ന്യൂയോര്‍ക്ക്: കാവി നിറത്തിലുള്ള സര്‍വാര്‍ കമ്മീസണിഞ്ഞ് കവിതാ ദേവി ഡബ്ല്യുഡബ്ല്യുഇ(വേള്‍ഡ് റെസ്‌ലിംഗ് എന്റന്‍ടെയിന്‍മെന്റ്)റെസ്‌ലിംഗ് റിംഗിലെത്തിയപ്പോള്‍ എതിരാളികള്‍ മാത്രമല്ല കാഴ്ചക്കാര്‍പോലും കളിയാക്കി ചിരിച്ചിരിക്കാം. എന്നാല്‍ ഇടിക്കൂട്ടില്‍ എതിരാളികളെ നിലംപരിചാക്കിയ പ്രകടനത്തോടെ കവിതാ ദേവി ഇപ്പോള്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്.
ഗ്രേറ്റ് ഖാലിക്കും ജിന്ദര്‍ മഹലിനുംശേഷം ഡബ്ല്യുഡബ്ല്യുഇഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വരവറിയിച്ച മൂന്നാമത്തെ ഇന്ത്യന്‍ താരമായാണ് കവിതാ ദേവി. ഡബ്ല്യുഡബ്ല്യുഇ മത്സരത്തില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയായ കവിത കഴിഞ്ഞ മാസം നടന്ന മേ യംഗ് ക്ലാസിക് ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡിന്റെ ഡക്കോട്ട കൈയെ ഇടിച്ചിട്ടാണ് വാര്‍ത്ത സൃഷ്ടിച്ചത്.
സര്‍വാര്‍ കമ്മീസണിഞ്ഞ് ഇടിക്കൂട്ടില്‍ പൊടിപാറിച്ച കവിതയുടെ പ്രകടനം സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണിപ്പോള്‍. റെസ്‍ലിംഗിൽ വനിതാ താരങ്ങളുടെ വേഷവിധാനങ്ങളോട് ഒത്ത് പോകാൻ സാധിക്കാത്തതാണ് സൽവാർ കമ്മീസ് തിരഞ്ഞെടുക്കാൻ കവിതയെ പ്രേരിപ്പിച്ചത്. ഡബ്ല്യുഡബ്ല്യുഇ റെസ്‌ലിംഗിനു വേണ്ടി അമേരിക്കയിലേയ്ക്ക് താമസം മാറിയെങ്കിലും ഹരിയാന സ്വദേശിയും ഗ്രേറ്റ് ഖാലിയുടെ ശിഷ്യയുമാണ് കവിത.
മുൻ പവ്വർ ലിഫ്റ്റിങ് താരമായ കവിത ഡബ്ല്യുഡബ്ല്യുഇയിലേക്ക് എത്തുന്നതിന് മുമ്പ് സൗത്ത് ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ ജേതാവായിരുന്നു. പവ്വർ ലിഫ്റ്റിങ്ങിൽ നിന്ന് റെസ്‌ലിംഗിലേക്കുള്ള ചുവട് മാറ്റത്തിൽ നിരവധി പേരാണ് താരത്തെ നിരുൽസാഹപ്പെടുത്തിയത്.
