ഇന്ത്യൻ വിവാഹങ്ങളിൽ അതിഥികളുടെ ഹാങ് ഓവർ മാറ്റാനായി IV ഡ്രിപ്പ് ബാറുകൾ ഒരുക്കുന്ന പുതിയ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. വെൽനസ് ബൂസ്റ്ററായി അവതരിപ്പിക്കപ്പെടുന്ന ഈ 'ഡ്രപ്പ് വെഡ്ഡിംഗി'നെതിരെ രൂക്ഷ വിമർശനങ്ങളുമാണ് ഉയരുന്നത്.
ഇന്ത്യന്‍ വിവാഹ ആഘോഷങ്ങൾ ഇന്ന് ലോകമെങ്ങും പ്രസിദ്ധമാണ്. ദിവസങ്ങളോളം നീളുന്ന ആഘോഷങ്ങൾക്കിടെ വൈവിധ്യമുള്ള തീമുകളും ആഡംബരവും ലോകമെങ്ങുമുള്ള ആളുകളെ ആകർഷിക്കുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നൊരു വീഡിയോയില്‍ ഒരു വിവാഹ ആഘോഷത്തിന് പിന്നാലെ തലേ ദിവസത്തെ ഹാങ് ഓവർ മാറാനായി അതിഥികൾ IV ഡ്രിപ്പ് ഇട്ട് ഇരിക്കുന്നതായിരുന്നു ചിത്രീകരിച്ചിരുന്നത്. ഈ കാഴ്ച സമൂഹ മാധ്യമ ഉപയോക്താക്കളില്‍ വലിയ ആശങ്കയാണ് ഉയർത്തിയത്. നിരവധി പേര്‍ ഇത്തരം ആഘോഷങ്ങളെ വിമർശിച്ച് രംഗത്തെത്തി.
ഡ്രപ്പ് വെഡ്ഡിംഗ്
'നിങ്ങൾ ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിംഗിലാണ്... നിംബു പാനിക്ക് പകരം, പൂൾസൈഡിന് അടുത്തായി ഒരു ലെജിറ്റ് IV ബാർ ഉണ്ട്" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ വിവാഹ ആഘോഷത്തിനെത്തിയ അതിഥികളുടെ കൈകളില്‍ ഡ്രിപ്പ് ഇട്ട് വിശ്രമിക്കുന്നത് കാണാം. ഈ IV ബാറുകൾ "ഹാംഗ് ഓവർ ക്യൂർസ്" അഥവാ വെൽനസ് ബൂസ്റ്ററുകളായി പ്രചരിപ്പിക്കപ്പെടുന്നു. പ്രത്യേകിച്ച് പലപ്പോഴും രാത്രി വൈകിയുള്ള മദ്യപാനം, കനത്ത ഭക്ഷണം എന്നിങ്ങനെയുള്ള വിവാഹ ആഘോഷങ്ങളില്‍.
വിറ്റാമിനുകൾ, ധാതുക്കൾ, ആന്‍റിഓക്‌സിഡന്‍റുകൾ എന്നിവ അടങ്ങിയ ഈ ഡ്രിപ്പുകൾ പെട്ടെന്നുള്ള ഊർജ്ജത്തിനും തിളക്കമുള്ള ചർമ്മത്തിനും നല്ലതാണെന്ന് അവകാശപ്പെടുന്നു. എന്നാൽ, ഒരു ആരോഗ്യ പ്രവര്‍ത്തകന്‍റെ മേൽനോട്ടമില്ലാതെ ഇത്തരം ചികിത്സകൾ ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്. പ്രത്യേകിച്ച് നോൺ-ക്ലിനിക്കൽ ക്രമീകരണങ്ങളിൽ, ഇവ ഗുരുതരമായ അപകടസാധ്യതകൾ ഉണ്ടാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പക്ഷേ. അതൊന്നും വിവാഹ ആഘോഷങ്ങൾക്കിടെ പാലിക്കപ്പെടാറില്ല.
രൂക്ഷ പ്രതികരണം
ഡിയോ 39 ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു. പിന്നാലെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് രൂക്ഷ പ്രതികരണവുമായെത്തിയത്. ചിലര്‍ അടുത്തത് ഓപ്പണ്‍ ഹാര്‍ട്ട് സർജറിയാണോയെന്നായിരുന്നു കുറിച്ചത്. "എത്ര മഹത്വവൽക്കരിച്ചാലും ഇതിനെ മഹത്വവൽക്കരിക്കാന്‍ കഴിയില്ല. നിങ്ങൾ ഇല്ലാതാക്കുന്നത് സ്വന്തം ശരീരത്തെയാണ്." എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. സ്വകാര്യ പരിപാടികളിൽ ഐവി ഡ്രിപ്പുകളുടെ നിയമസാധുതയെയും സുരക്ഷയെയും ചിലർ ചോദ്യം ചെയ്തു. വിവാഹ ആഘോഷത്തിന് ഇത്തരം പരിപാടികളുമായെത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് മറ്റ് ചിലര്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ വിവാഹമെന്നാല്‍ പാട്ടും നൃത്തവും പൂജയുമായിരുന്നു അതിനിടെ എപ്പോളഴാണ് IV ഡ്രപ്പുകൾ കടന്ന് വന്നതെന്ന് മറ്റൊരു കാഴ്ചക്കാരന്‍ ചോദിച്ചു.


