യാത്രയ്ക്കിടെ ട്രെയിനിൽ വെച്ച് അസുഖം ബാധിച്ച ഒരു പിഞ്ചുകുഞ്ഞിന് ഇന്ത്യൻ റെയിൽവേ സമയോചിതമായി ചികിത്സ നൽകി. കുഞ്ഞിന്റെ അമ്മയായ ഭാവന ഈ ഹൃദയസ്പർശിയായ അനുഭവം എക്സിൽ പങ്കുവെച്ചതോടെ, റെയിൽവേയുടെ അടിയന്തര സേവനങ്ങളെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. അടുത്ത സ്റ്റേഷനിൽ ഡോക്ടറെ ഉൾപ്പെടെ സജ്ജമാക്കിയ റെയിൽവേയുടെ നടപടി വലിയ ചർച്ചയായി.

Add Asianetnews as a Preferred SourcegooglePreferred

യാത്രയ്ക്കിടെ ട്രെയിനിൽ വെച്ച് അസുഖം ബാധിച്ച പിഞ്ചുകുഞ്ഞിന് സമയോചിതമായി ചികിത്സ ലഭ്യമാക്കിയ ഇന്ത്യൻ റെയിൽവേയുടെ നടപടി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ദന്തഡോക്ടറും അമ്മയുമായ ഭാവന എന്ന യാത്രക്കാരി തനിക്കും കുഞ്ഞിനുമുണ്ടായ ഹൃദയസ്പർശിയായ അനുഭവം എക്സിലൂടെ പങ്കുവെച്ചത്. കുഞ്ഞിന് പെട്ടെന്ന് ഛർദ്ദി വന്നപ്പോൾ. ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ലെങ്കിലും ഇന്ത്യൻ റെയിൽവേ തന്നെ അതിശയിപ്പിച്ചെന്ന് ഭാവന എഴുതുന്നു.

മുരിങ്ങ സൂപ്പിന് പിന്നാലെ ഛർദ്ദി

സംഭവത്തെക്കുറിച്ച് ഭാവനയുടെ വാക്കുകൾ ഇങ്ങനെ, യാത്രയ്ക്കിടെ കുഞ്ഞിന് മുരിങ്ങക്കായ സൂപ്പ് നൽകിയതിന് പിന്നാലെ കുട്ടി വല്ലാതെ ഛർദ്ദിക്കാൻ തുടങ്ങി. പരിഭ്രാന്തയായ ഭാവന ഉടൻ തന്നെ ടിടിഇയെ (TTE) സമീപിച്ചു. വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് ട്രെയിനിൽ മരുന്ന് ലഭ്യമാക്കാൻ എന്തെങ്കിലും വഴിയുണ്ടോയെന്ന് അവർ അന്വേഷിച്ചത്. എന്നാൽ, റെയിൽവേ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം അവരെ അമ്പരപ്പിച്ചു.

View post on Instagram

മരുന്ന് മാത്രമല്ല, ഡോക്ടറും

മരുന്ന് എത്തിക്കുക മാത്രമല്ല, ട്രെയിൻ അടുത്ത സ്റ്റേഷനായ ഹിന്ദുപുരിൽ എത്തിയപ്പോഴേക്കും കുഞ്ഞിനെ പരിശോധിക്കാൻ ഒരു ഡോക്ടറെയും റെയിൽവേ അവിടെ സജ്ജമാക്കിയിരുന്നു. പരിശോധനയ്ക്ക് ശേഷം കൃത്യമായ മരുന്നുകൾ നൽകുകയും ചെയ്തു. "പരിഭ്രാന്തിയിൽ നിന്ന് ആശ്വാസത്തിലേക്ക്... ഞാൻ കരുതിയതിനേക്കാൾ വേഗത്തിലാണ് സഹായമെത്തിയത്," എന്നാണ് ഭാവന തന്‍റെ അനുഭവത്തെ കുറിച്ച് എഴുതിയത്.

വൈറൽ പിന്നാലെ റെയിൽവേയ്ക്ക് അഭിനന്ദനം

ഭാവന പങ്കുവെച്ച വീഡിയോ ഇതിനോടകം 25 ലക്ഷത്തിലധികം ആളുകൾ കാണുകയും 93,000-ലധികം ലൈക്കുകൾ നേടുകയും ചെയ്തു. റെയിൽവേയുടെ ഈ മികച്ച സേവനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. തിരക്കുകൾക്കിടയിലും ഇത്തരം അടിയന്തര സാഹചര്യങ്ങളെ സഹാനുഭൂതിയോടെ കൈകാര്യം ചെയ്യുന്ന റെയിൽവേയുടെ രീതിയെ നിരവധിപ്പേർ പ്രശംസിച്ചു. നെഗറ്റീവ് വാർത്തകൾ മാത്രം വൈറലാകുന്ന കാലത്ത്, രാജ്യത്തെക്കുറിച്ച് അഭിമാനം തോന്നിക്കുന്ന ഇത്തരം പോസിറ്റീവ് വീഡിയോകൾ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടു. തനിക്കുണ്ടായ സമാനമായ അനുഭവം പങ്കുവെച്ച മറ്റൊരു യാത്രക്കാരൻ പറഞ്ഞത്, ഒരിക്കൽ അർദ്ധരാത്രി 1:50 -ന് വയറുവേദന ഉണ്ടായപ്പോൾ വെറും മൂന്ന് സ്റ്റേഷനുകൾ പിന്നിട്ടപ്പോഴേക്കും തന്‍റെ ബർത്തിനടുത്ത് റെയിൽവേ മരുന്ന് എത്തിച്ചു നൽകിയെന്നാണ്.