രാജസ്ഥാനിലെ അജ്മീറിൽ സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന വൃദ്ധ ദമ്പതികളെ ആക്രമിച്ച് മാല മോഷ്ടിക്കാൻ ശ്രമിച്ച യുവാക്കളുടെ ബൈക്ക് മറിഞ്ഞു. തുടർന്ന് നാട്ടുകാർ ഇടപെട്ട് മോഷ്ടാക്കളിൽ ഒരാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു, മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

രാജസ്ഥാനിലെ അജ്മീറിൽ രാത്രി വീട്ടിലേക്ക് സ്കൂട്ടിയിൽ പോവുകയായിരുന്ന വൃദ്ധ ദമ്പതികളെ ബൈക്കിൽ പിന്തുടർന്ന് മാല പൊട്ടിച്ച് യുവാക്കൾ. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ മോഷ്ടാക്കളിൽ ഒരാളെ പിടികൂടിയെങ്കിലും മറ്റേയാൾ ഓടി രക്ഷപ്പെട്ടു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ശക്തമായ നടപടി ആവശ്യപ്പെട്ട സമൂഹ മാധ്യമ ഉപയോക്താക്കൾ രംഗത്തെത്തി.

ബൈക്കിൽ വന്ന് മാല മോഷണം

വിജനമെന്ന് തോന്നുന്ന ഒരു തെരുവിലൂടെ സ്കൂട്ടിയിൽ പതുക്കെ സഞ്ചരിക്കുന്ന വൃദ്ധ ദമ്പതികളെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നാലെ അമിത വേഗത്തിലെത്തിയ ഒരു ബൈക്ക് സ്കൂട്ടിക്ക് സമീപത്ത് കൂടി വരികയും പിന്നിലിരുന്ന ആൾ സ്കൂട്ടിയുടെ പിന്നിലിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ ബൈക്കിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും ബൈക്ക് മറിയുകയും ചെയ്തു. അപ്രതീക്ഷിതമായ അക്രമണത്തിൽ സ്കൂട്ടിയും മറി‌ഞ്ഞു. എന്നാൽ മറിഞ്ഞ് കിടന്ന ബൈക്കിൽ നിന്നും എഴുന്നേറ്റ മോഷ്ടാക്കളിലൊരാൾ വീണ് കിടന്ന സ്ത്രീയുടെ അടുത്തെത്തുകയും വീണ്ടും മാല പൊട്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ സ്ത്രീ നിലവിളിക്കുകയും നാട്ടുകാരിൽ ചിലർ ഓടിയെത്തുകയും ചെയ്തു. ഈ സമയം മോഷ്ടാക്കളിലൊരാൾ ഓടി രക്ഷപ്പെട്ടു. അതേസമയം മറ്റേയാളെ നാട്ടുകാർ പിടികൂടുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. പിടികൂടിയ മോഷ്ടാവിനെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു.

Scroll to load tweet…

നാട്ടുകാരുടെ ഇടപെടലിനെ അഭിനന്ദിച്ച് നെറ്റിസെൺസ്

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് നാട്ടുകാരുടെ ഇടപെടലിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. മോഷണശ്രമം നടന്ന സാഹചര്യത്തിൽ പ്രദേശത്തെ സുരക്ഷയും ബൈക്ക് ഉപയോഗിച്ച് നടക്കുന്ന ചെയിൻ സ്നാച്ചിംഗ് സംഭവങ്ങളും വീണ്ടും ചർച്ചയായി. രാജസ്ഥാനിൽ സ്ത്രീകളെ ലക്ഷ്യമിട്ടുള്ള മാല പൊട്ടിക്കൾ ശ്രമങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അജ്മീറിൽ തന്നെ സ്കൂട്ടറിൽ സഞ്ചരിച്ച സ്ത്രീയുടെ മാല ബൈക്കിലെത്തിയവർ തട്ടിയെടുക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. പൊതുസ്ഥലങ്ങളിൽ സംശയാസ്പദമായ രീതിയിൽ പിന്തുടരുന്ന വാഹനങ്ങളെയും വ്യക്തികളെയും ശ്രദ്ധിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ പൊലീസിന്‍റെ സഹായം തേടണമെന്നും അധികൃതർ നിർദേശിച്ചു. സംഭവത്തിൽ ഉൾപ്പെട്ട രണ്ടാമത്തെയാളെ കണ്ടെത്താൻ ശ്രമിക്കുയാണെന്നും പോലീസ് അറിയിച്ചു.