ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ മുളഗുമ്മി വെള്ളച്ചാട്ടത്തിൽ വിനോദയാത്രയ്ക്കെത്തിയ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു. വെള്ളത്തിനടിയിലുള്ള പാറയിൽ നിന്നും ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ വഴുതി ആഴത്തിലുള്ള വെള്ളത്തിലേക്ക് വീണാണ് അപകടമുണ്ടായത്. നീന്തൽ അറിയാത്തതായിരുന്നു മരണകാരണം.
ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ വേനൽക്കാല അവധിയിൽ നടത്തിയ വിനോദയാത്രയ്ക്ക് ദുരന്തപര്യാവസാനം. വെള്ളച്ചാട്ടത്തിൽ നിന്നും ഫോട്ടോ എടുക്കുന്നതിനിടെ മൂന്ന് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികൾ മുങ്ങിമരിക്കുകയായിരുന്നു. ഏപ്രിൽ രണ്ടാം തിയതി അവധിക്കാലത്ത് പ്രദേശവാസികൾ സ്ഥിരമായി എത്തുന്ന അനന്തഗിരിയിലെ മുളഗുമ്മി വെള്ളച്ചാട്ടത്തിലാണ് ദാരുണസംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ഫോട്ടോ എടുക്കാനുള്ള ശ്രമം
പോലീസ് പറയുന്നതനുസരിച്ച്, ഒരേ ഗ്രാമത്തിൽ നിന്നുള്ള നാല് പെൺകുട്ടികൾ ഒരു ദിവസത്തെ വിനോദത്തിനായി വെള്ളച്ചാട്ടത്തിൽ എത്തിയിരുന്നു. കൂട്ടത്തിലൊരാൾ വെള്ളത്തിനടിയിലുള്ള പാറയിൽ നിന്നും ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് മൂന്ന് പെണ്‍കുട്ടികൾ അപകടത്തിൽപ്പെട്ടത്. വഴുക്കലുള്ള പാറയ്ക്ക് അടുത്തേക്ക് നീങ്ങുന്നതിനിടെ മൂന്ന് കുട്ടികളും ബാലൻസ് തെറ്റി ആഴത്തിലുള്ള വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
മൂന്ന് സുഹൃത്തുക്കൾ മുങ്ങി
മൂന്ന് പെൺകുട്ടികളിൽ ആർക്കും നീന്തൽ അറിയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഒരിക്കൽ മുങ്ങിയെങ്കിലും പിന്നീട് വെള്ളത്തിന് മുകളിലേക്ക് ഉയർന്ന് വരാൻ കുട്ടികൾക്ക് കഴിഞ്ഞില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അപകടം നടക്കുമ്പോൾ കരയിലുണ്ടായിരുന്ന കുട്ടിക്ക് സുഹൃത്തുക്കളെ സഹായിക്കാൻ കഴിഞ്ഞില്ല. ഈ കുട്ടി സുഹൃത്തുക്കളെ രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. പിന്നാലെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഈ കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.
അപകട സാധ്യത കൂടിയത്
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം നടത്തി തിരച്ചിലിൽ തൃഷ (17), രത്നകുമാരി (16), പവിത്ര (16) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കാഴ്ചയിൽ വെള്ളച്ചാട്ടം അപകടകരമല്ലെങ്കിൽ വളരെ ആഴത്തിലുള്ള വെള്ളക്കുഴികൾ ഉണ്ടെന്നും ഇത് അപകട സാധ്യത കൂട്ടുമെന്നും പോലീസ് അറിയിച്ചു. ചില ഇടങ്ങളിൽ വെള്ളത്തിന് ശക്തമായ ഒഴുക്കുമുണ്ട്. ഒപ്പം ചുറ്റുമുള്ള പാറകൾ വളരെ അധികം വഴുക്കലുള്ളതാണ്. ഇത്തരം കാര്യങ്ങൾ അപരിചിതർ അപകടത്തിൽപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.


