അമേരിക്കൻ യാത്രയ്ക്കിടെ ഇന്ത്യൻ യൂട്യൂബർ അൻഷു ബിഷ്ടിന്റെ ഫോൺ മോഷണം പോയി. എന്നാൽ, 911-ൽ വിളിച്ചറിയിച്ചതിനെ തുടർന്ന് മിനിറ്റുകൾക്കകം കൊൽമ പൊലീസ് ഡിപ്പാർട്ട്‌മെന്റ് പ്രതിയെ പിടികൂടി ഫോൺ വീണ്ടെടുത്തു.

മേരിക്കൻ യാത്രയ്ക്കിടെ ഇന്ത്യൻ യൂട്യൂബർ അൻഷു ബിഷ്ടിന്‍റെ ഫോൺ മോഷണം പോയെങ്കിലും മിനിറ്റുകൾക്കകം പ്രതിയെ പിടികൂടി ഫോൺ വീണ്ടെടുത്ത് പൊലീസ്. ഗെയിമിംഗ് കണ്ടന്‍റിലൂടെ ശ്രദ്ധ നേടിയ ഗെയിമർ ഫ്ലീറ്റ് എന്ന പേരിൽ അറിയപ്പെടുന്ന അൻഷു ബിഷ്ടാണ് തനിക്ക് നേരിട്ട അനുഭവം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സംഭവത്തിൽ കൊൽമ പൊലീസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ വേഗത്തിലുള്ള ഇടപെടലിന് യൂട്യൂബർ നന്ദി പറഞ്ഞു.

ഒന്ന് മാറിയപ്പോൾ ഫോണും അടിച്ചോട്ട് പോയി

സാൻ ഫ്രാൻസിസ്കോയിലെ ഒരു ബർഗർ കിംഗ് ഔട്ട്‌ലെറ്റിൽ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു സംഭവം. ഭക്ഷണം വാങ്ങാൻ അൽപ്പസമയത്തേക്ക് മേശയിൽ നിന്ന് മാറിയപ്പോൾ ഒരാൾ മേശപ്പുറത്തുണ്ടായിരുന്ന ഫോൺ എടുത്ത് സ്കൂട്ടറിൽ രക്ഷപ്പെട്ടു. സംഭവത്തിന്‍റെ സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ അൻഷു ബിഷ്ട് തന്‍റെ വീഡിയോയിൽ പങ്കുവെച്ചു. ഉടൻ തന്നെ തന്‍റെ കൈവശമുള്ള മറ്റൊരു ഫോൺ ഉപയോഗിച്ച് മോഷണം പോയ ഫോൺ എവിടെയാണെന്ന് അനുഷിന് കണ്ടെത്താൻ കഴിഞ്ഞു. എന്നാൽ പ്രതിയെ സ്വയം പിന്തുടരുകയോ നേരിട്ട് നേരിടുകയോ ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം 911 -ൽ വിളിച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

View post on Instagram

മിനിറ്റുകൾക്കകം ഫോൺ കണ്ടെത്തി പോലീസ്

തുടർന്നാണ് അതിവേഗ പൊലീസ് നടപടി. കൊൽമ പൊലീസ് ഉദ്യോഗസ്ഥർ ഏതാനും മിനിറ്റുകൾക്കകം ലൊക്കേഷനിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. നിരവധി പൊലീസ് വാഹനങ്ങൾ സ്ഥലത്തെത്തിയിരുന്നെന്നും താൻ അവിടെ എത്തുമ്പോഴേക്കും ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടിയിരുന്നെന്നും അനുഷു വീഡിയോയിൽ പറയുന്നു. പൊലീസിന്‍റെ ഇടപെടലിൽ ഏറെ ആകൃഷ്ടനായ അനുഷു ബിഷ്ട്, കൊൽമ പൊലീസ് ഡിപ്പാർട്ട്‌മെന്‍റിനോടുള്ള ആദരവ് വാക്കുകളിൽ പ്രകടിപ്പിക്കാനാകില്ലെന്നും പ്രതികരിച്ചു. സുരക്ഷയെക്കുറിച്ച് ആശങ്ക തോന്നുന്ന സാഹചര്യങ്ങളിൽ പൊലീസിനെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ അമേരിക്കയിലെ പൊലീസ് പ്രതികരണത്തിന്‍റെ വേഗതയും വിദേശയാത്രയ്ക്കിടെ മോഷണം നേരിടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളും സംബന്ധിച്ച ചർച്ചകളും സജീവമായി.