ലക്‌നൗ: യുപിയില്‍ വിജയത്തിലേക്ക് ബിജെപിയെ നയിച്ചത് ടെക്നോളജിയുടെ കൃത്യമായ ഉപയോഗം കൂടിയാണ്. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ബിജെപി യുപി യുടെ മണ്ണില്‍ അധികാരം പിടിച്ചടക്കുന്നത്. 403 അംഗ നിയമസഭയില്‍ 312 സീറ്റുകളാണ് ബിജെപി വാരിക്കൂട്ടിയത്.ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മേല്‍നോട്ടത്തിലാണ രാഷ്ട്രീയക്കളിക്ക് യുപിയില്‍ ഗോദയൊരുക്കിയത്. ഓം മാഥൂര്‍, സംസ്ഥാന പ്രസിഡന്റെ് കേശവ് പ്രസാദ് മൗര്യ, ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാല്‍ എന്നീവരാണ് പ്ലാനുകള്‍ നെയ്‌തൊരുക്കി തിരഞ്ഞെടുപ്പിന് ചുക്കാന്‍പിടിച്ചത്. 

900 റാലികള്‍, 67,000 പ്രവര്‍ത്തകര്‍, 10,000 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ എന്നീങ്ങനെ പോകുന്നു പ്രചരണതന്ത്രങ്ങള്‍. വിവര സാങ്കേതികതയില്‍ വിദഗ്ദരായ 25 അംഗ ടീമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നിയന്ത്രിച്ചിരുന്നത്. ഇവരുടെ കീഴില്‍ 21 അംഗങ്ങള്‍ വീതമുള്ള ആറു റീജ്യണല്‍ യൂണിറ്റുകള്‍, 15 അംഗങ്ങളുള്ള 90 ജില്ലാ യൂണിറ്റുകളും ഹൈടെക് പ്രചരണങ്ങളില്‍ സദാ ശ്രദ്ധപുലര്‍ത്തി. പതിനായിരത്തിലധികം വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ക്ക് പുറമെ നാലു ഫെയ്‌സ്ബുക്ക് പേജുകളും തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ചു.

പിന്നാലെ ഓരോ വിഭാഗത്തിനുമായും പ്രത്യേകം ക്യാമ്പയിനുകള്‍. കള്‍ഷകര്‍, യുവജനങ്ങള്‍, വനിതകള്‍, ഒബിസി, പട്ടികജാതി-വര്‍ഗ്ഗക്കാര്‍, കച്ചവടക്കാര്‍ എന്നീങ്ങനെ പോകുന്ന നീണ്ട നിര. ഇവര്‍ക്ക് എല്ലാം പ്രത്യേക വാട്ട്സ്ആപ്പ് ഗ്രൂപ്പുകളാണ് ബിജെപി പ്രചരണത്തിന് ഉണ്ടാക്കിയത്.