വൃന്ദാവനിലെ ഹോളി ആഘോഷത്തിനിടെ ഓസ്ട്രിയൻ വിനോദ സഞ്ചാരിക്ക് നേരെ ആക്രമണം. നിറങ്ങളിൽ കല്ലുകൾ ഒളിപ്പിച്ച് എറിഞ്ഞതിനെ തുടർന്ന് തന്‍റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റെന്നും കാഴ്ച മങ്ങിയെന്നും ബ്രിട്ടാ ഷ്ലാഗ്ബൗർ എന്ന യുവതി ആരോപിച്ചു.
തിന്മയ്ക്കെതിരെ നന്മയുടെ വിജയം ആഘോഷിക്കാനാണ് ഉത്തരേന്ത്യയിൽ ഹോളി ആഘോഷങ്ങൾ തുടങ്ങിയത്. എന്നാൽ ഇന്ന് ഹോളിക്കിടെ പരക്കെ അക്രമങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉത്തരേന്ത്യൻ ഹോളി ആഘോഷങ്ങൾക്കിടെ മൃഗങ്ങൾക്കെതിരെയുള്ള പീഡനങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തവണത്തെ ആഘോഷത്തിനിടെയിലും പശുക്കളെ മദ്യം കുടിപ്പിക്കുന്ന വീഡിയോകൾ ഹരിയാനയിൽ നിന്നും മറ്റും വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഇതിനിടെയാണ് അതീവ ഗുരുതരമായ മറ്റൊരു ആരോപണവുമായി ഓസ്ട്രിയൻ യുവതി രംഗത്തെത്തിയത്. കൃഷ്ണന്‍റെ ജന്മ ദേശമെന്ന് കരുതുന്ന വൃന്ദാവനത്തിലെ ഹോളി ആഘോഷങ്ങൾക്കിടെ നിറങ്ങളിൽ കല്ലുകൾ ഒളിപ്പിച്ച് വച്ച് എറിഞ്ഞതിനെ തുടർന്ന് തന്‍റെ ഒരു കണ്ണിന് ഗുരുതരപരിക്കേറ്റെന്നാണ് യുവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്.
ഭ്രാന്തമായ ആഘോഷം
വൃന്ദാവനിലെ തന്‍റെ ഹോളി ആഘോഷം വേദനാജനകമായി മാറിയെന്ന് ബ്രിട്ടാ ഷ്ലാഗ്ബൗർ എന്ന ഓസ്ട്രിയൻ വിനോദ സഞ്ചാരി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോയിൽ പറയുന്നു. ഹോളി ആഘോഷത്തിനിടെ ചെറിയ കല്ലുകൾ ഒളിപ്പിച്ച് വച്ച നിറങ്ങൾ ആളുകൾ വലിച്ചെറിയുകയായിരുന്നു. ഇത് കണ്ണുകളിൽ പതിച്ച് തന്‍റെ ഒരു കണ്ണിന് പരിക്കേറ്റെന്നും കാഴ്ച മങ്ങലിന് കാരണമായെന്നും യുവതി പറയുന്നു. പരിക്കേറ്റിട്ടും ആഘോഷം ഭ്രാന്തമായ ഒന്നാണെന്നായിരുന്നു അവരുടെ അഭിപ്രായം. "വൃന്ദാവനത്തിലെ ഹോളി അനുഭവം. ഒറ്റവാക്കിൽ പറഞ്ഞാൽ? ഭ്രാന്താണോ!" എന്ന അടിക്കുറിപ്പോടെയാണ് ബ്രിട്ടാ ഷ്ലാഗ്ബൗർ തന്‍റെ വീഡിയോ പങ്കുവച്ചത്.
കണ്ണ് നീറി, കാഴ്ച മങ്ങി
സുഹൃത്തുക്കളോടൊപ്പം ക്ഷേത്രനഗരം ചുറ്റിനടന്ന് ആവേശത്തോടെയാണ് ദിവസം ആരംഭിച്ചതെന്ന് ഷ്ലാഗ്ബോവർ വീഡിയോയിൽ പറഞ്ഞു. അന്തരീക്ഷം, സജീവവും തീവ്രവുമായിരുന്നു, നിറങ്ങളും സംഗീതവും ഉത്സവം ആഘോഷിക്കുന്ന ജനക്കൂട്ടവും നിറഞ്ഞതായിരുന്നു. പക്ഷേ കാര്യങ്ങൾ പദ്ധതിയിട്ടതുപോലെ നടന്നില്ലെന്നും അവർ തന്‍റെ വീഡിയോയിൽ പറയുന്നു. 'വന്യവും മനോഹരവും' എന്നാണ് അവർ ഹോളി ആഘോഷത്തെ വിശേഷിപ്പിച്ചത്. ആളുകളും മൃഗങ്ങളും തെരുവിൽ ഒരുമിച്ചായിരുന്നു. ഭാംഗ് രുചിച്ച് ഉന്മത്തയായി. കുരങ്ങുകൾ തലയ്ക്ക് മുകളിൽ കറങ്ങി നടന്നു. അതിശയകരമായ ഭക്ഷണം. നിരവധി ക്ഷേത്രങ്ങൾ. പക്ഷേ ഇടയിൽ ഇതും സംഭവിച്ചു. തെരുവോരത്ത് നിന്ന ആരോ കല്ലുകൾ കലർത്തിയ കളർ പൊടി തന്‍റെ കണ്ണിന് നേർക്ക് എറിഞ്ഞു. താന്‍ നിലവിളിച്ചു. അതോടെ എല്ലാ ആഘോഷവും മങ്ങിയെന്നും അവർ പറയുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും കണ്ണിലെ നീറ്റൽ മാറുന്നില്ലെന്നും ഇപ്പോഴും കാഴ്ച മങ്ങിയിരിക്കുന്നുവെന്നും അവർ വീഡിയോയിൽ പറയുന്നു.


