23-ാം നിലയിൽ അപകടകരമായ രീതിയിൽ സ്ഥാപിച്ച എസി, തുച്ഛമായ തുകയ്ക്ക് നന്നാക്കാൻ വിസമ്മതിച്ച ടെക്നീഷ്യന്റെ വീഡിയോ വൈറലായി. സുരക്ഷാ ഉപകരണങ്ങളില്ലാതെ ജീവൻ പണയം വെച്ചുള്ള ജോലിക്ക് ലഭിക്കുന്ന കുറഞ്ഞ വേതനത്തെക്കുറിച്ചുള്ള ആശങ്കയാണ് വീഡിയോ പങ്കുവെക്കുന്നത്. ഈ വിഷയത്തിൽ ടെക്നീഷ്യന് പിന്തുണയുമായി നിരവധിപേർ രംഗത്തെത്തി.
ഓരോ തൊഴിലിനുമുള്ള മൂല്യം കണക്കാക്കുന്നത് എങ്ങനെയാണ്? സർക്കാർ ജീവനക്കാർക്ക് നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് സർക്കാർ തന്നെ ശമ്പള കമ്മീഷനുകൾ വയ്ക്കുകയും കാലാകാലങ്ങളിൽ ശമ്പള വർദ്ധനവ് നൽകുകയും ചെയ്യുന്നു. എന്നാൽ, അസംഘടിത തൊഴിലാളികളുടെ ശമ്പളം പലപ്പോഴും ദിവസ ശമ്പളമോ, ചെയ്യുന്ന ജോലിയ്ക്കുള്ള ശമ്പളമോ ആകും. അതിൽ ചിലപ്പോഴൊക്കെ വിലപേശലും സാധ്യമാണ്. അതേസമയം സമാന ജോലിക്ക് ഇന്ത്യയിൽ പലയിടങ്ങളിലും തുച്ഛമായ പണമാണ് നൽകുന്നതെന്നതാണ് യാഥാർത്ഥ്യം. ആ യാഥാർത്ഥ്യത്തെ ചൂണ്ടിക്കാണിച്ച ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
23 -ാം നിലയിലെ ഏസി റിപ്പയറിംഗ്
നവീ മുംബൈയിലെ ഖാർഘറിൽ 23 -ാം നിലയിൽ അപകടസാധ്യത കൂടിയ സ്ഥലത്ത് ഒരു സുരക്ഷാ ഉപകരണങ്ങളുടെയും സഹയാമില്ലാതെ എസി നന്നാക്കാൻ 300 മുതൽ 400 രൂപവരെയാണ് പറഞ്ഞതെന്നും ഇത്രയും ചെറിയ തുകയ്ക്ക് ജീവൻ പണം വയ്ക്കാൻ കഴിയില്ലെന്നും പറയുന്ന ഏസി ടെക്നീഷ്യന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. നന്നാക്കേണ്ട എസി ഘടിപ്പിച്ചിരിക്കുന്ന ആ ഭയപ്പെടുത്തുന്ന ദൃശ്യം കെകെ കൂൾ കംഫേർട്ട് എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍റിലിലൂടെയാണ് പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയിൽ ടെക്നീഷ്യൻ പറയുന്നു,
'നോക്കൂ, ഞാൻ കാണിച്ചുതരാം. ഉപഭോക്താവ് ഒരു എസി സർവീസ് ആവശ്യപ്പെട്ടു. ഇത് ഖാർഘർ പ്രദേശമാണ്, ഇവിടെ, 23-ാം നിലയിൽ ഔട്ട്ഡോർ യൂണിറ്റ് ഇൻസ്റ്റാൾ ചെയ്താൽ, ആരാണ് അത് ചെയ്യാൻ നിങ്ങളുടെ വീട്ടിലേക്ക് വരുന്നത്? പറയൂ, വെറും 300 രൂപ മുതൽ 400 രൂപ വരെ നൽകിയാൽ ആരാണ് ആ റിസ്ക് എടുക്കുക? ആരെങ്കിലും അവിടെ നിന്ന് വീണാൽ, ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക? നിങ്ങൾ ഇത് കാണുന്നുണ്ടോ? ആളുകൾക്ക് സുരക്ഷയെക്കുറിച്ച് ഒരു ആശങ്കയുമില്ല," അയാൾ വീഡിയോയിൽ 23 -ാം നിലയിൽ ബാൽക്കണിക്ക് ദുരെ തികച്ചും അപകടകരമായ രീതിയിൽ ഒരു സുരക്ഷയുമില്ലാതെ സ്ഥാപിച്ചിരിക്കുന്ന എസി മെഷ്യൻ ചിത്രീകരിച്ച് കൊണ്ട് ചോദിച്ചു.
ഒപ്പം നിന്ന് നെറ്റിസെൺസും
തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് പങ്കുവയ്ക്കപ്പെട്ട വീഡിയോ വൈറലായതിന് പിന്നാലെ, എസി ടെക്നീഷ്യന്‍റെ ആശങ്കയോടെയുള്ള ചോദ്യം സമൂഹ മാധ്യമ ഉപയോക്താക്കൾ ഏറ്റെടുത്തു. ഇത്രയും അപകടകരമായ സ്ഥിതിയിൽ എസി സ്ഥാപിച്ചാൽ അത് റിപ്പയർ ചെയ്യാൻ ആരും തയ്യാറാകില്ലെന്ന് നിരവധി പേർ ചൂണ്ടിക്കാണിച്ചു. 'അയാൾ പറഞ്ഞത് തികച്ചും ശരിയാണ്. ഇതുപോലുള്ള ഒരു ജീവൻ അപകടപ്പെടുത്താൻ എത്ര പണം നൽകിയാലും മതിയാകില്ലെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. സാങ്കേതിക വിദഗ്ധർ സുരക്ഷയും അപകടകരമായ ജോലികൾക്ക് ശരിയായ പ്രതിഫലവും ബഹുമാനവും അർഹിക്കുന്നുവെന്നായിരുന്നു മറ്റൊരു കുറിപ്പ്.


