ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ലഖ്നൗ-കാൺപൂർ എക്സ്പ്രസ് വേ മൺസൂൺ മഴയിൽ തകർന്നു. റോഡ് ഉണക്കി അറ്റകുറ്റപ്പണി വേഗത്തിലാക്കാൻ ഇലക്ട്രിക് ഫാനുകൾ ഉപയോഗിച്ചതിൻ്റെ ദൃശ്യങ്ങൾ വൈറലായതോടെ, നിർമ്മാണ നിലവാരത്തെയും വിചിത്രമായ അറ്റകുറ്റപ്പണി രീതിയെയും കുറിച്ച് വ്യാപക വിമർശനം ഉയർന്നു.
ഉത്തർപ്രദേശിൽ അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ ലഖ്നൗ – കാൺപൂർ എക്സ്പ്രസ് വേയിൽ മൺസൂൺ മഴയ്ക്കിടെ തകർന്നു. പിന്നാലെ നടത്തിയ അറ്റകുറ്റപ്പണിക്കിടെ മൺസൂണിന്‍റെ തണുപ്പിനെ മറികടന്ന് റോഡ് പെട്ടെന്ന് ഉണങ്ങിക്കിട്ടാനായി വൈദ്യുത ഫാനുകൾ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പിന്നാലെ സംഭവം വൈറലായി. മഴയെ തുടർന്ന് റോഡിന്‍റെ ഒരു ഭാഗം തകർന്നതിനെ തുടർന്നാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. പുതുതായി അടച്ച കുഴികൾ പെട്ടെന്ന് ഉണങ്ങാനായിട്ടാണ് ഫാനുകൾ സ്ഥാപിച്ചതെന്നാണ് റിപ്പോർട്ടുകൾ. ദൃശ്യങ്ങൾ വൈറലായതോടെ ഇന്ത്യയിലെ ദേശീയ പാതകളുടെ ഗുണനിലവാരത്തെക്കുറിച്ചും അറ്റകുറ്റപ്പണിയുടെ രീതിയെക്കുറിച്ചും വ്യാപക വിമർശനം ഉയർന്നു.
മഴയത്ത് ടാർ ചെയ്ത റോഡ് ഉണക്കാൻ ഫാൻ
4,200 കോടി മുതൽ 4,700 കോടിയോളം രൂപ ചെലവഴിച്ചാണ് ലഖ്നൗ – കാൺപൂർ എക്സ്പ്രസ് വേ പണികഴിച്ചത്. ജൂലൈ 13 -ാം തിയതി റോഡ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു. എന്നാൽ, വെറും രണ്ട് ആഴ്ച പിന്നിട്ടപ്പോൾ പെയ്ത മഴയിൽ റോഡ് തകർന്ന് ഉപയോഗശൂന്യമായി. ഇതോടെയാണ് അറ്റകുറ്റപണികൾ ആരംഭിച്ചത്. വീഡിയോയിൽ റോഡിന്‍റെ കേടായ ഭാഗത്തിന് സമീപം ഒന്നിലധികം ഇലക്ട്രിക് ഫാനുകൾ പ്രവർത്തിക്കുന്നതും ഇതിനിടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നതും കാണാം. എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് അധികം വൈകാതെ തന്നെ റോഡ് തകരാറിലായി. അതിന് പിന്നാലെ നടക്കുന്ന അറ്റകുറ്റപ്പണിയ്ക്ക് വിചിത്രമായ രീതി സ്വീകരിച്ചതിനെ സമൂഹ മാധ്യമ ഉപയോക്താക്കൾ ചോദ്യം ചെയ്തു. എന്ന് മുതലാണ് ഫാൻ ഉപയോഗിച്ച് ടാറിട്ട റോഡ് ഉണക്കാൻ തുടങ്ങിയതെന്നായിരുന്നു ഒരു ഉപയോക്താവ് ചോദിച്ചത്. രാജ്യം സാങ്കേതിക പുരോഗതിയിലേക്കാണോ, പിന്നോട്ടാണോ പോകുന്നത്?", 'നമ്മൾ ശിലായുഗത്തിലേക്കുള്ള യാത്രയിലാണോ?' എന്നതടക്കമുള്ള പരിഹാസ കുറിപ്പുകളും വ്യാപകമായി പങ്കുവെക്കപ്പെട്ടു.
പരിഹാസം, വിവാദം
സമൂഹ മാധ്യമങ്ങളിൽ വിവാദം ശക്തമായതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദീകരണവുമായി രംഗത്തെത്തി. അറ്റകുറ്റപ്പണിക്കായി ഉപയോഗിച്ച നിർമാണവസ്തു വേഗത്തിൽ ഉണങ്ങുന്നതിനും മഴ മൂലമുണ്ടായ ഈർപ്പം കുറയ്ക്കുന്നതിനുമായാണ് ഫാനുകൾ ഉപയോഗിച്ചതെന്നും ഇത് താൽക്കാലിക സാങ്കേതിക നടപടിയുടെ ഭാഗമാണെന്നുമാണ് അധികൃതരുടെ വിശദീകരണം. അതേസമയം വീഡിയോ വൈറലാവുകയും സംഭവം വിവാദമാവുകയും ചെയ്തതിന് പിന്നാലെ ഫാനുകൾ പിന്നീട് നീക്കം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. സംഭവം ഉത്തർപ്രദേശിൽ വലിയ രാഷ്ട്രീയ ചർച്ചയ്ക്കും വഴിവെച്ചു. എക്സ്പ്രസ് വേയുടെ നിർമാണ നിലവാരം സംബന്ധിച്ച് പ്രതിപക്ഷം സർക്കാരിനെ വിമർശിച്ചപ്പോൾ, റോഡിന്‍റെ കേടുപാടുകൾ പരിഹരിക്കാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നായിരുന്നു അധികൃതരുടെ മറുപടി. വൈറലായ വീഡിയോയെ തുടർന്ന് ഇന്ത്യയിലെ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഗുണനിലവാരവും മേൽനോട്ടവും വീണ്ടും സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ചയായി.


