അസ്വസ്ഥയായ പെൺകുട്ടി കോളേജിലെ മറ്റ് വിദ്യാർത്ഥികളോട് വിവരം പറയുകയായിരുന്നത്രെ. ഉടനെ തന്നെ മറ്റ് പെൺകുട്ടികൾ സ്ഥലത്തെത്തുകയും ഇയാളെ തല്ലുകയും ചെയ്യുകയായിരുന്നു.

രാജസ്ഥാനിലെ കുചമാൻ സിറ്റിയിൽ നിന്നും പകർത്തിയിരിക്കുന്ന വളരെ ഞെട്ടിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കോളേജ് വിദ്യാർത്ഥിനിയോട് മോശമായി സംസാരിച്ച യുവാവിനെ അവളുടെ കൂട്ടുകാർ തല്ലുന്നതാണ് ദൃശ്യങ്ങളിൽ. 

വീഡിയോ എക്സിൽ (ട്വിറ്ററിൽ) പോസ്റ്റ് ചെയ്തിരിക്കുന്നത് പ്രിയ സിം​ഗ് എന്ന യൂസറാണ്. റിപ്പോർട്ടുകളനുസരിച്ച് സമീപത്തെ കോളേജിലുള്ള വിദ്യാർത്ഥിനി ഇയാളുടെ കടയിൽ മൊബൈൽ റീച്ചാർജ് ചെയ്യാൻ പോയപ്പോൾ കടക്കാരൻ അവളോട് മോശമായി പെരുമാറിയത്രെ. 'ആദ്യം എന്നോട് ഐ ലൗ യൂ പറ, അത് കഴിഞ്ഞിട്ട് റീച്ചാർജ് ചെയ്യാം' എന്നാണത്രെ ഇയാൾ പെൺകുട്ടിയോട് പറഞ്ഞത്. കൂടാതെ ഇയാൾ പെൺകുട്ടിയുടെ കയ്യിൽ കയറി പിടിച്ചെന്നും അശ്ലീലപരാമർശങ്ങൾ നടത്തിയെന്നും ഉപദ്രവിക്കാൻ തുനിഞ്ഞെന്നും ആരോപണമുണ്ട്. 

ഈ സംഭവത്തിൽ അസ്വസ്ഥയായ പെൺകുട്ടി കോളേജിലെ മറ്റ് വിദ്യാർത്ഥികളോട് വിവരം പറയുകയായിരുന്നത്രെ. ഉടനെ തന്നെ മറ്റ് പെൺകുട്ടികൾ സ്ഥലത്തെത്തുകയും ഇയാളെ തല്ലുകയും ചെയ്യുകയായിരുന്നു. വിദ്യാർത്ഥികൾ ഇയാളെ തല്ലാൻ തുടങ്ങിയതോടെ നാട്ടുകാരിൽ ചിലരും കൂടെച്ചേർന്നു. പെൺകുട്ടിയോട് യുവാവിനെ തല്ലാൻ പറയുന്നതും അയാളെ നടത്തിച്ച് കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം. 

Scroll to load tweet…

സിക്കാർ റോഡ് ബസ് സ്റ്റാൻഡിൽ സ്ഥിതി ചെയ്യുന്ന കടയുടെ ഉടമയായ ഇയാൾ ഇ- മിത്ര ഓപ്പറേറ്ററാണ് എന്നും പറയുന്നു. സംഭവശേഷം കടയടച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും പെൺകുട്ടികൾ ഇയാളെ പിടികൂടി മർദ്ദിക്കുകയായിരുന്നു. മർദ്ദിച്ച ശേഷം ഇയാളെ കടയിലേക്ക് തിരികെ കൊണ്ടുവന്ന് ബന്ദിയാക്കി വച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒടുവിൽ പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോഴാണ് ഇവർ കടയുടമയെ വിട്ടത്. 

പെൺകുട്ടി ഇയാൾക്കെതിരെ കേസ് കൊടുത്തിട്ടില്ല. എന്നിരുന്നാലും സംഭവം അന്വേഷിച്ച് വരികയാണ് എന്നാണ് പൊലീസ് പറയുന്നത്.