പൂനെയിൽ നിന്നുള്ള 30 വയസ്സുകാരൻ ജീവിത പങ്കാളിയെ കണ്ടെത്താനായി നഗരമധ്യത്തിൽ ഒരു കൂറ്റൻ ബിൽബോർഡ് സ്ഥാപിച്ചു. തന്‍റെ പ്രായവും 25,000 രൂപ ശമ്പളവും സത്യസന്ധമായി വെളിപ്പെടുത്തിയ ഈ അസാധാരണ വിവാഹ പരസ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
സ്ത്രീ - പുരുഷ അനുപാതത്തിലെ അന്തരവും വിവാഹത്തോടുള്ള യുവതീയുവാക്കളുടെ താത്പര്യ കുറവും വിവാഹ മാർക്കറ്റിനെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ അവിവാഹിതരായ സ്ത്രീകളുടെ എണ്ണത്തിൽ വലിയ കുറവാണ് അടുത്ത കാലങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പലപ്പോഴും യുവതികളെ കിട്ടാനില്ലെന്ന പരാതികളും ഉയരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിവാഹം ചെയ്യുന്ന യുവാക്കളുടെ എണ്ണം കൂടുതയാണ്. എന്നാൽ, പൂനെക്കാരനായ ഒരു യുവാവ് ഈ പ്രതിസന്ധിയെ മറികടക്കാൻ നഗര മധ്യത്തിൽ തന്നെ ഒരു കൂറ്റൻ ബിൽ ബോർഡ് വച്ചു. അതിൽ തന്‍റെ പ്രായവും സാമ്പത്തിക നിലയും രേഖപ്പെടുത്തി. ഇപ്പോൾ ബിൽബോർഡ് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വിവാഹ ആലോചനയ്ക്കായി ഒരു ബിൽബോർഡ്
ജീവിത പങ്കാളിയെ കണ്ടെത്താനുള്ള അസാധാരണമായ ശ്രമത്തിൽ, പൂനെയിൽ നിന്നുള്ള 30 വയസ്സുള്ള ഒരാൾ പിംപിൾ സൗദാഗറിലെ തിരക്കേറിയ ഒരു ജംഗ്ഷനിൽ ഒരു വലിയ ബിൽബോർഡ് സ്ഥാപിച്ചു. അതൊരു വിവാഹാഭ്യർത്ഥനയായിരുന്നു. കേറ്റ് പാട്ടീൽ ചൗക്കിന് സമീപം സ്ഥാപിച്ച ഈ ബിൽബോർഡിന്‍റെവീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ നിരവധി പേർ തമാശ കുറിപ്പുകളുമായെത്തി. ഒരു മാട്രിമോണിയൽ സർവീസിന്‍റെയോ വിവാഹ ഏജൻസിയുടെയോ പരസ്യമായിരുന്നില്ല ബാനർ. പകരം രാഘവ് വിശ്വാസ് റാവു ഷിൻഡെ എന്ന വ്യക്തിയുടെ ബയോഡാറ്റയും അനുയോജ്യമായ വധുവിനെ അന്വേഷിക്കുന്ന ഒരു സന്ദേശവുമായിരുന്നു അതിലുണ്ടായിരുന്നത്.
'വയസ് 30, കാറും ഫ്ലാറ്റുമില്ല, ശമ്പളം 25,000 രൂപ'
ബാനറിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ഷിൻഡെക്ക് 30 വയസ്സുണ്ട്, പ്രതിമാസം 25,000 രൂപ ശമ്പളം ലഭിക്കുന്നു, സ്വന്തമായി കാറോ ഫ്ലാറ്റോ കൃഷിഭൂമിയോ ഇല്ല. ബാനറിൽ ഈ വിവരങ്ങൾ വ്യക്തമായി പറയുന്നുണ്ട്. പരിചയമുണ്ടെങ്കിൽ അനുയോജ്യമായ ഒരു വധുവിനെ നിർദ്ദേശിക്കാൻ ആളുകളോട് അദ്ദേഹം അഭ്യർത്ഥിച്ചു. ഈ സവിശേഷ വിവാഹ അഭ്യർത്ഥന വഴിയാത്രക്കാരുടെയും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെയും ശ്രദ്ധ പിടിച്ചുപറ്റി. ബാനറിന്‍റെ നിരവധി വീഡിയോകൾ ഇൻസ്റ്റാഗ്രാമിലും മറ്റ് സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. നിരവധി ഉപയോക്താക്കൾ അവരുടെ അവിവാഹിതരായ സുഹൃത്തുക്കളെ ടാഗ് ചെയ്യു. മറ്റ് ചിലർ പാരമ്പര്യേതര വിവാഹാഭ്യർത്ഥനയെക്കുറിച്ച് തമാശകളെഴുതി.
വരന്‍റെ മൊബൈൽ നമ്പർ എഴുതാൻ മറന്നുപോയെന്നായിരുന്നു ഒരു കുറിപ്പ്. മറ്റൊരാൾ സമാനമായ ഒരു ബാനർ കൂടി സ്ഥാപിക്കാൻ നിർദ്ദേശിച്ചു. ചിലർ ഒരു വിവാഹ ബ്യൂറോയെ സമീപിക്കാൻ ഉപദേശിച്ചു, മറ്റുള്ളവർ ബാനറിന് തന്നെ അദ്ദേഹത്തിന്‍റെ മാസ ശമ്പളം തീർന്ന് കാണുമെന്ന് എഴുതി. മറ്റ് ചിലർ അതൊരു സിനിമയ്‌ക്കോ ടെലിവിഷൻ സീരിയലിനോ വേണ്ടിയുള്ള പ്രമോഷണൽ കാമ്പെയ്‌നിന്‍റെ ഭാഗമായുള്ള പരസ്യമാകാൻ സാധ്യതയുണ്ടെന്ന് സംശയം പ്രകടിപ്പിച്ചു.


