ഫ്രാൻസിലെ ഈഫൽ ടവറിന് മുന്നിൽ സാരിയുടുത്ത് ഒരു കൂട്ടം ഇന്ത്യൻ സ്ത്രീകൾ നടത്തിയ റാമ്പ് വാക്ക് റീൽ വൈറലായി. മറ്റ് ടൂറിസ്റ്റ് വീഡിയോകളിൽ നിന്ന് വ്യത്യസ്തമായി, ഇവരുടെ 'നിഷ്കളങ്കമായ' പ്രകടനം സമൂഹ മാധ്യമങ്ങളിൽ വലിയ പ്രശംസ നേടി. ഈ വീഡിയോ ഇന്ത്യൻ സംസ്കാരത്തെയും വസ്ത്രത്തെയും കുറിച്ചുള്ള നല്ല ചർച്ചകൾക്ക് വഴിവച്ചു.
വിനോദ സഞ്ചാരത്തിനെത്തിയാൽ അവിടെ വച്ചൊരു 'റീൽസ് എടുപ്പ് നിർബന്ധം, റീലിന് നൃത്തം തന്നെ വേണം' എന്നതാണ് ഇപ്പോഴത്തെ സഞ്ചാരികളുടെ ഒരു രീതി. എന്നാൽ, ഈ റീലികൾക്കെല്ലാം സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത് പരമ പുച്ഛവും. അത്രയേറെ റീലുകളാണ് ഓരോ മിനിറ്റിലും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്കക്പ്പെടുന്നത്. ഒന്നിനും ഒരു വ്യത്യാസവുമില്ലെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളും അഭിപ്രായപ്പെടുന്നു. ഇതിനിടെയാണ് ഇന്ത്യയിൽ നിന്നും ഫ്രാൻസ് കാണാനെത്തിയ ഒരു കുട്ടും സ്ത്രീകൾ ഈഫൽ ടവറിന് മുന്നിൽ നിന്നും പകർത്തിയ ഒരു റീലിന് രാജ്യാന്തര പ്രശസ്തി കൈവന്നത്.
സാരിയിലൊരു റാമ്പ് വാക്ക്
സാരി ധരിച്ച് ഈഫൽ ടവറിൽ മുന്നിൽ നിന്നുള്ള ഇന്ത്യൻ സ്ത്രീകളുടെ റാമ്പ് വാക്കായിരുന്നു റീൽ. "ശുദ്ധമായ നിഷ്കളങ്കത" എന്നായിരുന്നു വീഡിയോയ്ക്ക് താഴെ നിരവധി പേർ കുറിച്ചത്. മധ്യവയസ് പിന്നിട്ടവരാണ് എല്ലാവരും. ഓരോരുത്തരായി ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഒരു ലാൻഡ്മാർക്കുകളിലൊന്നിന്‍റെ മുന്നിൽ നിന്ന് ഊഴമനുസരിച്ച് റാമ്പ് വാക്ക് നടത്തി ക്യാമറയ്ക്ക് മുന്നിലൂടെ നടന്ന് പോകുന്നത് വീഡിയോയിൽ കാണാം. ബെംഗളൂരു ആസ്ഥാനമായുള്ള സാരി ബുട്ടീക്ക് ധാൻവി സിൽക്കാണ് ഈ ക്ലിപ്പ് ആദ്യം പങ്കിട്ടത്. വീഡിയോ വളരെ പെട്ടെന്ന് ഇൻസ്റ്റാഗ്രാമിൽ നിന്ന് എക്‌സിലേക്കും മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്കും പങ്കുവയ്ക്കപ്പെട്ടു. വിദേശത്ത് വച്ചുള്ള സാംസ്കാരിക പ്രകടനത്തെയും വിനോദ സഞ്ചാരികളുടെ പെരുമാറ്റത്തെയും കുറിച്ച് വലിയൊരു ചർച്ചയ്ക്ക് തന്നെ വീഡിയോ തുടക്കം കുറിച്ചു.
സാരിയാണ് താരം
ഇന്ത്യൻ സഞ്ചാരികൾ വിദേശ യാത്രകളിൽ ബഹളം വയ്ക്കുകയും മറ്റുള്ളവരെ ശല്യം ചെയ്യുകയും ചെയ്യുന്നവരാണെന്ന ഒരു പൊതുധാരണ സമൂഹ മാധ്യമങ്ങളിൽ ശക്തമാണ്. അത്തരം വീഡിയോകളാണ് അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടവയിൽ അധികവും. ഏറ്റവും ഒടുവിലായി വിയറ്റ്നാമിലെ വിമാനത്താവളത്തിനുള്ളിൽ ഗർബ നൃത്തം ചെയ്യുന്ന ഒരു കൂട്ടം ആളുകളുടെ വീഡിയോയും നിരവധി വിമർശനങ്ങളാണ് ഉയർത്തിയത്. എന്നാൽ, പുതിയ വീഡിയോ കാഴ്ചക്കാരെ ഏറെ ആകർഷിച്ചു. ആരെയും ശല്യം ചെയ്യാതെ തങ്ങളുടെ സന്തോഷം പ്രകടപ്പിക്കുന്ന ഇന്ത്യൻ അമ്മമാർ സമൂഹ മാധ്യമ ഉപയോക്തക്കളെയും ആകർഷിച്ചു. നിരവധി പേർ ഇന്ത്യൻ സംസ്കാരത്തെയും വസ്ത്രത്തെയും അഭിനന്ദിച്ച് കുറിപ്പെഴുതി. വൈവിധ്യമുള്ള നിറങ്ങളിലുള്ള സാരികളാണ് കാഴ്ചക്കാരെ ആകർഷിച്ചതെന്ന് കുറിപ്പുകളിൽ നിന്നും വ്യക്തം.


