അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ 22 അടി ഉയരമുള്ള വൈദ്യുതി തൂണിന് മുകളിൽ കുടുങ്ങിപ്പോയ ഒരു കറുത്ത കരടിക്ക് ദാരുണാന്ത്യം. രക്ഷാപ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ 7,200 വോൾട്ട് വൈദ്യുതി പ്രവഹിക്കുന്ന കമ്പിയിൽ നിന്നും ഷോക്കേറ്റാണ് കരടി ചത്തത്. വിദൂര പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം വൈകിയെന്ന് അധികൃതർ അറിയിച്ചു.
അമേരിക്കയിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്ത് വൈദ്യുതി തൂണിന് മുകളിൽ കുടുങ്ങിപ്പോയ കറുത്ത കരടി ഒടുവിൽ വൈദ്യുതാഘാതമേറ്റ് ചത്തു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അതേസമയം 22 അടി ഉയരമുള്ള ഉയർന്ന വോൾട്ടേജുള്ള വൈദ്യുതി തൂണിന് മുകളിലേക്ക് കരടി എങ്ങനെ കയറിയതെന്ന് വ്യക്തമല്ല. ഏറെ നേരെ വൈദ്യുതി തൂണിന് മുകളിൽ കുടുങ്ങിക്കിടന്ന കരടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഒടുവിൽ രക്ഷാപ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കരടി വൈദ്യുതാഘാതമേറ്റ് മരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
'ദേ, കരടി വൈദ്യുതി തൂണിന് മുകളിൽ'
ജൂലൈ 20 -ന് ന്യൂ മെക്സിക്കോയിലെ ഗ്രാമീണ മേഖലയിലൂടെ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ഷാനൻ മുള്ളൻസ് എന്ന യുവതിയാണ് വൈദ്യുതി തൂണിന് മുകളിൽ അസാധാരണ സാഹചര്യത്തിൽ ഒരു കരടി ഇരിക്കുന്നത് ആദ്യം ശ്രദ്ധിച്ചത്. കരടി വൈദ്യുതി തൂണിന് മുകളിൽ ചത്തിരിക്കുകയാണെന്നാണ് അവർ ആദ്യം കരുതിയത്. എന്നാൽ അടുത്തെത്തിയപ്പോൾ അതിന് ജീവവുണ്ടെന്നും എന്നാൽ താഴെ ഇറങ്ങാൻ പറ്റാതെ പെട്ടിരിക്കുകയാണെന്നും വ്യക്തമായത്. പിന്നാലെ ഷാനന്‍റെ പ്രതിശ്രുതവരൻ പോലീസിനെ വിവരം അറിയിച്ചു. 7,200 വോൾട്ട് വൈദ്യുതി വഹിക്കുന്ന വയറുകൾക്ക് സമീപം ശ്വാസംമുട്ടി കിതച്ച് നിൽക്കുന്ന കരടിയെ റോഡിന്‍റെ മറുവശത്ത് നിന്നുതന്നെ കാണാനും തിന്‍റെ ശ്വാസോച്ഛ്വാസ ശബ്ദം കേൾക്കാനും കഴിഞ്ഞിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
രക്ഷാപ്രവർത്തനമില്ല, വൈദ്യുതാഘാതമേറ്റ് കരടിക്ക് മരണം
വിവരം അറിയിച്ചെങ്കിലും രക്ഷാപ്രവർത്തനത്തിന് ആരും എത്തിയില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒടുവിൽ വീണ്ടും 911-ൽ ബന്ധപ്പെട്ടപ്പോൾ, കരടിയെ ശല്യപ്പെടുത്താതെ വിട്ടാൽ അത് സ്വയം താഴെയിറങ്ങുമെന്നായിരുന്നു അതികൃതർ നൽകിയ മറുപടി. ഇതിനിടെ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് കരടി ചത്തു. ഏറെ നേരത്തിന് ശേഷം അധികൃതർ സ്ഥലത്തെത്തുമ്പോഴേക്കും കരടി ചത്തിരുന്നെന്നും അതിന്‍റെ മൃതദേഹം നിലത്ത് വീണ് കിടക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
വിദൂര പ്രദേശമെന്ന് അധികൃതർ
സംഭവത്തെക്കുറിച്ച് വിശദീകരിച്ച ന്യൂ മെക്സിക്കോ വന്യജീവി വകുപ്പ്, സംഭവം നടന്ന സ്ഥലം വളരെ വിദൂര പ്രദേശമായിരുന്നുവെന്നും ഏറ്റവും അടുത്ത വന്യജീവി സംരക്ഷണ ഉദ്യോഗസ്ഥൻ ഏകദേശം 80 മൈൽ അകലെയായിരുന്നുവെന്നുമാണ് അറിയിച്ചത്. കൂടാതെ, സമീപ പട്ടണവും 40 മൈലിലധികം ദൂരെയായിരുന്നതിനാൽ രക്ഷാപ്രവർത്തനത്തിൽ കാലതാമസം നേരിട്ടെന്ന് അധികൃതർ വിശദമാക്കി. കരടി ഭയന്നാകാം മരമെന്ന് കരുതി വൈദ്യുതി തൂണിൽ കയറിയതെന്നാണ് പ്രഥമിക നിഗമനം. ഏകദേശം ഒന്നരമണിക്കൂറോളം കരടി വൈദ്യുതി തൂണിന് മുകളിലുണ്ടായിരുന്നെന്നും അധികൃതർ പറഞ്ഞു.


