ജയ്പൂരിൽ ആർട്ട് ഫോട്ടോഗ്രാഫർ ജൂലിയ ബുരുലേവ നടത്തിയ പിങ്ക് പെയിന്‍റ് അടിച്ച ആനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വലിയ പ്രതിഷേധത്തിന് കാരണമായി. ജൈവ നിറമാണ് ഉപയോഗിച്ചതെന്ന് ഫോട്ടോഗ്രാഫർ അവകാശപ്പെട്ടെങ്കിലും, മൃഗങ്ങളെ ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ മൃഗസ്നേഹികൾ രംഗത്തെത്തിയതോടെ നൈതിക ടൂറിസത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി.
ജയ്പൂരിൽ ആർട്ട് ഫോട്ടോഗ്രാഫർ ജൂലിയ ബുരുലേവ നടത്തിയ പിങ്ക് പെയിന്‍റ് അടിച്ച ആനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. പിന്നാലെ ആനയ്ക്ക് പിങ്ക് നിറം വരുത്താനായി ജൈവ നിറങ്ങളാണ് ഉപയോഗിച്ചതെന്നും ആനയ്ക്ക് അതുകൊണ്ട് ഒരു ദോഷവും സംഭവിച്ചിട്ടില്ലെന്നും ജൂലിയ ബുരുലേവ അവകാശപ്പെട്ടെങ്കിലും ആനകൾ അടക്കമുള്ള മൃഗങ്ങളെ ഇത്തരം കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ മൃഗ സ്നേഹികളും രംഗത്തെത്തി. പിന്നാലെ ടൂറിസമെന്നാൽ എത്തിച്ചേരുന്ന ഇടത്തെ എല്ലാ കാര്യങ്ങളും തങ്ങൾക്ക് യഥേഷ്ടം ഉപയോഗിക്കാനുള്ള ലൈസൻസ് അല്ലെന്ന് ചിലർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഇതോടെ നൈതിക ടൂറിസത്തെ കുറിച്ചുള്ള ചർച്ചകളും സജീവമായി.
സംഗതി കൊള്ളാം പക്ഷേ....
ട്രാവലിംഗ് ആർട്ട് ഫോട്ടോഗ്രാഫറായ ജൂലിയ ബുരുലേവയുടെ ജയ്പൂർ പ്രോജക്റ്റിലെ ചിത്രങ്ങളിൽ ഒരു യഥാർത്ഥ ആനയ്ക്ക് പിങ്ക് നിറം തേച്ച് പിടിപ്പിച്ചതാണ് വിവാദമായത്. ചിലർ ചിത്രങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയപ്പോൾ മറ്റ് ചിലർ ഇത്തരം കാര്യങ്ങൾക്ക് മൃഗങ്ങളെ ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത് രംഗത്തെത്തി. കലാപരമായ ആവശ്യങ്ങൾക്കായി ഒരു ജീവനുള്ള മൃഗത്തെ ഉപയോഗിക്കുന്നതിനെ നിരവധി പേരാണ് വിമർശിച്ചത്, ഇത് ഇന്ത്യൻ ധാർമ്മികത, ടൂറിസം, മൃഗക്ഷേമം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കാണ് തുടക്കം കുറിച്ചത്.
വിശദീകരിച്ച് ഫോട്ടോഗ്രാഫർ
രാജസ്ഥാൻറെ വാസ്തുവിദ്യ, നിറങ്ങൾ, സാംസ്കാരിക സ്വത്വം എന്നിവ രേഖപ്പെടുത്തുന്നതിനായി ജൂലിയ ബുരുലേവ ആറ് ആഴ്ചയോളം ജയ്പൂരിൽ താമസിച്ചു. ഇതിനിടെ രാജസ്ഥാന്‍റെ ദൃശ്യ സംസ്കാരത്തിൽ ആനകളുടെ പ്രാധാന്യത്തിൽ ജൂലിയ ആകൃഷ്ടയായി. "ആനകൾ എല്ലായിടത്തും ഉണ്ട് - തെരുവുകൾ, ആഭരണങ്ങൾ, വാസ്തുവിദ്യ. പ്രായോഗികമായി രാജസ്ഥാന്‍റ പ്രധാന ചിഹ്നം. ഒരെണ്ണം ഉൾപ്പെടുത്താതെ എനിക്ക് കടന്നുപോകാൻ കഴിയില്ല," എന്ന അടിക്കുറിപ്പോടെയാണ് അവർ തന്‍റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ചിത്രങ്ങൾ വിവാദമായതോടെ ആനകളെ ഉത്സവാഘോഷങ്ങൾക്കായി അലങ്കരിക്കാറുണ്ടെന്നും പലപ്പോഴും നാട്ടുകാർ അവയുടെ മേലെ ചായം തേക്കാറുണ്ടെന്നും പറഞ്ഞ ജൂലിയ രാജസ്ഥാനിലെ ഏറ്റവും ജനപ്രിയ നിറമായ കടും പിങ്ക് നിറം താൻ ആനയിൽ വരയ്ക്കാൻ തീരുമാനിക്കുകയായിരുന്നെന്നും വിശദീകരിച്ചു. ഇതിനായുള്ള അനുമതിക്ക് ആഴ്ചകളോളം നടന്നിരുന്നെന്നും പിന്നീട് ഒരു മോഡലിനെ കണ്ടെത്തി അവർക്കും പിങ്ക് ചായമടിച്ചാണ് ഫോട്ടോഷൂട്ട് നടത്തിയതെന്നും പറഞ്ഞ ജൂലിയ ആനയെ ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
വിമർശിച്ച് മൃഗസ്നേഹികളും
ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേർ ചിത്രങ്ങളെ പ്രശംസിച്ച് രംഗത്തെത്തി. എന്നാൽ പെട്ടെന്ന് കമന്‍റ് വിഭാഗം പെട്ടെന്ന് വിമർശനങ്ങളാൽ നിറയുകയായിരുന്നു. ഒരോ സമയം ഇന്ത്യൻ സംസ്കാരത്തെ അപമാനിച്ചെന്നും മൃഗത്തെ ഉപദ്രവിച്ചെന്നും നിരവധി പേരാണ് എഴുതിയത്. എഐയുടെ കാലത്ത് ഒരു മൃഗത്തെ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നതെന്നായിരുന്നു ചിലരുടെ ചോദ്യം. ആനകളുടെ ചർമ്മം ചൂട് കൂടിയതാണെന്നും അവയ്ക്ക് ചൂട് സഹിക്കാൻ പാടാണെന്നും അതിനാൽ ഇത്തരം നിറങ്ങൾ അടിക്കുമ്പോൾ അവ കൂടുതൽ അസ്വസ്ഥമാകുമെന്നും ചിലർ ചൂണ്ടിക്കാട്ടി.


