കാലിഫോർണിയയിലുള്ള പാലിസേഡ്സ് ടാഹോ സ്കീ റിസോർട്ടിൽ മഞ്ഞിനടിയിൽ തലകീഴായി കുടുങ്ങിയ സ്കീയിംഗ് താരത്തെ സഹയാത്രികർ അതിസാഹസികമായി രക്ഷപ്പെടുത്തി. മഞ്ഞിന് പുറത്തേക്ക് തള്ളിനിന്ന സ്കീയിംഗ് ഉപകരണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു രക്ഷാപ്രവർത്തനം.
അമേരിക്കയിലെ കാലിഫോർണിയയിലുള്ള പാലിസേഡ്സ് ടാഹോ സ്കീ റിസോർട്ടിൽ മഞ്ഞിനടിയിൽ കുടുങ്ങിയ സ്കീയിംഗ് താരത്തെ സഹയാത്രികർ അതിസാഹസികമായി രക്ഷപ്പെടുത്തി. ഫെബ്രുവരി 18-ന് നടന്ന ഈ സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ രക്ഷാപ്രവർത്തനം നടത്തിയ സ്കീയിംഗ് താരം ക്രിംസൺ ഷ്മിഡ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
മഞ്ഞിൽ തള്ളി നിന്ന സ്കീയിംഗ് ഉപകരണം
പാലിസേഡ്സ് ടാഹോ സ്കീ റിസോർട്ടിലെ കെടി-22 (KT-22), ഒളിമ്പിക് ലേഡി എന്നീ പോയന്‍റുകൾക്കിടയിലൂടെ സ്കീയിംഗ് നടത്തുകയായിരുന്നു ക്രിംസണും സുഹൃത്തുക്കളും. കടുത്ത മഞ്ഞുവീഴ്ചയും കാഴ്ച മങ്ങലുമുള്ള സമയമായിരുന്നിട്ടും മഞ്ഞിന് പുറത്തേക്ക് തള്ളിനിൽക്കുന്ന ഒരു സ്കീയിംഗ് ഉപകരണത്തിന്‍റെ അറ്റം ക്രിംസണിന്‍റെ ശ്രദ്ധയിൽപ്പെട്ടു. എന്തോ അപകടം സംഭവിച്ചുവെന്ന് മനസ്സിലാക്കിയ അവർ ഉടൻ തന്നെ ആ ഭാഗത്തേക്ക് നീങ്ങി.
പരിശോധനയിൽ ഒരു സ്കീയിംഗ് താരം മഞ്ഞിനടിയിൽ തലകീഴായി പൂർണ്ണമായും കുടുങ്ങിക്കിടക്കുകയാണെന്ന് അവർ കണ്ടെത്തി. ഒട്ടും സമയം കളയാതെ ക്രിംസണും സംഘവും കൈകൾ കൊണ്ട് മഞ്ഞ് വകഞ്ഞുമാറ്റാൻ തുടങ്ങുകയും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹത്തെ സുരക്ഷിതമായി പുറത്തെടുക്കുകയുമായിരുന്നു.
അഭിനന്ദനം
ഫെബ്രുവരി 17 ന് അതിശക്തമായ കാറ്റും കനത്ത മഞ്ഞുവീഴ്ചയും കാരണം റിസോർട്ട് നേരത്തെ അടച്ചിരുന്നു. ഏകദേശം നാലടിയിലധികം പുതിയ മഞ്ഞാണ് ആ പ്രദേശത്ത് അന്ന് വീണത്. കാഴ്ചാപരിധി കുറഞ്ഞതും മഞ്ഞ് കടുപ്പത്തിൽ വീണുകിടന്നതുമാണ് സ്കീയിംഗ് താരത്തെ അപകടത്തിലാക്കിയത്. വീഡിയോ വൈറലായതോടെ രക്ഷാപ്രവർത്തനം നടത്തിയ യുവാക്കളെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. "ഒട്ടും മടിക്കാതെ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയ, മിടുക്കന്മാർ" എന്നും "ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് എത്തിയത് കൊണ്ട് മാത്രം ഒരു ജീവൻ രക്ഷിക്കാനായി" എന്നും ആളുകൾ കുറിച്ചു.
ഹിമപാതങ്ങൾ ഇല്ലെങ്കിൽ പോലും, കനത്ത മഞ്ഞുവീഴ്ചയുള്ള സമയങ്ങളിൽ സ്കീയിംഗ് നടത്തുന്നത് എത്രത്തോളം അപകടകരമാണെന്ന് ബോധ്യപ്പെടുത്താനാണ് താൻ ഈ വീഡിയോ പങ്കുവെക്കുന്നതെന്ന് ക്രിംസൺ ഷ്മിഡ് കുറിപ്പു. സ്കീയിംഗിന് പോകുമ്പോൾ എപ്പോഴും കൂട്ടിന് ഒരാളെ കൂടെക്കൂട്ടണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


