ദില്ലിയിലെ ഗോൾഫ് കോഴ്സ് റോഡിൽ വെച്ച് വനിതാ ബൈക്ക് റൈഡറെ ഒരു കാർ പിന്തുടർന്ന് ഇടിച്ച് വീഴ്ത്തി. മദ്യലഹരിയിലായിരുന്ന കാർ യാത്രക്കാർ ബോധപൂർവം അപകടമുണ്ടാക്കിയ ശേഷം നിർത്താതെ കടന്നുകളയുകയായിരുന്നു. ഹെൽമെറ്റ് ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ വൈറലായതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഗുഡ്ഗാവിലെ തിരക്കേറിയ ഗോൾഫ് കോഴ്സ് റോഡിൽ വനിതാ ബൈക്ക് റൈഡർക്ക് പിന്തുടർന്ന് ആക്രമണ മനോഭാവത്തോടെ ഇടിച്ച് വീഴ്ത്തിയ ശേഷം കാർ കടന്നു കളഞ്ഞതായി പരാതി. ഇന്നലെ (സെപ്റ്റംബർ 13) നടന്ന ഭീതിജനകമായ ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇൻസ്റ്റാഗ്രാമിൽ 'സിയ' എന്ന പേരിൽ അറിയപ്പെടുന്ന ബൈക്കർ തന്‍റെ ഹെൽമറ്റ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു.

കാറിലുണ്ടായിരുന്നവർ മദ്യ ലഹരിയിൽ

സുഹൃത്തുക്കളായ മറ്റ് ബൈക്കർമാർക്കൊപ്പം റൈഡ് നടത്തുന്നതിനിടെയാണ് സംഭവമെന്ന് സിയ പറയുന്നു. യാത്രയുടെ ആരംഭം മുതൽ തന്നെ ഒരു വെള്ള സെഡാൻ കാറിലുണ്ടായിരുന്ന യാത്രക്കാർ സിയയുടെ ബൈക്കിനെ അപകടകരമായ രീതിയിൽ പിന്തുടരുകയായിരുന്നു. "കാർ ബൈക്കിന് തൊട്ടടുത്തേക്ക് വരാൻ തുടങ്ങിയതോടെ അല്പം മാറ്റി ഓടിക്കാൻ ഞാൻ ആവശ്യപ്പെട്ടു. എന്നാൽ, വണ്ടി നിർത്താനാണ് കാറിലുണ്ടായിരുന്നവർ ആംഗ്യം കാണിച്ചത്. കാറിലുണ്ടായിരുന്നവരെല്ലാം കടുത്ത മദ്യലഹരിയിലായിരുന്നു," സിയ വ്യക്തമാക്കുന്നു. ഒടുവിൽ തന്‍റെ യാത്രയ്ക്ക് തടസമാകാതിരിക്കാൻ വേഗത കൂട്ടി മുന്നോട്ട് പോകാൻ ശ്രമിച്ചു. ഈ സമയം സിയക്ക് സംരക്ഷണമൊരുക്കാനായി ഒപ്പമുണ്ടായിരുന്ന മറ്റൊരു ബൈക്കർ കാറിനും സിയയുടെ ബൈക്കിനും ഇടയിൽ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

View post on Instagram

ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് അക്രമണം

ഇതിനിടെ അമിത വേഗതയിലെത്തിയ കാർ സിയയുടെ ബൈക്കിന്‍റെ പിന്നിലായി വെട്ടിച്ച് ശക്തമായി ഇടിക്കുകയായിരുന്നു. ആഘാതത്തിൽ സിയ റോഡിലേക്ക് തെറിച്ചുവീഴുകയും ബൈക്ക് കുറച്ചുദൂരം വലിച്ചിഴക്കപ്പെടുകയും ചെയ്തു. എന്നാൽ, ബോധപൂർവ്വം അപകടമുണ്ടാക്കിയ കാർ ഡ്രൈവർ അവിടെ നിർത്താതെ അമിത വേഗതയിൽ ഓടിച്ച് പോവുകയായിരുന്നു. ഇതോടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് കാറിനെ പിന്തുടർന്ന് അടുത്തുള്ള ട്രാഫിക് സിഗ്നലിൽ വെച്ച് ഡ്രൈവറെ ചോദ്യം ചെയ്തെങ്കിലും, കുറ്റം നിഷേധിച്ച് കൊണ്ട് അയാൾ വീണ്ടും വണ്ടി ഓടിച്ചുപോവുകയായിരുന്നുവെന്ന് സിയ പറയുന്നു. "ഗുരുഗ്രാമിലെ റോഡുകളിൽ സുരക്ഷിതത്വമില്ല" അപകട ദൃശ്യങ്ങളും കാറിന്‍റെ രജിസ്ട്രേഷൻ നമ്പറും പങ്കുവെച്ച് കൊണ്ട് സിയ കുറിച്ചു. വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഗുരുഗ്രാം പോലീസ് വിഷയത്തിൽ ഇടപെട്ട് രംഗത്തെത്തി. സംഭവത്തിന്‍റെ കൃത്യമായ സ്ഥലം വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുകയാണെന്നും പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രതിക്കായി അന്വേഷണം ഊർജിതമാക്കുമെന്നും ഗുരുഗ്രാം പോലീസ് പിആർഒ അറിയിച്ചു.