വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് രാജസ്ഥാനില്‍ സര്‍ക്കാര്‍ ജോലി തേടാന്‍ ശ്രമിക്കുന്നതിന് തടയിടാന്‍ സുപ്രധാന തീരുമാനം. ഇനി മുതല്‍ എല്ലാ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകളിലും ക്യുആര്‍ കോഡ് ഉണ്ടാകും. 

ജയ്‌പൂര്‍: രാജസ്ഥാനിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ച് സർക്കാർ ജോലി നേടുന്നവരെ തടയാന്‍ നിര്‍ണായക നടപടി. സംസ്ഥാനത്തെ എല്ലാ സർക്കാർ, സ്വകാര്യ സർവകലാശാലകളിലും ബിരുദങ്ങൾ, ഡിപ്ലോമകൾ, മാർക്ക് ഷീറ്റുകൾ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയിൽ ക്യുആർ കോഡുകൾ നിര്‍ബന്ധമാക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. നിയമന പ്രക്രിയകളിൽ സുതാര്യത ഉറപ്പുവരുത്താനും വ്യാജ ബിരുദങ്ങളുടെ ഉപയോഗം തടയുന്നതിനുമാണ് ഈ നീക്കം. രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷന്‍റെ (ആർപിഎസ്‌സി) നിർദ്ദേശപ്രകാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

റിക്രൂട്ട്മെന്‍റ് പ്രക്രിയകൾക്കിടയിൽ സംശയാസ്‍പദമായ നിരവധി സർട്ടിഫിക്കറ്റുകൾ ലഭിക്കാറുണ്ടെന്നും അവയുടെ പരിശോധനയ്ക്ക് വലിയ സമയം എടുക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഈ പ്രശ്‍നം പരിഹരിക്കുന്നതിനായിട്ടാണ് സർവകലാശാലകൾ നൽകുന്ന സർട്ടിഫിക്കറ്റുകളിൽ ക്യുആർ കോഡുകൾ നൽകുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങളെക്കുറിച്ച് ആർ‌പി‌എസ്‌സി സംസ്ഥാന സർക്കാരിന് നിർദ്ദേശങ്ങൾ അയച്ചിരിക്കുന്നത്.

സർട്ടിഫിക്കറ്റുകളിലെ ഈ ക്യുആർ കോഡ് എങ്ങനെ പ്രവർത്തിക്കും?

ഈ പുതിയ സംവിധാനം നടപ്പിലാക്കിയാൽ, ഏതൊരു രേഖയുടെയും ആധികാരികത നിമിഷങ്ങൾക്കുള്ളിൽ പരിശോധിക്കാൻ കഴിയും. റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഒരു ഉദ്യോഗാർത്ഥിയുടെ സർട്ടിഫിക്കറ്റിൽ അച്ചടിച്ചിരിക്കുന്ന ക്യുആർ കോഡ് സ്‍കാൻ ചെയ്യുമ്പോൾ, ബന്ധപ്പെട്ട സർവകലാശാലയുടെ യഥാർഥ ഡാറ്റാബേസുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന പൂർണ്ണമായ രേഖ അവർക്ക് ലഭിക്കും.

ഈ സംവിധാനം ഒരു സർട്ടിഫിക്കറ്റ് ഒറിജിനൽ ആണോ എന്ന് നിർണ്ണയിക്കുക മാത്രമല്ല, നമ്പറുകളുടെയോ തീയതികളുടെയോ കൃത്രിമത്വം ഉടനടി കണ്ടെത്തുകയും ചെയ്യും. ഈ ഡിജിറ്റൽ പരിശോധനാ സംവിധാനം റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങൾക്കും ഉദ്യോഗാർത്ഥികൾക്കും സമയം ലാഭിക്കുന്നതും സുതാര്യവുമാക്കുമെന്നും രാജസ്ഥാൻ സർക്കാർ വൃത്തങ്ങൾ പറയുന്നു. പുതിയ സംവിധാനത്തിന് കീഴിൽ തട്ടിപ്പുകൾ അസാധ്യമാകുമെന്നും ഇത് റിക്രൂട്ട്മെന്‍റ് പരീക്ഷകളുടെ വിശ്വാസ്യത നിലനിർത്തുകയും സർക്കാർ വകുപ്പുകളിലെ നിയമന പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുമെന്നും അധികൃതർ പറയുന്നു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്