ട്രെയിൻ യാത്രക്കാരിക്ക് സുരക്ഷ വാഗ്ദാനം ചെയ്ത് ഫോൺ നമ്പർ നൽകിയ ആർപിഎഫ് ഉദ്യോഗസ്ഥൻ കുടുങ്ങി. യുവതി സംഭവം വീഡിയോയിൽ പകർത്തുന്നത് കണ്ടതോടെ ഉദ്യോഗസ്ഥൻ നമ്പർ എഴുതിയ കടലാസ് തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ബീഹാറിൽ നടന്ന ഈ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി.
റെയിൽവേ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഓരോ ദീർഘദൂര ട്രെയിനിലും റെയിവേ പ്രോട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് ഇടുന്നത്. പ്രത്യേകിച്ചും രാത്രിയിൽ ആർപിഎഫിന്‍റെ സാന്നിധ്യം മിക്ക ട്രെയിനുകളിലുമുണ്ട്. ട്രെയിനുകളിലെ മോഷണവും സ്ത്രീകളോടുള്ള മോശമായ പെരുമാറ്റവും തടയുക, യാത്രക്കാർക്ക് സുഖപ്രദമായ യാത്രയൊരുക്കുക എന്നതാണ് ആർപിഎഫിന്‍റെ ദൗത്യം. എന്നാൽ, വേലി തന്നെ വിളവ് തിന്നുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം വൈറലായ വീഡിയോയിലെ വിഷയം.
നമ്പർ തരും ഒപ്പം സുരക്ഷയും
റെയിൽവേ യാത്രക്കാരുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥൻ, കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് യാത്രക്കാരിയായ യുവതിക്ക് തന്‍റെ മൊബൈൽ ഫോണ്‍ നമ്പർ നൽകി. ശേഷം എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചാൽ മതിയെന്ന് അറിയിച്ചു. പിന്നാലെ യുവതി പോലീസുകാരൻറെ ഉള്ളിലിരുപ്പ് ഒരു വീഡിയോയിലൂടെ പൊളിച്ച് അടുക്കി. തന്നെ കുറിച്ചാണ് യുവതി വീഡിയോ റെക്കോർഡ് ചെയ്യുന്നതെന്ന് തിരിച്ചറഞ്ഞ ഉടനെ പോലീസ് ഉദ്യോഗസ്ഥൻ താൻ ഫോണ്‍ നമ്പർ എഴുതി നൽകിയ തുണ്ട് കടലാസ് യുവതിയുടെ കൈയിൽ നിന്നും തട്ടിപ്പറിച്ച് അവിടെ നിന്നും അപ്പോൾ തന്നെ പോകുന്നതും വീഡിയോയിൽ കാണാം. ബീഹാറിലെ ഛപ്രയിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
നടപടി വേണമെന്ന് ആവശ്യം
പോലീസുകാരന്‍റെ, ഡ്യൂട്ടി സമയത്തെ ഫോണ്‍ നമ്പർ കൈമാറ്റം ഗുരുതരമായ കൃത്യവിലോപമാണെങ്കിലും സമൂഹ മാധ്യമ ഉപയോക്താക്കൾ വീഡിയോയെ ഒരു കോമഡി പീസാക്കി മാറ്റി. നിരവധി പേർ വീഡിയോ റീ ഷെയർ ചെയ്യുകയും പിന്നാലെ മീമുകൾ പുറത്തിറങ്ങുകയും ചെയ്തു. യഥാർത്ഥ ജീവിതത്തിലെ ബോളിവുഡ് രംഗങ്ങളെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. സംരക്ഷിക്കാൻ വന്നയാളിൽ നിന്നും ഇത്തരമൊരു അനുഭവമാണ് ഉണ്ടാകുന്നതെങ്കിൽ യാത്രക്കാരുടെ സുരക്ഷ റെയിൽവേ എങ്ങനയൊണ് ഉറപ്പാക്കുകയെന്ന് ചിലർ ചോദിച്ചു. പോലീസ് യൂണിഫോം ഇട്ടിട്ടും ആളുകൾക്ക് ഇങ്ങനെ നാണിമില്ലാതെ പെരുമാറാൻ പറ്റുന്നത് എങ്ങനെയെന്ന് ചിലർ ചോദിച്ചു. മറ്റ് ചിലർ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.


