ടാറ്റ കൺസൾട്ടൻസി സർവീസസിലെ (ടിസിഎസ്) പുതിയ ശമ്പള ഘടന ജീവനക്കാർക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു. വർക്ക്ഫ്രം ഓഫീസ് നയം കർശനമാക്കിയതോടെ, ഓഫീസ് ഹാജർ അടിസ്ഥാനമാക്കി വേരിയബിൾ പേ നിശ്ചയിക്കുന്നത് പലർക്കും തിരിച്ചടിയായി.
ബെംഗളൂരു: ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ജീവനക്കാരുടെ ശമ്പള ഘടനയിൽ ഉണ്ടായ പുതിയ മാറ്റങ്ങൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. 2026 ഏപ്രിൽ ശമ്പളത്തിൽ നിരവധി ജീവനക്കാർക്ക് പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞ വേരിയബിൾ പേ ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രത്യേകിച്ച്, ചില ജീവനക്കാർക്ക് ലഭിക്കേണ്ട വേരിയബിൾ പേയുടെ ഏകദേശം 50 ശതമാനം മാത്രമാണ് ലഭിച്ചതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

കമ്പനി 2025-26 സാമ്പത്തിക വർഷത്തിലെ ജനുവരി–മാർച്ച് പാദത്തിനുള്ള ക്വാർട്ടർ വേരിയബിൾ അലവൻസ് (QVA) വിതരണം ചെയ്തപ്പോൾ, പലർക്കും 60 മുതൽ 80 ശതമാനം വരെ പേ ഔട്ട് ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ 20 മുതൽ 50 ശതമാനം വരെ മാത്രം ലഭിച്ചിരുന്ന സാഹചര്യത്തേക്കാൾ ഇത് മെച്ചപ്പെട്ട നിലയാണെങ്കിലും എല്ലാ ജീവനക്കാർക്കും ഇതിന്റെ ആനുകൂല്യം ലഭിച്ചില്ല എന്നാണ് റിപ്പോർട്ടുകൾ.
ടിസിഎസ് കഴിഞ്ഞ ഒരു വർഷമായി വർക്ക്ഫ്രം ഓഫീസ് നയം കൂടുതൽ കടുപ്പിച്ചിട്ടുണ്ട്. പുതിയ നയം പ്രകാരം ജീവനക്കാരുടെ ഓഫീസ് ഹാജർ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് വേരിയബിൾ പേ നിർണ്ണയിക്കുന്നത്. 85 ശതമാനത്തിലധികം ഹാജർ ഉള്ളവർക്ക് പൂർണ്ണ വേരിയബിൾ പേ ലഭിക്കും. 75 മുതൽ 85 ശതമാനം ഹാജർ ഉള്ളവർക്ക് ഏകദേശം 75 ശതമാനം പേയും 60 മുതൽ 75 ശതമാനം ഉള്ളവർക്ക് 50 ശതമാനം മാത്രവും ലഭിക്കും. 60 ശതമാനത്തിന് താഴെയുള്ളവർക്ക് ക്വാർട്ടർ ബോണസ് ലഭിക്കില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
ചില ജീവനക്കാർ ആവശ്യമായ ഹാജർ പാലിച്ചിട്ടും പൂർണ്ണ പേ ലഭിക്കാത്തതായി പരാതിപ്പെടുന്നു. ബിസിനസ് യൂണിറ്റുകളുടെ പ്രകടനവും പേഔട്ടിനെ ബാധിക്കുന്നതിനാൽ, കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടം ഉണ്ടായതായി ചിലർ ആരോപിക്കുന്നു. ഇതിനൊപ്പം, ടിസിഎസ് വാർഷിക ശമ്പള വർധന നടപ്പാക്കിയതും ആശയക്കുഴപ്പത്തിന് കാരണമായി. ഏകദേശം അഞ്ച് ശതമാനം ശരാശരി ഇൻക്രിമെന്‍റ് നൽകിയെങ്കിലും, പുതിയ സിടിസി ഘടനയിൽ ചില ജീവനക്കാർക്ക് മാസ ശമ്പളത്തിൽ ചെറിയ കുറവ് പോലും കാണപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയുടെ പുതിയ ലേബർ കോഡുകൾ അനുസരിച്ച് ഗ്രാറ്റുവിറ്റി ഘടകം സിടിസിയിൽ നിന്നും ഒഴിവാക്കിയതാണ് ഇതിന് പ്രധാന കാരണം എന്നാണ് വിശദീകരണം.
ഉയർന്ന പെർഫോമൻസ് റേറ്റിംഗ് ലഭിച്ച ജീവനക്കാർക്ക് 9 മുതൽ 13 ശതമാനം വരെ ശമ്പള വർധന ലഭിച്ചപ്പോൾ, താഴ്ന്ന റേറ്റിംഗ് ഉള്ളവർക്ക് വളരെ കുറഞ്ഞ വർധന മാത്രമാണ് ലഭിച്ചത്. ഇതോടെ ജീവനക്കാരിൽ ആശങ്കയും ചർച്ചകളും തുടരുകയാണ്.



