നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് സൃഷ്‌ടിക്കപ്പെടുന്ന ഡീപ്ഫേക്ക് വീഡിയോകള്‍ നിയന്ത്രിക്കുന്നതിന് രാജ്യത്ത് ഐടി നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.
ദില്ലി: കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വീഡിയോകൾ സൃഷ്‌ടിക്കുന്ന ഡീപ്ഫേക്ക് വീഡിയോകളുടെ കേസുകൾ രാജ്യത്ത് നിരന്തരം ഉയർന്നുവരുന്നു. ഈ വെല്ലുവിളി നേരിടാൻ ഐടി നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തയ്യാറെടുക്കുകയാണ് കേന്ദ്ര സർക്കാർ. ഇതിനായി ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) തയ്യാറാക്കിയ ഡ്രാഫ്റ്റ് പുറത്തിറക്കി. ഇതിൽ ഉപയോക്താക്കൾക്ക് യഥാർഥ ഉള്ളടക്കവും വ്യാജ ഉള്ളടക്കവും തമ്മിൽ വേർതിരിച്ചറിയാൻ കഴിയുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇനി എഐ അല്ലെങ്കിൽ സിന്തറ്റിക് ഉള്ളടക്കം വ്യക്തമായി അടയാളപ്പെടുത്തണമെന്ന് പറയുന്നു.
പുതിയ നിയമങ്ങളിലെ പ്രധാന വ്യവസ്ഥകൾ എന്തൊക്കെ?
പുതിയ നിയമ ഭേദഗതി അനുസരിച്ച് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്‌സ് (മുമ്പ് ട്വിറ്റർ) പോലുള്ള പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉള്ളടക്കം എഐ അല്ലെങ്കിൽ കമ്പ്യൂട്ടർ നിർമ്മിതമാണെങ്കിൽ, അത് ലേബൽ ചെയ്യുകയോ അടയാളപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. ദൃശ്യ ഉള്ളടക്കത്തിന്‍റെ കുറഞ്ഞത് 10 ശതമാനത്തിലും ഓഡിയോ ഉള്ളടക്കത്തിന്‍റെ ആദ്യത്തെ 10 ശതമാനത്തിലും ഈ ലേബൽ ദൃശ്യമായിരിക്കണം. പ്ലാറ്റ്‌ഫോമുകൾക്ക് ഈ മാർക്കറുകൾ നീക്കം ചെയ്യാനോ മാറ്റാനോ കഴിയില്ല.
ഡീപ്ഫേക്കുകളുടെ വർദ്ധിച്ചുവരുന്ന ഭീഷണി
അടുത്തകാലത്തായി ഡീപ്ഫേക്ക് വീഡിയോകളും ഓഡിയോകളും കൂടുതൽ വൈറലാകുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പറയുന്നു. ഡീപ്ഫേക്ക് വീഡിയോകളിൽ ആളുകൾ യഥാർഥത്തിൽ ചെയ്യാത്ത കാര്യങ്ങൾ പറയുന്നതോ ചെയ്യുന്നതോ ആയി ചിത്രീകരിക്കപ്പെടുന്നു. ഇത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും പ്രശസ്‌തിക്ക് കോട്ടം വരുത്തുകയും ചെയ്യും. ആഗോളതലത്തിലും ഡീപ്ഫേക്ക് സാങ്കേതികവിദ്യയെക്കുറിച്ച് ആശങ്ക വർധിച്ചുവരികയാണ്. കാരണം ഇത് യഥാർഥമെന്ന് തോന്നിക്കുന്ന തെറ്റായ വീഡിയോകളും ചിത്രങ്ങളും സൃഷ്‍ടിക്കുകയും സമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യും.
കേന്ദ്രം പൊതുജനാഭിപ്രായം തേടുന്നു
ഉപയോക്തൃ അവബോധം വളർത്തുക, എഐ ഉള്ളടക്കത്തിന്‍റെ ഐഡന്‍റിറ്റി ഉറപ്പാക്കുക, ഉത്തരവാദിത്തം നിറവേറ്റുക എന്നീ മൂന്ന് വിഷയങ്ങൾ പരിഹരിക്കുക എന്നതാണ് ഈ പുതിയ നിയമങ്ങൾ ലക്ഷ്യമിടുന്നതെന്ന് സർക്കാർ പറയുന്നു. ഉത്തരവാദിത്തത്തോടെ എഐ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം. 2025 നവംബർ 6-നകം ഈ ഡ്രാഫ്റ്റിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പൊതുജനങ്ങളിൽ നിന്നും വിദഗ്‌ധരിൽ നിന്നും ഐടി മന്ത്രാലയം തേടിയിട്ടുണ്ട്.



