സാൻ ഡീഗോയിലെ ഒരു ബാർ നർത്തകി, യുഎസ് സൈനികർ തങ്ങളുടെ വരാനിരിക്കുന്ന സൈനിക വിന്യാസത്തെക്കുറിച്ച് സംസാരിക്കുന്നതായി ടിക് ടോക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തി. ഇത് ഇറാനെതിരെ ഒരു കരയുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുകയാണെന്ന ഊഹാപോഹങ്ങൾക്ക് കാരണമായി. ഈ വെളിപ്പെടുത്തൽ സൈനിക രഹസ്യങ്ങളുടെ സുരക്ഷയെക്കുറിച്ചും ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

വ്യോമാക്രമണത്തിൽ ഇറാനെ പരാജയപ്പെടുത്താൻ കഴിയാതെ പോയ യുഎസ് കരയുദ്ധത്തിന് ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകൾ വരുന്നതിനിടെയാണ് യുഎസ് സൈന്യം സ്വന്തം യുദ്ധ രഹസ്യങ്ങൾ വെളിപ്പെടുത്തുകയാണെന്നും ഇത് ശത്രുക്കൾക്ക് മുൻതൂക്കം നൽകുമെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്. യുഎസ് മറ്റ് രാജ്യങ്ങളെ ആക്രമിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുമ്പോൾ പെന്‍റഗണിന് സമീപമുള്ള പിസാ ഹട്ടുകളിലേക്ക് അധിക ഓർഡറുകൾ എത്താറുണ്ടെന്നത് പരസ്യമായ ഒരു രഹസ്യമാണ്. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ യുഎസ് സൈനിക താവളങ്ങൾക്ക് സമീപമുള്ള ബാർ സ്ട്രിപ്പ് ക്ലബ്ബുകളിൽ തിരക്കേറിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

വെളിപ്പെടുത്തലുമായി ബാർ നർത്തകി

സാൻ ഡീഗോ ആസ്ഥാനമായുള്ള ബാർ നർത്തകിയായ ചാം ഡേസ് ആണ്, ഇറാനെതിരായ യുദ്ധത്തിനിടയിൽ യുവ യുഎസ് സൈനികർ തങ്ങളുടെ വിന്യാസത്തെക്കുറിച്ച് സംസാരിക്കുന്നതായി ടിക് ടോക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. സമൂഹ മാധ്യമങ്ങളിൽ 9,00,000 ഫോളോവേഴ്‌സ് ഉള്ള ചാം, ഒരു വൈറൽ വീഡിയോയിൽ, അടുത്തുള്ള സൈനിക താവളങ്ങളിൽ നിന്നുള്ള വിഷാദരായ ഒരു കൂട്ടം യുഎസ് സൈനികർ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന തങ്ങളുടെ വിന്യാസത്തെക്കുറിച്ച് വിലപിക്കുകയും അവരുടെ മുഴുവൻ പണവും ക്ലബ്ബുകളിൽ ചെലവഴിക്കുകയും ചെയ്യുന്നതായി അവകാശപ്പെട്ടു.

View post on Instagram

വിഷാദത്തിലായ യുഎസ് സൈനികർ

"അടുത്തിടെ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, എല്ലാ സൈനികരും ക്ലബില്ലേക്ക് കടന്നുവരുന്നു, അവർ അവരുടെ മുഴുവൻ പണവും ചെലവഴിക്കുന്നു, അവർ ഒരുതരം വിഷാദത്തിലാണ്. അവർ, 'ഓ, അതെ, നമുക്ക് ആസ്വദിക്കാം' എന്ന മട്ടിലാണ്, പക്ഷേ എന്തോ കുഴപ്പമുണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാകും. എന്നിട്ട് അവർ 'അടുത്ത ആഴ്ച ഞങ്ങൾ വിന്യസിക്കും' എന്ന മട്ടിലാണ്." എന്ന് വീഡിയോയിൽ പറയുന്നു. "അവരിൽ പലരും വളരെ ദയയുള്ളവരാണ്, ഈ ചെറുപ്പക്കാരെ കാണുന്നതും അവരോടൊപ്പം നൃത്തം ചെയ്യുന്നതും പിന്നീട് 'ബൈ' പറയുകയും ചെയ്യുന്നത് എന്നെ വികാരാധീനയാക്കുന്നു," എന്ന് ചാം കൂട്ടിച്ചേർത്തു, സൈനികരെ "ശിശു മുഖമുള്ളവർ" എന്നും "ഗർഭസ്ഥ ശിശുക്കൾ" എന്നുമാണ് അവർ വിശേഷിപ്പിച്ചത്. പശ്ചിമേഷ്യയിൽ സൈന്യത്തെ വിന്യസിച്ചുകൊണ്ട് ഇറാനുമായി വലിയൊരു കരയുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുകയാണെന്ന ഊഹാപോഹങ്ങൾക്ക് ചാമിന്‍റെ വീഡിയോ കരുത്ത് നൽകി.

രഹസ്യം ചോർത്തും

സാൻ ഡീഗോ നേവൽ ബേസ്, കൊറോനാഡോ നേവൽ ബേസ്, ക്യാമ്പ് പെൻഡിൽട്ടൺ എന്നിവയുൾപ്പെടെയുള്ള ഏറ്റവും വലിയ യുഎസ് സൈനിക കേന്ദ്രങ്ങളിലൊന്നിന് അടുത്താണ് ചാമിന്‍റെ സ്ട്രിപ്പ് ക്ലബ് ഉള്ളത്. ചാമിന്‍റെ വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളിൽ വൈറലായി. കര യുദ്ധത്തിനായി വിന്യസിക്കപ്പെടുന്ന സൈനികരുടെ മാനുഷികവശത്തെ കുറിച്ചായിരുന്നു ചിലർ എഴുതിയത്. മറ്റ് ചിലർ ഇത്തരം വെളിപ്പെടുത്തലുകൾ തങ്ങളുടെ സൈനീകരുടെ ആത്മവിശ്വസം തകർക്കുമെന്നും അത് ശത്രു സൈന്യത്തിന് മുതൽക്കൂട്ടാകുമെന്നും എഴുതി. മറൈൻ എക്സ്പെഡിഷണറി യൂണിറ്റുകളും 82-ാമത് എയർബോണിന്‍റെ ഘടകങ്ങളും ഉൾപ്പെടെ ആയിരക്കണക്കിന് അധിക സൈനികരെ ഇറാനിൽ വിന്യസിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നുവെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇതിനകം 3,500 ഓളം സൈനികർ പശ്ചിമേഷ്യയിൽ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം അടുത്തിടെ നടന്ന ഒരു വേട്ടെടുപ്പിൽ മൂന്നിൽ രണ്ട് യുഎസുകാരും ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.