ലണ്ടനിലെ ഒരു കോടി രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഓസ്ട്രേലിയയിലെ മെൽബണിലേക്ക് കുടിയേറിയ ശ്വേത ദേശായി എന്ന ഇന്ത്യൻ യുവതിയുടെ കഥയാണിത്. പുതിയ നാട്ടിൽ എയർബിഎൻബി അപ്പാർട്ടുമെന്‍റുകൾ വൃത്തിയാക്കുന്ന ജോലി ഏറ്റെടുക്കേണ്ടി വന്നപ്പോൾ അവർക്കുണ്ടായ മാനസിക സംഘർഷങ്ങളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും ലേഖനം പറയുന്നു.

റ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നവരെല്ലാം അതിസമ്പന്നമായ ജീവിതമല്ല നയിക്കുന്നത്. പല തരത്തിലുള്ള കഷ്ടപ്പാടുകളും ത്യാഗങ്ങളും നേരിടാൻ അവർ വിധിക്കപ്പെടുന്നു. ഒരു ജോലി കണ്ടെത്താൻ ഏറെ കഷ്ടപ്പാടുകൾ സഹിക്കണം. എന്നാൽ തന്നെ, ആവശ്യത്തിന് പണം ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ല. അത്തരം പല അനുഭവങ്ങളും ഇതിന് മുമ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനിടെ ലണ്ടനിലെ ആഡംബര ജീവിതത്തിൽ നിന്നും ഓസ്ട്രേലിയയിലെ മെൽബണിൽ എത്തിയപ്പോൾ വീടുകൾ വൃത്തിയാക്കുന്നതിലൂടെ താൻ പുതിയ ജീവിതം ആസ്വദിക്കുന്നെന്ന് വെളിപ്പെടുത്തിയ ഒരു ഇന്ത്യക്കാരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ലണ്ടനിൽ നിന്നും മെൽബണിലേക്ക്

ലണ്ടനിൽ ഉയർന്ന ശമ്പളമുള്ള ഉയർന്ന പദവി വഹിച്ചിരുന്ന ഒരു ഇന്ത്യക്കാരിയും 37 കാരിയ‍ുമായ ശ്വേത ദേശായി, ഓസ്‌ട്രേലിയയിലേക്ക് താമസം മാറി. അവിടെ എയർബിഎൻബി അപ്പാർട്ടുമെന്‍റുകൾ വൃത്തിയാക്കുന്ന ജോലി ഏറ്റെടുത്തു. പുതിയ ജോലിയിൽ താൻ അനുഭവിച്ച സ്വത്വ പ്രതിസന്ധികളെ കുറിച്ച് അവർ തന്‍റെ വീഡിയോയിൽ തുറന്ന് പറയുന്നു. 2023 -ലാണ് ലണ്ടനിൽ നിന്ന് ശ്വേത ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം മെൽബണിലേക്ക് താമസം മാറിയത്. അതിന് മുമ്പ് ലണ്ടനിലെ ഒരു പ്രമുഖ വാണിജ്യ ബിസിനസ് വെബ്‌സൈറ്റിന്‍റെ പ്രൊഡക്റ്റ് ഹെഡ് ആയിരുന്നു അവർ. ഒരു ജോലിയും വലുതോ ചെറുതോ അല്ലെന്ന് തിരിച്ചറിഞ്ഞതായി അവർ പറയുന്നു. ശ്വേതയ്ക്ക് മെൽബണിൽ ജോലി കണ്ടെത്താൻ കഴിയാത്തതായിരുന്നു പ്രശ്നം. ഇതിനാൽ തന്നെ ആദ്യം ലഭിച്ച ജോലി ഏറ്റെടുക്കാൻ അവ‍ർ തീരുമാനിച്ചു. അത് എയർബിഎൻബി അപ്പാർട്ടുമെന്‍റുകൾ വൃത്തിയാക്കുകയായിരുന്നു. അപ്പാർട്ട്മെന്‍റുകൾ വൃത്തിയാക്കൽ, വസ്ത്രങ്ങൾ അലക്കൽ, അതിഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകൽ തുടങ്ങിയവയായിരുന്നു ജോലി.

View post on Instagram

ഒരു കോടി ശമ്പളത്തിൽ നിന്നും വീട്ടു ജോലിക്കാരിയിലേക്ക്

ലണ്ടനിൽ അവർക്ക് പ്രതിവ‍ർഷം ഏതാണ്ട് ഒരു കോടി രൂപയായിരുന്നു ശമ്പളമായി ലഭിച്ചിരുന്നത്. എന്നാൽ ഭർത്താവിന് ഓസ്ട്രേലിയയിൽ ജോലി ലഭിച്ചപ്പോൾ അതെല്ലാം ഉപേക്ഷിക്കാൻ അവ‍ർ നിർബന്ധിതയായി. അവിടെ ലഭിച്ച ജോലി വീട് വൃത്തിയാക്കലും. സമ്പന്നതയിൽ നിന്ന് അപ്പാർട്ടുമെന്‍റുകൾ വൃത്തിയാക്കുന്നതിലേക്കുള്ള മാറ്റം മാനസികമായി ഏറെ പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. വൈകാരികമായി തളർന്നു. സ്വയം നഷ്ടപ്പെടുന്നതായി തോന്നിയെന്നും അവർ പറയുന്നു. പക്ഷേ, ആ ജോലി തനിക്ക് ചെറുതെങ്കിലും ഒരു വരുമാനമുണ്ടാക്കി തന്നു. ഇന്ന് അപ്പാർട്ടുമെന്‍റുകൾ വൃത്തിയാക്കുന്നതിനൊപ്പം ശ്വേത കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നു. സ്വന്തമായി ബിസിനസ്സും കോച്ചിംഗ് പ്രാക്ടീസ് ക്ലാസുകളും നടത്തുന്നു. പണമാണ് സ്വാതന്ത്രമെന്ന് ഇന്ന് താൻ മനസിലാക്കുന്നതായി ശ്വേത കൂട്ടിചേർക്കുന്നു.