എക്‌സ് ഉടമ ഇലോൺ മസ്‌കും ടെലിഗ്രാം സിഇഒ പവൽ ദുറോവും വാട്‌സ്ആപ്പിന്‍റെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നു. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവകാശവാദം തെറ്റാണെന്നും ഉപയോക്താക്കളുടെ സന്ദേശങ്ങൾ മൂന്നാം കക്ഷികളുമായി പങ്കുവെക്കുന്നുവെന്നും ഇരുവരും ആരോപിച്ചു.
കാലിഫോര്‍ണിയ: മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിന്‍റെ സ്വകാര്യതയെക്കുറിച്ച് വീണ്ടും ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്‍റെ ഉടമ ഇലോൺ മസ്‌ക്. "വാട്‌സ്ആപ്പിനെ വിശ്വസിക്കാൻ കഴിയില്ല"- എന്നാണ് എക്‌സിലൂടെ മസ്‌കിന്‍റെ ആരോപണം. യുഎസിൽ പുതിയ ഒരു ക്ലാസ്-ആക്ഷൻ കേസ് ഫയൽ ചെയ്‌തതിന് ശേഷമാണ് മസ്‌കിന്‍റെ ഈ അഭിപ്രായം
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങൾ തടഞ്ഞ് ആക്‌സഞ്ചർ പോലുള്ള തേർഡ്-പാർട്ടികളുമായി പങ്കിടുന്നുവെന്ന് കേസ് വാദിക്കുന്നു. യഥാർഥ സ്വകാര്യത വാഗ്‌ദാനം ചെയ്യുന്ന "എക്‌സ് ചാറ്റ്" ഉപയോഗിക്കാൻ ഉപയോക്താക്കളെ ഇലോൺ മസ്‍ക് ക്ഷണിച്ചു.
ചോദ്യങ്ങളുമായി ടെലിഗ്രാം മേധാവി പവൽ ദുറോവും
ഇലോൺ മസ്‌ക് മാത്രമല്ല, ടെലിഗ്രാം സിഇഒ പവൽ ഡുറോവും വാട്‌സ്ആപ്പിനെതിരെ ആഞ്ഞടിച്ചു. "ചരിത്രത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ തട്ടിപ്പ്" എന്നാണ് ദുറോവ് ഇതിനെ വിശേഷിപ്പിച്ചത്, വാട്‌സ്ആപ്പ് കോടിക്കണക്കിന് ഉപയോക്താക്കളെ വിഡ്ഢികളാക്കുന്നുണ്ടെന്ന് പാവൽ ദുറോവ് പറഞ്ഞു. അദേഹത്തിന്‍റെ അഭിപ്രായത്തിൽ, വാട്‌സ്ആപ്പിന്‍റെ എൻക്രിപ്ഷൻ വെറും കപടതയാണ്, അത് യഥാർഥത്തിൽ ഉപയോക്താക്കളുടെ സന്ദേശങ്ങൾ വായിക്കുകയും തേർഡ്-പാർട്ടികളുമായി പങ്കിടുകയും ചെയ്യുന്നു. ടെലിഗ്രാം ഒരിക്കലും ഇത് ചെയ്‌തിട്ടില്ലെന്നും ഒരിക്കലും ചെയ്യില്ലെന്നും ദുറോവ് അഭിമാനത്തോടെ പറഞ്ഞു. ഈ ആരോപണങ്ങൾ സാങ്കേതിക ലോകത്ത് സ്വകാര്യതയെക്കുറിച്ച് ഒരു പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടു.
ആരോപണങ്ങളെക്കുറിച്ച് മെറ്റ
ഈ ഗുരുതരമായ ആരോപണങ്ങളിൽ മെറ്റ മൗനം വെടിയുകയും അവ പൂർണ്ണമായും തള്ളുകയും ചെയ്‌തു. കേസിന്‍റെ അവകാശവാദങ്ങളെ മെറ്റ വക്താവ് പൂർണ്ണമായും 'അസംബന്ധവും തെറ്റും' എന്ന് വിളിച്ചു. കഴിഞ്ഞ ഒരു ദശകമായി വാട്‌സ്ആപ്പ് 'സിഗ്നൽ പ്രോട്ടോക്കോൾ' ഉപയോഗിക്കുന്നുണ്ടെന്നും ഇത് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉറപ്പാക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി. ഇതിനർഥം അയച്ചയാൾക്കും സ്വീകർത്താവിനും ഒഴികെ മറ്റാർക്കും, വാട്‌സ്ആപ്പിന് പോലും ഈ സന്ദേശങ്ങൾ വായിക്കാൻ കഴിയില്ല എന്നാണ്. സുരക്ഷയിൽ ഒരു വിട്ടുവീഴ്‌ചയും ചെയ്‌തിട്ടില്ലെന്ന് മെറ്റ വ്യക്തമാക്കി.
അതേസമയം, ഈ കേസിലെ അവകാശവാദങ്ങൾ തീർത്തും തെറ്റും അസംബന്ധവുമാണ് എന്ന് വാട്‍സ്‌ആപ്പും പറയുന്നു. ഒരു ദശാബ്‌ദക്കാലമായി സിഗ്നൽ പ്രോട്ടോക്കോൾ ഉപയോഗിച്ച് വാട്‌സ്ആപ്പ് എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്‌തിരിക്കുന്നതിനാൽ അയച്ചയാൾക്കും സ്വീകരിക്കുന്നയാൾക്കും ഒഴികെ മറ്റാർക്കും നിങ്ങളുടെ സന്ദേശങ്ങൾ വായിക്കാൻ കഴിയില്ല എന്നും വാട്‍സ്ആപ്പ് പറയുന്നു.



