ഒരു കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ ചൂണ്ടിക്കാണിച്ച് അവ ഏതേത് ബ്രാന്‍റുകളുടെ വണ്ടികളാണെന്ന് പറയുന്ന രണ്ട് വയസുകാരന്‍റെ വീഡിയോ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി.
കുട്ടികള്‍ എല്ലാം ചെറുപ്പത്തിലെ പഠിക്കുന്നവെന്നത് അടുത്ത കാലത്ത് സമൂഹ മാധ്യമങ്ങളില്‍ പറഞ്ഞ് കേള്‍ക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പഠിച്ചെടുക്കുന്ന കാര്യത്തില്‍ കുട്ടികളുടെ മികവ് ഒന്ന് വെറെ തന്നെയാണ്. മൊബൈല്‍ സാങ്കേതിക പഠിച്ചെടുക്കുന്ന കാര്യത്തിലും കുട്ടികള്‍ക്കുള്ള മികവ് പലപ്പോഴും പരാമർശിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. കുട്ടികള്‍ സാങ്കേതിക വിദ്യ പഠിച്ചെടുക്കുന്ന നിരവധി വീഡിയോകള്‍ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍, ഒരു കൊച്ച് കുട്ടി പാര്‍ക്കിംഗ് ലോട്ടില്‍ നിർത്തിയിട്ടിരിക്കുന്ന കാറുകളുടെ നിര നോക്കി അവ ഏതേത് കമ്പനികളുടെതാണെന്ന് പറയുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താകളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
കുട്ടി തന്‍റെ അമ്മയുടെ കൈ പിടിച്ച് നടക്കുന്നതാണ് വീഡിയോ. ഓരോ കാറിന് മുന്നിലെത്തുമ്പോഴും ആ കാറിനെ ചൂണ്ടിക്കാട്ടി, കിയ, ഫോക്സ് വാഗണ്‍, ഹോണ്ട, ഷാവി എന്ന് കൃത്യമായി പറയുന്നു. മിക്ക ബ്രാൻഡുകളും കുട്ടി തിരിച്ചറിയുന്നുണ്ടെങ്കിലും ചിലത് തെറ്റുമ്പോള്‍ അമ്മ അതേതാണെന്ന് വീണ്ടും ചോദിക്കുന്നു. അപ്പോള്‍ കുരുന്ന് അവയുടെ യഥാര്‍ത്ഥ പേര് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. കുട്ടിക്ക് ചില പേരുകള്‍ കൃത്യമായി ഉച്ചരിക്കാന്‍ പറ്റാതെ വരുമ്പോള്‍ അമ്മയത് ശരിയായ രീതിയില്‍ പറഞ്ഞ് കൊടുക്കുന്നതും കേള്‍ക്കാം. 28 ലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ അഭിനന്ദന കുറിപ്പെഴുതി.
ഷിംലയിലെ പന്തഘട്ടി സ്വദേശിയായ യുവന്‍ എന്ന രണ്ട് വയസുകാരന്‍റെ വീഡിയോയായിരുന്നു അത്. ചെറുപ്രായത്തിൽ തന്നെ അന്താരാഷ്ട്ര കാർ ബ്രാൻഡുകൾ തിരിച്ചറിയാനുള്ള കുട്ടിയുടെ കഴിവ് മുമ്പും വാർത്തകളില്‍ ഇടം പിടിച്ചിരുന്നു. കാർ ബ്രാൻഡുകളുടെ ലോഗോ നോക്കിയാണ് അവ ഏതാണെന്ന് കുട്ടി തിരിച്ചറിയുന്നത്. മകന്‍റെ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കളായ ദേവജ്ഞ ആത്രിയും പായൽ യുവനെ ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ മത്സരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. കുട്ടി ഭാവിയില്‍ നല്ലൊരു കാര്‍ വില്പനക്കാരനാകുമെന്നായിരുന്നു ഒരു സഹൃദയന്‍റെ കുറിപ്പ്. മറ്റ് ചിലര്‍ തങ്ങളുടെ ഇഷ്ട വാഹനമായ ടൊയോട്ട കുട്ടി എങ്ങനെയാണ് ഉച്ചരിക്കുന്നതെന്നറിയാന്‍ ആകാംഷ പൂണ്ടു. ഒരു അമ്മ എന്ന നിലയില്‍ കുട്ടിയുടെ അമ്മ ഇതിനകം വിജയിച്ചെന്ന് കുറിച്ച് കൊണ്ട് ചിലര്‍ കുട്ടിയുടെ അമ്മയെ അഭിനന്ദിച്ചു. കുട്ടിക്ക് കാറുകളോട് ഇഷ്ടമാണെന്നായിരുന്നു ചിലരുടെ നിരീക്ഷണം.
