നോയിഡ സെക്ടർ 52 മെട്രോ സ്റ്റേഷനിലെ തിക്കുംതിരക്ക് കാണിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അടിസ്ഥാന സൗകര്യ വികസനത്തിലെ സർക്കാർ അവകാശവാദങ്ങളെ ചോദ്യം ചെയ്തുകൊണ്ട്, പൂർത്തിയാകാത്ത ഫുട് ഓവർ ബ്രിഡ്ജും മഴക്കാലത്തെ ദുരിതവും ജനരോഷത്തിന് കാരണമായി.

ടിസ്ഥാന സൗകര്യ വികസനം എന്ന് നിരന്തരം ആവർത്തിക്കുകയും എന്നാൽ, അടിസ്ഥാനപരമായി ഒന്നും സംഭവിക്കാതിരിക്കുകയും ചെയ്യുമ്പോൾ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുന്നു. നോയിഡയിൽ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയ്ക്ക് താഴെ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ രൂക്ഷ വിമർശനമാണ് നിറയുന്നത്. എക്സിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ നോയിഡ സെക്ടർ 52 മെട്രോ സ്റ്റേഷനിലെ തിരക്കേറിയ ഒരു വൈകുന്നേരം ചിത്രീകരിച്ചു. ആളുകൾ ഒന്ന് നീങ്ങാൻ പോലും കഴിയാതെ മുട്ടിയുരുമ്മി നിൽക്കുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളിൽ അസ്വസ്ഥത നിറയ്ക്കുകയും സർക്കാറുകൾക്കെതിരെ പ്രതിഷേധം പുകയുകയും ചെയ്തു.

പണികളെല്ലാം പതുക്കെ, ദുരിതം അനുഭവിച്ച് ജനം

"നോയിഡ സെക്ടർ 52 മെട്രോ സ്റ്റേഷൻ: ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കുന്നത് പോലെയാണ് ഈ ഇടുങ്ങിയ ഭാഗത്തിലൂടെ കടന്നു പോകുമ്പോൾ തോന്നുക. പ്രത്യേകിച്ച് മഴക്കാലത്ത്. വലതുവശത്തുള്ള ഫുട് ഓവർ ബ്രിഡ്ജ് മാസങ്ങൾക്ക് മുമ്പ് പ്രവർത്തനക്ഷമമാക്കേണ്ടതായിരുന്നു. " എന്ന കുറിപ്പോടെ ഗ്രേറ്റർ നോയിഡ വെസ്റ്റ് എന്ന എക്സ് ഹാന്‍റിലിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഏതാണ്ട് 38 സെക്കന്‍റ് മാത്രമുള്ള വീഡിയോയിൽ ആളുകൾ തിക്കിക്കിരക്കി പ്ലാറ്റ് ഫോമിലൂടെ നീങ്ങാൻ ശ്രമിക്കുന്നു. എന്നാൽ മുന്നോട്ട് പോകുന്നത് അത്രയേറെ കഠിനമാണെന്ന് തിരക്ക് സൂചിപ്പിക്കുന്നു. മഴ പെയ്ത് പ്ലാറ്റഫോം മുഴുവനും ചളി നിറഞ്ഞിരിക്കുന്നതും വീഡിയോയിൽ കാണാം. പണിതിട്ടും പണിതിട്ടും പണി തീരാത്തൊരു ഫുട് ഓവർ ബ്രിഡ്ജിനെ കുറിച്ചും കുറിപ്പിൽ സൂചനയുണ്ട്.

Scroll to load tweet…

സ‍ർക്കാർ എന്താണ് ചെയ്യുന്നത്?

യാഥാർത്ഥ്യം ഇങ്ങനെയാണെങ്കിലും സർക്കാർ പരസ്യങ്ങളിൽ അടിസ്ഥാന വികസന മേഖലയിൽ രാജ്യം വലിയ കുതിച്ച് ചാട്ടം നടത്തിയെന്നാണ് അവകാശപ്പെടുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ബീഹാറിലും മറ്റ് സംസ്ഥാനങ്ങളിലുമായി ദേശീയ പാതയിൽ നിർമ്മാണത്തിനിടെ തകർന്ന് വീണ പാലങ്ങളെ കുറിച്ചും ദേശീയ പാതകളെ കുറിച്ചും ചിലർ സൂചിപ്പിച്ചു. പിന്നാലെ രൂക്ഷമായ പ്രതികരണമാണ് സമൂഹ മാധ്യമ ഉപയോക്താക്കളിൽ നിന്നുമുണ്ടായത്. "വളരെ ദയനീയം. സമൂഹത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുമ്പോൾ ഭരണകൂടവും ഉദ്യോഗസ്ഥരും ഉറങ്ങുകയാണെന്ന് ഇത് കാണിക്കുന്നു, പക്ഷേ, സൈനികർ അവരെയെല്ലാം സംരക്ഷിക്കാൻ 24x7 ജാഗ്രത പാലിക്കണമെന്ന് അവർ പ്രതീക്ഷിക്കുന്നു," ഒരു കാഴ്ചക്കാരൻ തന്‍റെ അസ്വസ്ഥത പ്രകടമാക്കി. "എല്ലാവരും നികുതിദായകരാണ്. നമ്മുടെ നാഷണൽ അഥോറിറ്റി ഓഫീസർമാർ എസി മുറികൾ ആസ്വദിക്കുകയാണ്. ഇതിനെക്കുറിച്ച് പറയേണ്ടതില്ല. രണ്ട് വർഷത്തിലേറെയായി, എല്ലാ ആളുകളും ഇത്തരം അവസ്ഥകൾ അനുഭവിക്കുന്നു," മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. എല്ലാ ഇടത്തും സാധാരണക്കാരെ കാത്തിരിക്കുന്നത് മരണക്കെണിയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്.