സിംബാബ്‌വെക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ വിയാന്‍ മള്‍ഡര്‍ ട്രിപ്പിള്‍ സെഞ്ചുറി നേടി.

ബുലവായോ: സിംബാബ്‌വെക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ വിയാന്‍ മള്‍ഡര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറി. 365 റണ്‍സുമായി അദ്ദേഹം ക്രീസിലുണ്ട്. മള്‍ഡറുടെ ഇന്നിംഗ്‌സിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 613 റണ്‍സെടുത്തിട്ടുണ്ട്. മള്‍ഡര്‍ക്ക് കൂട്ടായി കെയ്ല്‍ വെറെയ്‌നെയാണ് ക്രീസില്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ക്രിക്കറ്ററാണ് മള്‍ഡര്‍. മുന്‍ താരം ഹാഷിം ആംലയാണ് ട്രിപ്പിള്‍ സെഞ്ചുറി നേടിയ മറ്റൊരു ബാറ്റര്‍. 297 പന്തില്‍ നിന്നാണ് താരം ട്രിപ്പിള്‍ 300 നേടിയയത്.

വേഗമേറിയ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ചുറി കൂടിയാണിത്. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിന്റെ പേരിലാണ് വേഗമേറിയ ട്രിപ്പിള്‍ സെഞ്ചുറി. 278 പന്തുകളില്‍ നിന്ന് സെവാഗ് ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുണ്ട്. 2008ല്‍ ചെന്നൈയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നത്. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ താരം കൂടിയാണ് മള്‍ഡര്‍. ബ്രയാന്‍ ലാറയാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമ. 400 റണ്‍സാണ് മുന്‍ വിന്‍ഡീസ് താരം നേടിയത്. അത് മറികടക്കാന്‍ മള്‍ഡര്‍ക്ക് സാധിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. സ്‌കോര്‍ബോര്‍ഡില്‍ 24 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍മാരായ ടോണി ഡി സോര്‍സി (10), ലെസേഗോ സെനോക്വാനെ (3) എന്നിവരുടെ വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. പിന്നീട് ഡേവിഡ് ബെഡിംഗ്ഹാം (82) മള്‍ഡര്‍ സഖ്യം ദക്ഷിണാഫ്രിക്കയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. ഇരുവരും 184 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ബെഡിംഗ്ഹാമിനെ പുറത്താക്കി ചിവാംഗ് സിംബാബ്വെയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ലുവാന്‍ ഡ്രേ പ്രിട്ടോറ്യൂസിനൊപ്പവും (78) മള്‍ഡര്‍ ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി.

ഇരുവരും 216 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പ്രിട്ടോറ്യൂസ് മടങ്ങി. തുടര്‍ന്ന് ക്രീസിലെലത്തിയ ഡിവാള്‍ഡ് ബ്രേവിസിന് 30 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായ ഏക വിക്കറ്റും ബ്രേവിസിന്റേതാണ്. ഇതിനിടെയാണ് മള്‍ഡര്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നത്. അതും റെക്കോര്‍ഡായിരുന്നു. ഗ്രാഹാം ഡൗളിംഗ്, ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ എന്നിവരാണ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ഇരട്ട സെഞ്ചുറി നേടിയ മറ്റുതാരങ്ങള്‍.

YouTube video player