സൗരോർജ്ജ സാങ്കേതികവിദ്യയിലെ ഒരു പ്രധാന മുന്നേറ്റമായി ഐഐടി ബോംബെയിലെ ഗവേഷകരുടെ ഈ കണ്ടെത്തല്‍ വിലയിരുത്തപ്പെടുന്നു

മുംബൈ: വൈദ്യുതി ബില്ലുകളുടെ വർധനവ് ഒരു വലിയ ആശങ്കയായി മാറിയിരിക്കുന്ന കാലമാണിത്. വേനൽക്കാലത്ത് എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങിയ ഉപകരണങ്ങൾ വൈദ്യുതി ഉപഭോഗം വർധിപ്പിക്കുമ്പോൾ, ശൈത്യകാലത്ത് ചൂടാക്കൽ ഉപകരണങ്ങൾ വൈദ്യുത ഉപഭോഗം കൂട്ടുന്നു. ഈ പ്രശ്‍നത്തിനൊരു പരിഹാരം ബോംബെ ഐഐടിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത പുത്തന്‍ സോളാര്‍ സാങ്കേതികവിദ്യ നല്‍കുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. 

സൗരോർജ്ജ സാങ്കേതികവിദ്യയിലെ ഒരു പ്രധാന മുന്നേറ്റമായി ഐഐടി ബോംബെയിലെ ഗവേഷകർ ഉയർന്ന ശേഷിയുള്ള ടാൻഡം സോളാർ സെൽ വികസിപ്പിച്ചു. ഇത് പരമ്പരാഗത സോളാര്‍ സാങ്കേതികവിദ്യയേക്കാള്‍ ഫലപ്രദമാണ് എന്നാണ് അവകാശവാദം. ഐഐടി ബോംബെയിലെ നാഷണൽ സെന്‍റർ ഫോർ ഫോട്ടോവോൾട്ടെയ്ക് റിസർച്ച് ആൻഡ് എഡ്യൂക്കേഷനിലെ (എൻ‌സി‌പി‌ആർ‌ഇ) പ്രൊഫസർ ദിനേശ് കബ്രയും സംഘവുമാണ് പുത്തന്‍ സോളാര്‍ സെല്‍ വികസനത്തിന് നേതൃത്വം നൽകിയത്. മുകളിലെ പാളിയിൽ ഹാലൈഡ് പെറോവ്‌സ്‌കൈറ്റ് ഉപയോഗിക്കുന്ന ഒരു 'ടാൻഡം സോളാർ സെൽ' ആണിത് കുറഞ്ഞ പ്രകാശ സാഹചര്യങ്ങളിൽ പോലും ഉയർന്ന പ്രകാശത്തെ ഇത് ആഗിരണം ചെയ്യുന്നു എന്ന് ഗവേഷകർ പറയുന്നു.

സോളാർ വ്യവസായത്തിൽ ഇതിനകം വ്യാപകമായി ഉപയോഗിക്കുന്ന ഒരു വസ്തുവായ സിലിക്കൺ കൊണ്ടാണ് താഴത്തെ പാളി നിർമ്മിച്ചിരിക്കുന്നത്. ഇത് ഉയർന്ന പവർ ഔട്ട്പുട്ടിന് കാരണമാകുന്നു. പരമ്പരാഗത സാങ്കേതികവിദ്യകളേക്കാൾ 25-30 ശതമാനം കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിവുള്ള ഒരു നൂതന സോളാർ സെൽ ആണിത്. സാധാരണ സോളാർ പാനലുകൾ സൗരോർജ്ജത്തിന്‍റെ ഏകദേശം 20 ശതമാനം വൈദ്യുതിയാക്കി മാറ്റുമ്പോൾ, ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് 30% വരെ കാര്യക്ഷമത കൈവരിക്കാൻ കഴിയും. പ്രധാനമായും ഇത് വൈദ്യുതിയുടെ വില കുറയ്ക്കുന്നു. യൂണിറ്റിന് 2.5 രൂപ മുതൽ നാല് രൂപ വരെ ആയിരുന്നത് യൂണിറ്റിന് വെറും ഒരു രൂപയായി കുറയാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഇറക്കുമതി ചെയ്യുന്ന വസ്തുക്കളെ ആശ്രയിക്കുന്ന പല സൗരോർജ്ജ സാങ്കേതികവിദ്യകളിൽ നിന്നും വ്യത്യസ്തമായി, ഈ സാങ്കേതികവിദ്യ പൂർണ്ണമായും ഇന്ത്യന്‍ നിര്‍മ്മിതമാണ്. അസംസ്‍കൃത വസ്തുക്കൾ ആഭ്യന്തരമായി എളുപ്പത്തിൽ ലഭ്യമാണ്. മുമ്പ്, ഇന്ത്യയുടെ സോളാർ പാനൽ സാമഗ്രികളിൽ ഭൂരിഭാഗവും വിദേശത്ത് നിന്ന്, പ്രത്യേകിച്ച് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടിവന്നു. പെറോവ്‌സ്‌കൈറ്റിന്റെ ഉപയോഗത്തിലെ ഒരു പ്രധാന തടസ്സം അതിന്‍റെ ഈടുനിൽപ്പിന്‍റെ പ്രശ്‍നം ആയിരുന്നു. എന്നാൽ ഐഐടി ബോംബെ ടീം ഇപ്പോൾ അതിന്‍റെ ആയുസ് 10 വർഷമായി വർധിപ്പിച്ചു. ഇത് സൗരോർജ്ജ സാങ്കേതികവിദ്യയിലെ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

മഹാരാഷ്ട്ര സർക്കാരും ഐഐടി ബോംബെ പിന്തുണയുള്ള സ്റ്റാർട്ടപ്പായ എആർടി-പിവി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് 2027 ഡിസംബറോടെ പുതിയ സോളാർ സെല്ലുകൾ വിപണിയിലെത്തിക്കാൻ പദ്ധതിയിടുന്നുണ്ട്. എല്ലാ യന്ത്രസാമഗ്രികളും നിർമ്മാണവും ഇന്ത്യയിലായിരിക്കും നടക്കുക. ഈ നവീകരണത്തിന് പിന്നിലെ ശാസ്ത്രജ്ഞനായ പ്രൊഫസർ ദിനേശ് കാബ്രയാണ് സ്റ്റാർട്ടപ്പിനെ നയിക്കുകയും അതിന്‍റെ ലോഞ്ചിന് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നത്.

ഈ സാങ്കേതികവിദ്യ വലിയ സോളാർ ഫാമുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. വീടുകളുടെ മേൽക്കൂരകളിലും, കെട്ടിടങ്ങളുടെ മുൻഭാഗങ്ങളിലും, വാഹനങ്ങളിലും ഇത് സ്ഥാപിക്കാൻ കഴിയും, ഇത് സൗരോർജ്ജം കൂടുതൽ പ്രാപ്യവും കാര്യക്ഷമവുമാക്കുന്നു. കൂടാതെ, ഇന്ത്യയുടെ ദീർഘകാല ഊർജ്ജ ലക്ഷ്യങ്ങൾക്കായി ശുദ്ധമായ ഇന്ധനമായ ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിന് ഈ മുന്നേറ്റം ഉപയോഗിക്കാൻ ഐഐടി ബോംബെയും മഹാരാഷ്ട്ര സർക്കാരും ലക്ഷ്യമിടുന്നതായും റിപ്പോർട്ടുകൾ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം