇവർക്ക് ഇംഗ്ലീഷ് ലീഗിലുണ്ടായിരുന്നു. ബ്രെക്സിറ്റ് വിധി വന്നതോടെ ഇവരെല്ലാം വിദേശ താരങ്ങളായി മാറും. ഇനിമുതൽ മറ്റ് വൻകരകളിലെ താരങ്ങളെപ്പോലെ പ്രത്യേക വർക്ക് പെർമിറ്റുമായേ യൂറോപ്യൻ താരങ്ങൾക്കും ബ്രിട്ടനിൽ പന്തുതട്ടാനാവൂ. ഇതിനാവട്ടെ നിയമത്തിന്‍റെ നൂലാമാലകൾ ഏറെയും.
ലീഗിലേക്ക് വരുന്ന പുതിയ താരങ്ങൾക്കാണ് ഇത് പ്രധാനമായും തിരിച്ചടിയാവുക. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ ദക്ഷിണാഫ്രിക്കൻ താരങ്ങളും ഏഷ്യൻ വംശജരുമൊക്കെ കളിക്കുന്നത് പതിവാണ്. ബ്രെക്സിറ്റ് തീരുമാനം വന്നതോടെ ദക്ഷിണാഫ്രിക്കൻ വംശജരായ കെവിൻ പീറ്റേഴ്സനെയും ആൻഡ്രൂ സ്ട്രോസിനെയും പാകിസ്ഥാൻ വംശജനായ മോയിൻ അലിയെയും പോലുള്ള താരങ്ങൾക്ക് ഇനിമുതൽ ഇംഗ്ലണ്ട് ടീമിൽ കാണാനാവില്ല. ഇതേസമയം, ടെന്നിസ് പോലുള്ള വ്യക്തിഗത ഇനങ്ങളെ വിധി ബാധിക്കില്ല.