എന്താണ് മാര്‍ക് സക്കര്‍ബര്‍ഗിന്‍റെ കയ്യിലുള്ള 'ദി ലിസ്റ്റ്', സക്കര്‍ബര്‍ഗ് എഐ വിദഗ്‌ധരെ മറ്റ് കമ്പനികളില്‍ നിന്ന് റാഞ്ചുന്നതിങ്ങനെ

മെറ്റ സിഇഒ മാർക് സക്കർബർഗ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനായി (AI) സൂപ്പർഇന്‍റലിജൻസ് ലാബ് നിർമ്മിക്കാനുള്ള ദൗത്യത്തിലാണ്. ഈ പ്രോജക്റ്റിലേക്കുള്ള റിക്രൂട്ട്‌മെന്‍റുകൾ അദേഹം നേരിട്ടുതന്നെയാണ് നയിക്കുന്നത്. മെറ്റയുടെ വിപ്ലവകരമായ സംരംഭങ്ങൾക്കായി റിക്രൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന എഐ ഗവേഷകരുടെ പേരുകൾ ഉൾക്കൊള്ളുന്ന 'ദി ലിസ്റ്റ്' എന്ന തന്ത്രപരമായ രേഖ ഉപയോഗിച്ചാണ് സക്കർബർഗിന്‍റെ നീക്കങ്ങൾ എന്നാണ് റിപ്പോർട്ടുകൾ. പട്ടികയിലുള്ള മിക്ക പേരുകളും യുസി ബെർക്ക്‌ലി, കാർണഗീ മെലോൺ തുടങ്ങിയ മികച്ച സർവകലാശാലകളിൽ നിന്ന് പിഎച്ച്ഡി നേടിയവരാണെന്ന് ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഓപ്പൺഎഐ, ലണ്ടൻ ആസ്ഥാനമായുള്ള ഗൂഗിൾ ഡീപ്മൈൻഡ് തുടങ്ങിയ പ്രമുഖ എഐ ഗവേഷണ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച ഗവേഷകർ മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗിന്‍റെ ദി ലിസ്റ്റിൽ ഉൾപ്പെടുന്നു. 20, 30 വയസ് പ്രായമുള്ള ഗവേഷകരാണ് ഈ പട്ടികയില്‍ അധികവും. വളരെ സങ്കീർണ്ണമായ കമ്പ്യൂട്ടേഷണൽ പ്രശ്‍നങ്ങൾ പരിഹരിക്കാനുള്ള കഴിവ് ഉള്‍പ്പടെയുള്ള ഉദ്യോഗാര്‍ഥികളെയാണ് സക്കര്‍ബര്‍ഗ് പരിഗണിക്കുന്നത്.

'റിക്രൂട്ടിംഗ് പാർട്ടി' എന്ന ഗ്രൂപ്പ് ചാറ്റ് വഴി സാങ്കേതിക ഗവേഷണ പ്രബന്ധങ്ങൾ പഠിക്കുകയും രണ്ട് മുതിർന്ന മെറ്റാ എക്സിക്യൂട്ടീവുകളുമായി ഏകോപിപ്പിക്കുകയും ചെയ്യുന്ന നിയമന പ്രക്രിയയിൽ മാർക് സക്കർബർഗ് നേരിട്ട് പങ്കാളിയാണ്. റിക്രൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരെ ഇമെയിൽ, ടെക്സ്റ്റ് അല്ലെങ്കിൽ വാട്‌സ്ആപ്പ് വഴി ബന്ധപ്പെടും. എഐയിൽ മികച്ച സംഭാവനകൾ നൽകിയ ആളുകളിലാണ് പ്രധാന ശ്രദ്ധ.

റിക്രൂട്ട്മെന്‍റിനായി മെറ്റ ഡസൻ കണക്കിന് ഓപ്പൺഎഐ ഗവേഷകരെ ബന്ധപ്പെട്ടുകഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ഇത് എഐ പ്രതിഭകൾക്കായുള്ള മത്സരം കൂടുതൽ ശക്തമാക്കി. സക്കർബർഗിന്‍റെ സൂപ്പർഇന്റലിജൻസ് സംരംഭത്തിന് നേതൃത്വം നൽകുന്നത് സ്കെയിൽ എഐയുടെ സ്ഥാപകനായ അലക്‌സാണ്ടർ വാങാണ്. അദ്ദേഹത്തിന് സക്കർബർഗിന്‍റെ പദ്ധതിയിൽ പ്രധാന പങ്കാളിത്തമുണ്ട്.

അതേസമയം, മെറ്റയുടെ ആക്രമണാത്മകമായ റിക്രൂട്ട്‌മെന്‍റ് തന്ത്രം കണക്കിലെടുത്ത്, ഓപ്പൺഎഐ അതിന്‍റെ ശമ്പള ഘടനയിൽ മാറ്റം വരുത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. മാര്‍ക് സക്കർബർഗിന്‍റെ നിർദേശങ്ങളെ എതിർക്കണമെന്ന് ജീവനക്കാരോട് അഭ്യർഥിച്ച് ഒരു തുറന്ന കത്ത് എഴുതിയിട്ടുണ്ട് ഓപ്പണ്‍എഐയുടെ സിടിഒ. തന്‍റെ പുതിയ കമ്പനിയുടെ എഞ്ചിനീയർമാർക്ക് ദശലക്ഷക്കണക്കിന് ഡോളറിന്‍റെ പാക്കേജുകൾ സക്കർബർഗ് വാഗ്‍ദാനം ചെയ്‌തിരുന്നതായും എന്നാൽ ആരും അത് സ്വീകരിച്ചില്ലെന്നും ഓപ്പൺഎഐയുടെ മുൻ സിടിഒ മീര മുരാതി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News