ബീഹാറിൽ ഒരു ബൈക്കിൽ നാല് പോലീസ് ഉദ്യോഗസ്ഥർ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിയമം സാധാരണക്കാർക്ക് മാത്രമാണോ ബാധകമെന്ന് ചോദിച്ച് നിരവധി പേർ രംഗത്തെത്തി. പോലീസിന്റെ ഇരട്ടത്താപ്പിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

സുരക്ഷയെ മുൻനിർത്തി മോട്ടോർ വാഹന വകുപ്പും പോലീസും ഇരുചക്ര വാഹന യാത്രക്കാരിൽ നിന്നും ഏറ്റവും കൂടുതൽ പിഴ ഈടാക്കാറുള്ളത് ഹെൽമറ്റ് ധരിക്കാത്തതിനും രണ്ടിൽ അധികം യാത്രക്കാരുമായി പോകുമ്പോഴുമായിരിക്കും. എന്നാൽ ഈ നിയമം സാധാരണക്കാർക്ക് മാത്രമാണോ ബാധകം? പോലീസിനും മോട്ടോർ വാഹന വകുപ്പിനും ഈ നിയമം ബാധകമല്ലേയെന്ന് ചോദിക്കുകയാണ് നെറ്റിസെൺസ്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർത്തിയിരിക്കുന്നത്. ഒരു ബൈക്കിൽ ഹെമറ്റ് പോലുമില്ലാതെ നാല് പോലീസ് ഉദ്യോഗസ്ഥർ യാത്ര ചെയ്യുന്നതായിരുന്നു വീഡിയോ.

ഒരു ബൈക്ക് നാല് പോലീസുകാർ

ബീഹാറിൽ നിന്നുമാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്. അതേസമയം ബീഹാറിൽ എവിടെ നിന്നാണെന്ന് വ്യക്തമല്ല. തിരക്കേറിയ റോഡിലൂടെയാണ് നാല് പേരെയും കൊണ്ട് പോലീസ് ബൈക്ക് പാഞ്ഞ് പോകുന്നത്. ഇതിൽ ഡ്രൈവർക്ക് ഒഴികെ മറ്റാർക്കും ഹെൽമറ്റുകളില്ല. ഏറ്റവും പുറകിൽ ഇരിക്കുന്നയാണ് അപകടകരമായ രീതിയിലാണ് ഇരിക്കുന്നതെന്ന് വീഡിയോയിൽ വ്യക്തം. ബൈക്ക് റോഡിലെ കുഴികളിൽ വീഴുമ്പോൾ താഴെ വീഴാതിരിക്കാൻ ഏറ്റവും പുറകിൽ ഇരിക്കുന്നയാൾ തനിക്ക് തൊട്ട് മുന്നിലിരിക്കുന്നയാളെ വട്ടം പിടിച്ചിരിക്കുകയാണ്. വീണാൽ രണ്ട് പേരും താഴേയ്ക്ക് പോകുമെന്ന് ഉറപ്പ്. മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ പോലീസിന്‍റെ ഇരട്ട നീതി ചൂണ്ടിക്കാട്ടി നൂറുകണക്കിന് ഹാൻറിലുകളാണ് വീഡിയോ സമൂഹ വീണ്ടും പങ്കുവച്ചത്.

Scroll to load tweet…

പരിഹസിച്ച് നെറ്റിസെൺസ്

പോലീസിനും സാധാരണ പൗരനും രണ്ട് നിയമമാണോയെന്നും നിയമം ലംഘിച്ച പോലീസുകാർക്കെതിരെ ക‍ശന നടപടി വേണമെന്നും നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. അതേസമയം പോലീസിനെ കണക്കിന് പരിഹസരിക്കുന്ന കുറുപ്പുകളും കുറവായിരുന്നില്ല. 'ആരാണ് അവരെ തടയുക? ഒരു ട്രാഫിക് വകുപ്പ് മൊത്തം ബൈക്കിലുണ്ടല്ലോ' എന്നായിരുന്നു ഒരു പരിഹാസ കുറിപ്പ്. 'ഇരട്ടത്താപ്പ്, പോലീസിന് ബൈക്കിൽ നാല് പേർക്ക് കയറാം. പക്ഷേ സാധാരണക്കാര് മൂന്ന് പേര് കയറിയാൽ ഫൈൻ. നിയമം അവർക്ക് മാത്രം നമ്മുക്കല്ല' എന്നായിരുന്നു മറ്റൊരു കുറിപ്പ്. അതേസമയം ബൈക്ക് ഓടിച്ചിരുന്നയാൾ മാത്രമാണ് പുരുഷ പോലീസെന്നും മറ്റ് മൂന്ന് പേരും വനിതാ പോലീസാണെന്ന സംശയവും മറ്റ് ചിലർ പ്രകടിപ്പിച്ചു.