ദില്ലിയിലെ പിആർ സ്ഥാപനമായ എലൈറ്റ് മാർക്കിന്‍റെ സിഇഒ രജത് ഗ്രോവർ, മാതൃദിനത്തിൽ തന്‍റെ ജീവനക്കാർക്ക് മാതാപിതാക്കളോടൊപ്പം ചിലവഴിക്കാൻ മൂന്ന് ദിവസത്തെ ശമ്പളത്തോടു കൂടിയ അവധിയും 10,000 രൂപയും നൽകി. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ പ്രേരിപ്പിച്ച അദ്ദേഹത്തിന്‍റെ ഈ പ്രവൃത്തി സമൂഹ മാധ്യമങ്ങളിൽ വലിയ പ്രശംസ നേടുകയും വൈറലാവുകയും ചെയ്തു.

കോർപ്പറേറ്റ് ലോകത്തെ കുറിച്ചുള്ള ഏറ്റവും വലിയ പരാതി, ജീവനക്കാർക്ക് ആവശ്യത്തിന് അവധിയില്ലെന്നതാണ്. എന്നാൽ ദില്ലിയിൽ നിന്നുള്ള ഒരു കമ്പനി സിഇഒ, തന്‍റെ ജീവനക്കാർക്ക് മാതൃദിനം അച്ഛനമ്മമാർക്കൊപ്പം ആഘോഷിക്കാനായി 10,000 രൂപയും മൂന്ന് ദിവസത്തെ അവധിയും നൽകിയെന്ന് കേട്ടപ്പോൾ ഞെട്ടിയത് സമൂഹ മാധ്യമ ഉപയോക്താക്കളായിരുന്നു. ദില്ലിയിലെ പിആർ സ്ഥാപനമായ എലൈറ്റ് മാർക്കിന്‍റെ സ്ഥാപകനും സിഇഒയുമായ രജത് ഗ്രോവറാണ് മാതൃദിനത്തിന് തന്‍റെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചത്. രജത് ഗ്രോവറിന്‍റെ നടപടി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് തന്നെ തുടക്കം കുറിച്ചു.
മൂന്ന് ദിവസവും 10.000 രൂപയും
"ജീവിതകാലം മുഴുവൻ ഞങ്ങളോട് 'അതെ' എന്ന് പറഞ്ഞ ആളുകളോട് ഞങ്ങൾ 'ഒരു ദിവസം' എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു," സിഇഒ രജത് ഗ്രോവർ തന്‍റെ ഇൻസ്റ്റാഗ്രാമിൽ എഴുതി. "ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങൾക്ക് അവരുടെ സമയവും സ്വപ്നങ്ങളും ഊർജ്ജവും വർഷങ്ങളും നൽകി... ഒരിക്കലും ഒന്നും തിരികെ ചോദിക്കാതെ. ഒരുപക്ഷേ നമ്മൾ അവരോട് ഒരു ചോദ്യം ചോദിക്കേണ്ട സമയമായിരിക്കാം. 'നിങ്ങൾ എപ്പോഴും ചെയ്യാൻ ആഗ്രഹിച്ച ഒരു കാര്യം എന്താണ്?' എന്നിട്ട് നിശബ്ദമായി അത് സാക്ഷാത്കരിക്കുക." അദ്ദേഹം തന്‍റെ ജീവനക്കാരോടും സമൂഹ മാധ്യമ ഉപയോക്താക്കളോടുമായി കുറിച്ചു. പിന്നാലെ തന്‍റെ ജീവനക്കാർക്ക് അവരുടെ മാതാപിതാക്കളെ മൂന്ന് ദിവസത്തെ വിനോദയാത്രയ്ക്ക് കൊണ്ടുപോകുന്നതിന് 10,000 രൂപയുടെ റീഇംബേഴ്‌സ്‌മെന്‍റും അദ്ദേഹം പ്രഖ്യാപിച്ചു. ഒപ്പം ആ മൂന്ന് ദിവസത്തെ അവധിയക്ക് മുഴുവൻ ശമ്പളവും അദ്ദേഹം വാഗ്ദാനം ചെയ്തു.
ഹീറോയെന്ന് നെറ്റിസെൺസ്
രജത് ഗ്രോവറിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേർ രജതിനെ അഭിനന്ദിച്ച് രംഗത്തെത്തി. "ലോകം മുഴുവൻ ഇങ്ങനെ ചിന്തിച്ചു തുടങ്ങിയിരുന്നെങ്കിൽ" എന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. "എല്ലായ്പ്പോഴുത്തെയും പോലെ, ഹീറോ സംരംഭം." എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ കുറിപ്പ്. "ഇന്നത്തെ കോർപ്പറേറ്റ് ലോകത്ത് ഇത്തരം മനോഭാവമുള്ള ആളുകളെ കണ്ടെത്തുക അപൂർവമാണ്. ഇത്തരം സംരംഭങ്ങൾ കാണുന്നത് ശരിക്കും സന്തോഷകരമാണ്" എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. "ഒരു രത്നമായ വ്യക്തിയുടെ യഥാർത്ഥ വാക്കുകൾ" എന്നായിരുന്നു മറ്റെരാളുടെ കുറിപ്പ്.


