നാലാം പന്തെറിയുന്നതിന് മുമ്പ് വിക്കറ്റിന് പിന്നില്‍ നിന്ന് ധോണി വിക്കറ്റിന് നേരേ വേഗം കൂട്ടിയെറിയരുതെന്ന് റെയ്നയോട് നിരവധി തവണ ആവശ്യപ്പെട്ടു.

ജോഹ്നാസ്ബര്‍ഗ്: ക്യാപ്റ്റന്‍ വിരാട് കോലിയാണെങ്കിലും ഫീല്‍ഡ് വിന്യാസത്തിലും ബൗളര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിലും പലപ്പോഴും വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്ന ധോണി തന്നെയാണ് ഇന്ത്യയുടെ നായകന്‍. പ്രത്യേകിച്ച് സ്പിന്നര്‍മാര്‍ പന്തെറിയുമ്പോള്‍ അവര്‍ക്ക് നിര്‍ദേശം നല്‍കുന്നതില്‍. ഇന്ത്യാ-ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി-20 മത്സരത്തില്‍ ധോണിയുടെ വാക്കുകള്‍ കേള്‍ക്കാതെ പന്തെറിഞ്ഞ സുരേഷ് റെയ്ന പണി മേടിച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

അക്ഷര്‍ പട്ടേല്‍ ഒരോവറില്‍ 19 റണ്‍സ് വഴങ്ങിയതിനെത്തുടര്‍ന്നാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ അതുവരെ മികച്ച രീതിയില്‍ പന്തെറിഞ്ഞ സുരേഷ് റെയ്നയെ വീണ്ടും പന്തേല്‍പ്പിക്കുന്നത്. ക്യാപ്റ്റന്‍ വിശ്വാസം കാത്ത് ആദ്യ മൂന്ന് പന്തുകളിലും അധികം റണ്ണൊന്നും വഴങ്ങാതെ നല്ല രീതിയില്‍ തന്നെ റെയ്ന പന്തെറിയുകയും ചെയ്തു. എന്നാല്‍ നാലാം പന്തെറിയുന്നതിന് മുമ്പ് വിക്കറ്റിന് പിന്നില്‍ നിന്ന് ധോണി വിക്കറ്റിന് നേരേ വേഗം കൂട്ടിയെറിയരുതെന്ന് റെയ്നയോട് നിരവധി തവണ ആവശ്യപ്പെട്ടു.

ഇതുകേള്‍ക്കാതെ വിക്കറ്റിനുനേരെ വേഗതയില്‍ പന്തെറിഞ്ഞ റെയ്നയെ ദക്ഷിണാഫ്രിക്കയുടെ അരങ്ങേറ്റക്കാരന്‍ ക്രിസ്റ്റ്യന്‍ ജോങ്കര്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറികള്‍ നേടി അടിച്ചു പറത്തി.

View post on Instagram