കൊവിഡ് 19: ഫ്രഞ്ച് ഓപ്പണിന് പിന്നാലെ വിംബിള്‍ഡണും മാറ്റേണ്ടിവരുമോ?
ടെന്നിസ് താരങ്ങളുടെയും ആരാധകരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് പ്രഥമ പരിഗണനയെന്ന് ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബ് അറിയിച്ചു
ലണ്ടന്‍: കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ വിംബിള്‍ഡൺ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവയ്ക്കുന്നതിൽ അടുത്തയാഴ്‍ച അന്തിമ തീരുമാനം. സംഘാടകരായ ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബ് അടുത്തയാഴ്ച അടിയന്തര യോഗം ചേരും.
Read more: ലോക്ക് ഡൌണില്‍ അവരാരും പട്ടിണി കിടക്കാന്‍ പാടില്ല; സഹായവുമായി സാനിയ മിർസ
ജൂൺ 29നാണ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങേണ്ടത്. ടെന്നിസ് താരങ്ങളുടെയും ആരാധകരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് പ്രഥമ പരിഗണനയെന്ന് ഓള്‍ ഇംഗ്ലണ്ട് ക്ലബ് അറിയിച്ചു. നൊവാക് ജോക്കോവിച്ചും സിമോണാ ഹാലെപ്പുമാണ് നിലവിലെ ജേതാക്കള്‍.
ലോകത്താകെ ഇതുവരെ 21000ത്തിലേറെ പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. നാല് ലക്ഷത്തിലധികം പേരില്‍ രോഗം പടർന്നുപിടിച്ചു. യുകെയില്‍ 9,529 പേർക്ക് രോഗം പിടിപെട്ടപ്പോള്‍ 465 പേർ മരണപ്പെട്ടു.
കൊവിഡില്‍ കുടുങ്ങി ഫ്രഞ്ച് ഓപ്പണും
ഫ്രഞ്ച് ഓപ്പൺ മാറ്റിവയ്ക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. മെയ് 24 മുതല്‍ ആരംഭിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് സെപ്റ്റംബറിലേക്ക് മാറ്റിയത്. കൊവിഡ‍് 19 ആശങ്കയെത്തുടര്‍ന്ന് മാറ്റിവെക്കുന്ന ആദ്യ ഗ്രാന്‍സ്ലാം ടെന്നിസ് ടൂര്‍ണമെന്റാണിത്. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ നാലുവരെയാകും പുതിയ തിയതി.
Read more: 'ഇതൊരു തുടക്കം മാത്രം'; കൊവിഡ് 19 ബാധിതർക്ക് എട്ട് കോടിയോളം രൂപയുടെ സഹായവുമായി ഫെഡറർ
സെപ്റ്റംബറിലേക്ക് മാറ്റിയതോടെ ചരിത്രത്തിലാദ്യമായി സീസണിലെ അവസാന ഗ്രാന്‍സ്ലാം ടൂര്‍ണമെന്റായും ഫ്രഞ്ച് ഓപ്പണ്‍ മാറി. എന്നാല്‍ സെപ്റ്റംബര്‍ 25-27 തീയതികളില്‍ ലേവര്‍ കപ്പ് നടക്കുന്നതിനാല്‍ ഫ്രഞ്ച് ഓപ്പണെ ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക