ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ആദ്യ പത്തോവറിനുള്ളില്‍ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. അജിങ്ക്യാ രഹാനെ(5), ക്യാപ്റ്റന്‍ വിരാട് കോലി(0), മനീഷ് പാണ്ഡെ(0) എന്നിവരുടെ വിക്കറ്റുകളാണ് കോള്‍ട്ടര്‍‌നൈല്‍ എറിഞ്ഞിട്ടത്.

രോഹിത് ശര്‍മയെ സ്ലിപ്പില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് കൈവിട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ സ്ഥിതി ഇതിലും പരിതാപകരമായേനെ. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 13 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ്.20 റണ്‍സ് വീതമെടുത്ത് കേദാര്‍ ജാദവും രോഹിത് ശര്‍മയും ക്രീസില്‍.

ടീമില്‍ രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും സ്പിന്നര്‍മാരായി അന്തിമ ഇലവനില്‍ എത്തിയപ്പോള്‍ പേസര്‍മാരായി ഭുവനേശ്വര്‍കുമാറും ജസ്പ്രീത് ബൂമ്രയും സ്ഥാനം നിലനിര്‍ത്തി. ഹര്‍ദ്ദിക് പാണ്ഡ്യയും ഓള്‍ റൗണ്ടറായി ടീമിലെത്തി.