'സ്ട്രീറ്റ് ഫുഡാകട്ടെ ചായയാകട്ടെ, ഓട്ടോറിക്ഷയാകട്ടെ, അല്ലെങ്കിൽ റോഡരികിലെ ചെറിയ കടയാകട്ടെ എല്ലായിടത്തും ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് പണം നൽകാം. ഫ്രാൻസിൽ നിന്ന് വരുന്ന എനിക്ക് ഇത് ശരിക്കും അദ്ഭുതപ്പെടുത്തുന്ന കാര്യമായിരുന്നു' എന്നാണവർ പറയുന്നത്.
ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാടുകളുടെ വ്യാപകമായ ഉപയോഗത്തിൽ അദ്ഭുതപ്പെടുകയാണ് ഒരു ഫ്രഞ്ച് യുവതി. റോഡരികിലെ ചെറിയ തട്ടുകടകൾ മുതൽ ചായക്കടകളിലും ഓട്ടോറിക്ഷകളിലും പോലും ക്യു.ആർ. കോഡ് വഴി പണം നൽകാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഇൻസ്റ്റാഗ്രാം വീഡിയോയിൽ ഇവർ പറയുന്നത്.
ഫ്രാൻസിൽ നിന്ന് വരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെത്തിയപ്പോൾ ഫോൺ വഴി ഏത് ചെറിയ കാര്യത്തിനും പണമടയ്ക്കാൻ കഴിയുന്നത് വലിയ അദ്ഭുതമായിരുന്നുവെന്ന് യുവതി പറയുന്നു. 'സ്ട്രീറ്റ് ഫുഡാകട്ടെ ചായയാകട്ടെ, ഓട്ടോറിക്ഷയാകട്ടെ, അല്ലെങ്കിൽ റോഡരികിലെ ചെറിയ കടയാകട്ടെ എല്ലായിടത്തും ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് പണം നൽകാം. ഫ്രാൻസിൽ നിന്ന് വരുന്ന എനിക്ക് ഇത് ശരിക്കും അദ്ഭുതപ്പെടുത്തുന്ന കാര്യമായിരുന്നു' എന്നാണവർ പറയുന്നത്.
വലിയ നഗരങ്ങളിലും സ്ഥാപനങ്ങളിലും മാത്രമല്ല, രാജ്യത്തിന്റെ മുക്കിലും മൂലയിലും സാധാരണക്കാരുടെ ഇടയിലും ഈ സംവിധാനം എത്രമാത്രം ആഴത്തിൽ വേരോടിയിരിക്കുന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ക്യാപ്ഷനിൽ പറയുന്നുണ്ട്. നേരത്തെ യു.പി.ഐ സംവിധാനത്തെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കിലും, ദൈനംദിന ജീവിതത്തിൽ ഇത് ഇത്രയധികം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഇന്ത്യയിലെത്തിയപ്പോഴാണ് മനസ്സിലായതെന്നും വെറും 20 രൂപയുടെ പലഹാരം വാങ്ങാൻ പോലും ഈ രീതി ഉപയോഗിക്കാൻ കഴിയുന്നത് വലിയൊരു അനുഭവമാണെന്നും അവർ കൂട്ടിച്ചേർത്തു.
യുവതിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. ഇന്ത്യയിൽ ഈ സംവിധാനം സജീവമായിട്ട് വർഷങ്ങളായെന്നും അതിൽ ചിലർ ചൂണ്ടിക്കാണിച്ചു. ഇന്ത്യയിൽ എല്ലായിടത്തും ഇതുപോലെ ഡിജിറ്റലായി ഇടപാടുകൾ നടത്താൻ കഴിയുന്നത് വലിയ കാര്യമാണ് എന്നും പലരും വീഡിയോയ്ക്ക് കമന്റ് നൽകിയിട്ടുണ്ട്. നേരത്തെയും ഇന്ത്യയിലെത്തിയ ചില വിദേശികൾ ഇവിടുത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തെ പ്രശംസിച്ച് വീഡിയോ ചെയ്തിരുന്നു.


